സേവാഗിനെ മറികടന്ന് ശാസ്ത്രി
മുഖ്യ പരിശീലകനാകാന്‍ വിരേന്ദര്‍ സേവാഗും അപേക്ഷിച്ചിരുന്നു ഇക്കാലത്ത്. എന്നാല്‍ വീണ്ടുമൊരു പരീക്ഷണത്തിന് മുതിരേണ്ടെന്ന് ബിസിസിഐ ഉപദേശക സമിതി തീരുമാനിച്ചു; രവി ശാസ്ത്രി ഇന്ത്യയുടെ മുഖ്യ പരിശീലകനായി. രണ്ടുവര്‍ഷം പിന്നിട്ടിരിക്കുന്നു. ശാസ്ത്രിയുടെ കാലാവധി കഴിഞ്ഞു. പുതിയ പരിശീലകനെ ബിസിസിഐ വൈകാതെ പ്രഖ്യാപിക്കും. പരിശീലകനായി തുടരാന്‍ ശാസ്ത്രി താത്പര്യം അറിയിച്ചിട്ടുണ്ട്.
ശാസ്ത്രിക്ക് കീഴിൽ ടീം ഇന്ത്യ
മൈക്ക് ഹെസന്‍, ടോം മൂഡി, ലാല്‍ചന്ദ് രജ്പൂത്, റോബിന്‍ സിങ്, ഫില്‍ സിമ്മണ്‍സ് എന്നിവര്‍ക്കൊപ്പം ശാസ്ത്രിയുമുണ്ട് ചുരുക്കപ്പട്ടികയില്‍. ഈ അവസരത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ശാസ്ത്രിയുടെ കീഴില്‍ ഇന്ത്യന്‍ ടീമിന് സംഭവിച്ച നേട്ടങ്ങളും കോട്ടങ്ങളും പരിശോധിക്കാം.
ടെസ്റ്റ് ക്രിക്കറ്റ്
ഓസ്‌ട്രേലിയന്‍ മണ്ണില്‍വെച്ച് കംഗാരുക്കളെ തോല്‍പ്പിക്കുകയെന്നത് ഇന്ത്യ എക്കാലത്തും കണ്ട കിനാവാണ്. 1947 മുതല്‍ ഈ നേട്ടത്തിനായി ഇന്ത്യ കിണഞ്ഞു ശ്രമിക്കുന്നു. ഒടുവില്‍ ഈ വര്‍ഷമാദ്യം ഐതിഹാസിക ജയം ഇന്ത്യന്‍ സംഘം സ്വന്തമാക്കി. ഓസ്‌ട്രേലിയന്‍ മണ്ണില്‍ വെച്ച് ടീം പെയ്ന്‍ നയിച്ച ഓസീസ് പടയെ കോലിയും താരങ്ങളും കീഴടക്കി, 2-1 എന്ന നിലയ്ക്ക്.
ഏറ്റവും വലിയ നേട്ടം
പന്തു ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറുമില്ലാതെയാണ് സ്വന്തം തട്ടകത്തില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ നേരിട്ടത്. ചേതേശ്വര്‍ പൂജാരയുടെ ബാറ്റിങ്ങും പേസ് നിരയുടെ സംയുക്ത മികവും ഇന്ത്യയുടെ പരമ്പര വിജയത്തിന് അടിത്തറ പാകി. ശാസ്ത്രിയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണിത്. 1983 ലോകകപ്പ്, 1985 ലോക ചാമ്പ്യന്‍ഷിപ്പ് പട്ടങ്ങള്‍ക്കൊപ്പംതന്നെ ഓസ്‌ട്രേലിയന്‍ മണ്ണിലെ പരമ്പര ജയവും ഇന്ത്യ നോക്കിക്കാണുന്നു.
ടെസ്റ്റ് പതർച്ച
2011 -ല്‍ തുടങ്ങിയതാണ് ഇന്ത്യയുടെ ടെസ്റ്റ് പതര്‍ച്ച. 2018 -ല്‍ എത്തിനില്‍ക്കുമ്പോഴും ചിത്രത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ശാസ്ത്രിക്ക് കഴിഞ്ഞിട്ടില്ല. ഇംഗ്ലണ്ടിനെതിരെ 1-4 എന്ന നിലയ്ക്ക് ഇന്ത്യ പരമ്പര അടിയറവ് വെച്ചതാണ് ശാസ്ത്രിയുടെ കരിയറിലെ പ്രധാന 'ബ്ലാക് മാര്‍ക്ക്'. പരമ്പരയില്‍ നായകന്‍ കോലി 539 റണ്‍സ് നേടിയതൊഴിച്ചാല്‍ ഇന്ത്യയ്ക്ക് ആശ്വസിക്കാന്‍ മറ്റൊന്നുമില്ല.
