
ആറാം കളിയിൽ ടോസ് പോയി
തുടർച്ചയായ അഞ്ച് കളികളിൽ ടോസ് കിട്ടിയ രോഹിത് ശർമ ആദ്യം ഫീൽഡ് ചെയ്യുകയായിരുന്നു. എന്നാൽ മുംബൈ വാങ്കഡേയിൽ രോഹിതിന് ടോസ് നഷ്ടപ്പെട്ടു, ടോസ് കിട്ടിയ സഹീറാകട്ടെ മുംബൈയെ ബാറ്റിംഗിന് വിട്ടു. ഇതിന് മുന്പ് ഒരിക്കൽ മാത്രമേ മുംബൈ ഈ സീസണിൽ ആദ്യം ബാറ്റ് ചെയ്തിട്ടുള്ളൂ, അത് തോൽക്കുകയും ചെയ്തു. ടോസോടെ തന്നെ കളി ആവേശകരമായി എന്ന് ചുരുക്കം.

ബാറ്റിംഗ് തകർച്ച
കഴിഞ്ഞ കളിയിൽ പഞ്ചാബ് ബൗളർമാരെ അടിച്ച് പതം വരുത്തിയ മുംബൈയ്ക്ക് ഇത്തവണ ആശിച്ച തുടക്കം കിട്ടിയില്ല. ഒന്നാം വിക്കറ്റിൽ നാലോവറിൽ 37 റൺസ് കിട്ടി എന്നത് മാത്രം മെച്ചം. ജോസ് ബട്ലർ നന്നായി തുടങ്ങിയെങ്കിലും സഞ്ജുവിൻറെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടായി. പാർഥിവ് പട്ടേൽ, നിതീഷ് റാണ, രോഹിത് ശർമ എന്നിവർ കൂടി മടങ്ങുന്പോൾ സ്കോർ വെറും 60 റൺസ്.

മധ്യനിരയും തകർത്തില്ല
കീരൺ പൊള്ളാർഡ് 26 റൺസുമായി മധ്യനിര കാത്തെങ്കിലും അതിനായി 29 പന്തുകൾ കളിക്കേണ്ടിവന്നു. പാണ്ഡ്യ ബ്രദേഴ്സിൽ ക്രുനാൽ 16 പന്തിൽ 17ഉം ഹർദീക് 23 പന്തിൽ 24 റൺസും എടുത്തു. തട്ടിയും മുട്ടിയും 142 റൺസിൽ മുംബൈയുടെ ഇന്നിംഗ്സ് അവസാനിച്ചു. അവസാന ഓവറുകളിൽ റൺനിരക്ക് ഉയരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല

ഡെൽഹിയുടെ ബൗളിംഗ്
ടൂർണമെൻറിൽ ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് മുംബൈയ്ക്കെതിരെ ഡെൽഹി പുറത്തെടുത്തത്. കുമ്മിൻസ് നാലോവറിൽ 20ന് രണ്ട്, മിശ്ര നാലോവറിൽ 18ന് രണ്ട് എന്നിവരാണ് ഏറ്റവും മികച്ച് നിന്നത്. റബാദ, സഹീർ, മോറിസ് എന്നിവർ മുപ്പതിന് മേൽ റൺ വഴങ്ങിയെങ്കിലും അവരുടെയും ബൗളിംഗ് മനോഹരമായിരുന്നു.

തകർച്ച ഡെൽഹിയിലേക്കും
ഒന്നാം ഓവറിൽ ആദിത്യ താരെയെ റണ്ണൗട്ടാക്കിയാണ് മുംബൈ തുടങ്ങിയത്. സഞ്ജു സാംസൺ, കരുൺ നായർ, റിഷഭ് പന്ത്, ശ്രേയാംസ് അയ്യർ, കോറി ആൻഡേഴ്സൺ എന്നിവർ കൂടി കൂടാരം കയറുന്പോൾ ഡെൽഹി സ്കോർ ഏഴാം ഓവറിൽ ആറിന് 24. പിന്നീട് മോറിസും റബാദയും ചേർന്നാണ് അവരെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

മുംബൈ ബൗളിംഗ്
ഡെൽഹിയുടെ ബൗളിംഗിന് ഒരു പൊടി പോലും കുറയാത്ത തരത്തിലായിരുന്നു മുംബൈയുടെ മറുപടി. മക്ലനാഗൻ നാലോവറിൽ 24 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തി മാൻ ഓഫ് ദ മാച്ചായി. ഭുമ്ര നാലോവറിൽ വെറും 21 റൺസിന് രണ്ട് വിക്കറ്റെടുത്തു. ഭാജി, മിച്ചൽ ജോൺസൻ, പാണ്ഡ്യ ബ്രദേഴ്സ് എന്നിവരും പിടിച്ച് പന്തെറിഞ്ഞതോടെ കളി തികച്ചും ഏകപക്ഷീയമായി. മക്ലനാഗനാണ് മാൻ ഓഫ് ദ മാച്ച്.


Click it and Unblock the Notifications