ബാറ്റിങ്
ബാറ്റിങില്‍ ഇന്ത്യയുടെ നെടുംതൂണായത് ക്യാപ്റ്റന്‍ വിരാട് കോലിയല്ല, മറിച്ച് അടുത്തിടെ മാത്രം ടീമിലെത്തിയ ഓപ്പണര്‍ മായങ്ക അഗര്‍വാള്‍. എട്ടു മല്‍സരങ്ങൡ നിന്നും 754 റണ്‍സ് താരം അടിച്ചുകൂട്ടിയിരുന്നു. 68.54 എന്ന മികച്ച ശരാശരിയിലാണ് മായങ്ക് ഇത്രയും റണ്‍സ് നേടിയത്. മൂന്നു സെഞ്ച്വറികളും രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. പുറത്താവാതെ നേടിയ 243 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
എട്ടു മല്‍സരങ്ങളില്‍ നിന്നും 71.33 ശരാശരിയില്‍ രണ്ടു സെഞ്ച്വറികളും അഞ്ചു ഫിഫറ്റികളുമടക്കം 642 റണ്‍സെടുത്ത വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ് രണ്ടാംസ്ഥാനത്ത്. എട്ടു കളികളില്‍ നിന്നും 612 റണ്‍സുമായി കോലി മൂന്നാമതുണ്ട്. രോഹിത് ശര്‍മ (അഞ്ചു മല്‍സരം 556 റണ്‍സ്), ചേതേശ്വര്‍ പുജാര (8, 507 റണ്‍സ്), രവീന്ദ്ര ജഡേജ (8, 440 റണ്‍സ്) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്.
ബൗളിങ്
ടെസ്റ്റില്‍ പേസര്‍മാര്‍ സ്പിന്നര്‍മാരെ നിഷ്പ്രഭരാക്കിയ വര്‍ഷം കൂടിയാണിത്. മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ ബൗളിങിന് ചുക്കാന്‍ പിടിച്ചത്. എട്ടു ടെസ്റ്റികളില്‍ നിന്നും 33 വിക്കറ്റുകളാണ് ഷമി കൊയ്തത്. ഇതില്‍ ഒരു അഞ്ചു വിക്കറ്റ് നേട്ടവുമുള്‍പ്പെടുന്നു. ഈ വര്‍ഷം ഇന്ത്യയുടെ എല്ലാ ടെസ്റ്റുകളും കളിച്ച ഏക പേസറും അദ്ദേഹം തന്നെയാണ്.
ആറു ടെസ്റ്റുകളില്‍ നിന്നും 25 വിക്കറ്റുകള്‍ പിഴുത പേസര്‍ ഇഷാന്ത് ശര്‍മയാണ് വിക്കറ്റ് കൊയ്ത്തില്‍ രണ്ടാംസ്ഥാനത്ത്. രണ്ടു തവണ ഇന്നിങ്‌സില്‍ അദ്ദേഹം അഞ്ചു വിക്കറ്റ് കൊയ്തിരുന്നു. പേസര്‍ ഉമേഷ് യാദവിനാണ് മൂന്നാംസ്ഥാനം. നാലു ടെസ്റ്റുകളില്‍ ഉമേഷ് 23 വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജ (എട്ടു ടെസ്റ്റ്, 21 വിക്കറ്റ്), ആര്‍ അശ്വിന്‍ (അഞ്ചു ടെസ്റ്റ്, 20 വിക്കറ്റ്) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.
ഫീല്‍ഡിങ്
ബാറ്റിങ്, ബൗളിങ് എന്നിവയില്‍ മാത്രമല്ല ഫീല്‍ഡിങിലും ഇന്ത്യയുടെ മിന്നുന്ന പ്രകടനമാണ് ഈ വര്‍ഷം കണ്ടത്. സ്ലിപ്പ് ഫീല്‍ഡിങിലെ ചില പിഴവുകള്‍ മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യയെ സംബന്ധിച്ച് ആഹ്ലാദിക്കാന്‍ വകയുള്ളതാണ് ടീമിന്റെ പ്രകടനം. ഹോം സീസണില്‍ സ്ലിപ്പില്‍ മാത്രം 14 ക്യാച്ചുകളാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്.
ബംഗ്ലാദേശിനെതിരേ നടന്ന അവസാന ടെസ്റ്റില്‍ അഞ്ചു ക്യാച്ചുകളാണ് ഇന്ത്യ കൈവിട്ടത്. ഇവയില്‍ മൂന്നിലും വില്ലന്‍ രഹാനെയായിരുന്നു. ക്യാപ്റ്റന്‍ കോലിയും രോഹിത്തും രണ്ടു ക്യാച്ചുകള്‍ വീതം നഷ്ടപ്പെടുത്തി.