ഇതേസമയം, പരമ്പര തോറ്റ് അഞ്ചാം ടെസ്റ്റ് കളിക്കുംമുന്‍പേ ശാസ്ത്രി നടത്തിയ പരാമര്‍ശവും രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു. കഴിഞ്ഞ 15-20 വര്‍ഷത്തിനിടെ ഇന്ത്യയ്ക്ക് കിട്ടിയ മികച്ച ടീമാണ് തനിക്കൊപ്പമുള്ളതെന്ന ശാസ്ത്രിയുടെ അഭിപ്രായം അനവരസരത്തിലായിപ്പോയി.
ഏകദിന ക്രിക്കറ്റ്
ശാസ്ത്രി ചുമതലയേറ്റ ആദ്യവര്‍ഷംതന്നെ എതിരാളികള്‍ക്ക് മേല്‍ വ്യക്തമായ ആധിപത്യം സ്ഥാപിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. ശ്രീലങ്ക (5-0), ഓസ്‌ട്രേലിയ (4-1), ന്യൂസിലാന്റ് (2-1), ദക്ഷിണാഫ്രിക്ക (5-1) പരമ്പരകള്‍ ഇന്ത്യയുടെ കുതിപ്പിന് സാക്ഷ്യം വഹിച്ചു. ഇതിനിടയ്ക്ക് ഇംഗ്ലണ്ട് പര്യടനത്തില്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും ഏഷ്യാ കപ്പ് നേടി കോലിപ്പട വീണ്ടും മികവുകാട്ടി.
ലോകകപ്പിലെ തോൽവി
2019 ലോകകപ്പില്‍ ഇന്ത്യ തോറ്റു പുറത്തായതാണ് ശാസ്ത്രിയ്ക്ക് വിനയാവുന്നത്. സെമയില്‍ ന്യൂസിലാന്റ് ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യം നേടാന്‍ കോലിക്കും സംഘത്തിനും കഴിഞ്ഞില്ല. നിര്‍ണായക മത്സരത്തില്‍ ധോണിയെ ഏഴാമനാക്കി ഇറക്കാനുള്ള തീരുമാനം വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടു.
യുവരാജിന്റെ അഭാവത്തില്‍ നാലാം നമ്പര്‍ ബാറ്റ്‌സ്മാനെ കണ്ടെത്താന്‍ ശാസ്ത്രി പരാജയപ്പെട്ടതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. രണ്ടുവര്‍ഷത്തെ സാവകാശം ലഭിച്ചിട്ടും നാലാം നമ്പറില്‍ പറ്റിയൊരു താരത്തെ വാര്‍ത്തെടുക്കാന്‍ ശാസ്ത്രിക്ക് കഴിഞ്ഞില്ല. നാലാം നമ്പറില്‍ വിജയ് ശങ്കറിനെ കൊട്ടിഘോഷിച്ച് കൊണ്ടുവന്നെങ്കിലും താരം പാടെ നിറംമങ്ങിയതും ശാസ്ത്രിക്ക് വിനയാവുന്നു. നാലാം നമ്പറില്‍ പന്തിനെ വെച്ചു നടത്തിയ പരീക്ഷണവും ഫലം കണ്ടില്ല.
ട്വന്റി-20
ട്വന്റി-20 -യില്‍ വലിയ നേട്ടങ്ങളോ കോട്ടങ്ങളോ ഇന്ത്യയ്ക്ക് സംഭവിച്ചില്ല. ഇതേസമയം, പാണ്ഡ്യ സഹോദരന്മാരുടെ വളര്‍ച്ച പാരമ്യം കണ്ടത് ശാസ്ത്രിയുടെ കാലഘട്ടത്തിലാണെന്നു ഇവിടെ പരാമര്‍ശിക്കാം. ശാസ്ത്രിക്ക് കീഴില്‍ 32 ട്വന്റി-20 മത്സരങ്ങളാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. ഇതില്‍ 24 എണ്ണം ഇന്ത്യന്‍ സംഘം ജയിച്ചു.