ഓവല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ നേടിയ ഉജ്ജ്വല വിജയത്തോടെ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലും ഇന്ത്യന്‍ കുതിപ്പ്. ലീഡ്സിലെ മൂന്നാം ടെസ്റ്റിലേറ്റ വന്‍ പരാജയത്തോടെ നഷ്ടമായ ഒന്നാംസ്ഥാനം ഓവല്‍ വിജയത്തോടെ തിരിച്ചുപിടിച്ചിരിക്കുകയാണ് വിരാട് കോലിയും സംഘവും. 368 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇംഗ്ലണ്ടിന്റെ ഇന്നിങ്സ് അവസാനം 210 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തുകയും ചെയ്തു. 1986നു ശേഷം ആദ്യമായിട്ടാണ് ഒരു ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യ ഒന്നിലധികം ടെസ്റ്റുകളില്‍ വിജയം നേടിയത്.
ജയത്തോടെ 12 പോയിന്റാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയുടെ സമ്പാദ്യം 26 പോയിന്റായി ഉയരുകയും ചെയ്തു. എന്നാല്‍ കൂടുതല്‍ പോയിന്റുണ്ടെന്നതല്ല പോയിന്റ് ശരാശരിയുണ്ടെന്നതാണ് ഇന്ത്യയെ പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്തിച്ചത്. 54.17 ആണ് ഇന്ത്യന്‍ ശരാശരി. നാലു ടെസ്റ്റുകളില്‍ രണ്ടു ജയവും ഓരോ സമനിലയും തോല്‍വിയുമടക്കമാണിത്. കുറഞ്ഞ ഓവര്‍ നിരക്ക് കാരണം ഇന്ത്യയുടെ രണ്ടു പോയിന്റ് വെട്ടിക്കുറച്ചിരുന്നു.
പാകിസ്താന്, വെസ്റ്റ് ഇന്‍ഡീസ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ 50 ആണ് ഇരുടീമുകളുടെയും പോയിന്റ് ശരാശരി. രണ്ടു ടെസ്റ്റുകള്‍ കളിച്ച ഇരുടീമിനും ഓരോ ജയവും തോല്‍വിയുമടക്കം 12 പോയിന്റാണുള്ളത്. ഇംഗ്ലണ്ട് നാലാംസ്ഥാനത്താണ്. അവര്‍ക്കു 14 പോയിന്റുണ്ടെങ്കിലും പോയിന്റ് ശരാശരി 29.17 മാത്രമേയുള്ളൂ. ഇതാണ് ഇംഗ്ലണ്ടിനെ അവസാന സ്ഥാനക്കാരാക്കിയത്. നാലു ടെസ്റ്റുകളില്‍ രണ്ടെണ്ണത്തില്‍ തോറ്റ അവര്‍ ഒന്നില്‍ ജയവും മറ്റൊന്നില്‍ സമനിലയും വഴങ്ങുകയായിരുന്നു.
50 വര്‍ഷത്തിനു ശേഷമുള്ള വിജയം
ഇന്ത്യയെ സംബന്ധിച്ച് വിദേശത്തു ഏറ്റവും മോശം റെക്കോര്‍ഡുള്ള വേദികളിലൊന്നായിരുന്നു ഓവല്‍. ഇവിടെ മുമ്പ് ഒരു ടെസ്റ്റില്‍ മാത്രമേ ഇന്ത്യ വിജയിച്ചിട്ടുള്ളൂ. അതാവട്ടെ 50 വര്‍ഷങ്ങള്‍ക്കു മുമ്പുമായിരുന്നു. നാണക്കേടിന്റെ ഈ ചരിത്രമാണ് വിരാട് കോലിയും സംഘവും ഇത്തവണ മാറ്റിയെഴുതിയിരിക്കുന്നത്.,
ഒന്നാമിന്നിങ്സില്‍ 99 റണ്‍സിന്റെ ലീഡ് വഴങ്ങിയെങ്കിലും ഇന്ത്യ വിട്ടുകൊടുത്തില്ല. മൂന്നും നാലും ദിനങ്ങളില്‍ ഇന്ത്യന്‍ ബാറ്റിങ് നിര ഓവലിനെ അടക്കിഭരിച്ചു. രണ്ടാമിന്നിങ്സില്‍ ഇംഗ്ലണ്ടിന്റെ എല്ലാ കണക്കുകൂട്ടലും തെറ്റിക്കുന്ന പ്രകടനമായിരുന്നു ഇന്ത്യയുടേത്. 466 റണ്‍സെന്ന വമ്പന്‍ ടോട്ടല്‍ ഇന്ത്യ പടുത്തുയര്‍ത്തി. ഓപ്പണര്‍ രോഹിത് ശര്‍മയായിരുന്നു (127) ഇന്ത്യന്‍ ഇന്നിങ്സിന്റെ നെടുംതൂണായത്. 256 ബോളില്‍ 14 ബൗണ്ടറികളും ഒരു സിക്സറും അദ്ദേഹത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നു. വിദേശത്തു ഹിറ്റ്മാന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി കൂടിയായിരുന്നു ഇത്.
ചേതേശ്വര്‍ പുജാര (61), ശര്‍ദ്ദുല്‍ ടാക്കൂര്‍ (60), റിഷഭ് പന്ത് (50) എന്നിവരുടെ ഫിഫ്റ്റികളും ഇന്ത്യയെ വലിയ ടോട്ടലിലെത്തിച്ചു. രണ്ടാം വിക്കറ്റില്‍ രോഹിത്- പുജാര ജോടിയുടെ സെഞ്ച്വറി കൂട്ടുകെട്ടാണ് കളിയിലെ ടേണിങ് പോയിന്റായി മാറിയത്. 153 റണ്‍സ് ഇരുവരും ചേര്‍ന്നെടുത്തു. ഏഴാം വിക്കറ്റില്‍ റിഷഭ്- ശര്‍ദ്ദുല്‍ ജോടിയും മറ്റൊരു സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. 100 റണ്‍സാണ് ഇരുവരും ചേര്‍ന്നു അടിച്ചെടുത്തത്. തുടര്‍ച്ചയായി രണ്ടാമിന്നിങ്സിലായിരുന്നു ശര്‍ദ്ദുല്‍ ഇന്ത്യക്കായി ഫിഫ്റ്റിയടിച്ചത്.
368 റണ്‍സെന്ന ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇംഗ്ലണ്ട് നന്നായി തന്നെ തുടങ്ങി. ഓപ്പണിങ് വിക്കറ്റല്‍ 100 റണ്‍സ് അവര്‍ നേടി. 100ല്‍ വച്ച് ബേണ്‍സും 120ല്‍ മലാനും വീണതോടെയാണ് ഇംഗ്ലണ്ടിന്റെ പതനം തുടങ്ങിയത്. പിന്നീട് 27 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ കൈവിട്ട ഇംഗ്ലണ്ട് ആറിന് 146 റണ്‍സിലേക്കു വീണു. ഇതോടെ ഇന്ത്യ വിജയമുറപ്പിച്ചിരുന്നു. പ്രതീക്ഷിച്ചതു പോലെ 210 റണ്‍സില്‍ ഇംഗ്ലണ്ട് ഓള്‍ഔട്ടാവുകയും ചെയ്തു. ഇന്ത്യക്കു വേണ്ടി ഉമേഷ് യാദവ് മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.