ദില്ലി: ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയോടെ ഡെൽഹി ഡെയർഡെവിൾസ് ഐ പി എൽ പത്താം സീസണ് പുറത്തേക്ക്. കരുത്തരായ മുംബൈ ഇന്ത്യൻസിനോട് 146 റൺസിനാണ് ഡെൽഹി തോറ്റ് തുന്നം പാടിയത്. ജയത്തോടെ മുംബൈ 18 പോയിൻറുമായി പ്ലേ ഓഫ് ഉറപ്പിച്ചു. ഡെൽഹിക്ക് പതിനൊന്ന് കളിയിൽ നാല് ജയവും എട്ട് പോയിൻറുമാണുള്ളത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന മുംബൈ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ജോസ് ബട്ലറിന് പകരക്കാരനായി ടീമിലെത്തിയ ലെൻഡൽ സിമൺസ് 43 പന്തിൽ 66 റൺസോടെ കളം നിറഞ്ഞു. മൂന്നാമനായി എത്തിയ പൊള്ളാർഡ് 35 പന്തിൽ 63 റൺസും ഹർദീക് പാണ്ഡ്യ 14 പന്തിൽ 29ഉം റൺസെടുത്തപ്പോൾ മുംബൈയുടെ സ്കോർ 20 ഓവറിൽ മൂന്ന് വിക്കറ്റിന് 212ലെത്തി.
കൂറ്റൻ വിജയലക്ഷ്യം തേടിയിറങ്ങിയ ഡെൽഹിക്ക് ആദ്യപന്തിൽ തന്നെ സഞ്ജു സാംസനെ നഷ്ടപ്പെട്ടു. പിന്നാലെ ശ്രേയാംസ് അയ്യരും റിഷഭ് പന്തും കരുൺ നായരും ആൻഡേഴ്സനും സാമുവൽസും റബാദയും കമ്മിൻസും മിശ്രയും ഷമിയും സഹീർഖാനുമെല്ലാം ഡ്രസിങ് റൂമിലേക്ക് മാർച്ച് നടത്തി. ഹർഭജനും കരൺ ശർമയും മൂന്ന് വീതവും മലിംഗ രണ്ടും വീക്കറ്റ് വീഴ്ത്തി. ലെൻഡൽ സിമൺസാണ് മാൻ ഓഫ് ദ മാച്ച്.