2026 ടി20 ലോകകപ്പിലെ ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഒരു മീം കാട്ടുതീ പോലെ പടർന്നിരുന്നു. "ലോകകപ്പ് ഫൈനലിൽ ഒരു മലയാളി കളിക്കാനുണ്ടെങ്കിൽ ഇന്ത്യ തോൽക്കില്ല" എന്നതായിരുന്നു ആ മീം. 2007 ടി20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും എസ്. ശ്രീശാന്ത് ഇന്ത്യയുടെ വിജയത്തിന്റെ ഭാഗമായത് ചൂണ്ടിക്കാട്ടിയാണ് ആരാധകർ ഇത് ആഘോഷിക്കുന്നത്. ഇപ്പോൾ സഞ്ജു സാംസണിലൂടെ ആ ചരിത്രം ആവർത്തിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ രസകരമായ കാര്യം. അതിനെ ശരിവച്ചുകൊണ്ട് ഇന്ത്യൻ താരങ്ങളും രംഗത്തെത്തിയതോടെയാണ് നേരത്തെ വൈറലായി മാറിയ ആ മീം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്.
വരുൺ ചക്രവർത്തിയും സിറാജും പറയുന്നു; "ഇത് സത്യമാണ്!"
ലോക ഒന്നാം നമ്പർ ടി20 ബൗളറായ വരുൺ ചക്രവർത്തി ഈ വൈറൽ മീമിനെ പിന്തുണച്ച് രംഗത്തെത്തി. "ഒരു മലയാളി ലോകകപ്പ് ടീമിലുണ്ടെങ്കിൽ നമ്മൾ തോൽക്കില്ലെന്ന മീം ഇപ്പോൾ വളരെ ജനപ്രിയമാണ്. അത് സത്യവുമാണ്. സഞ്ജുവിനെ പ്ലേയിംഗ് ഇലവനിലേക്ക് തിരികെ കൊണ്ടുവന്നത് ഒരു മാസ്റ്റർ സ്ട്രോക്ക് തന്നെയായിരുന്നു. അവിടെ നിന്നായിരുന്നു എല്ലാം മാറി മറിയാൻ തുടങ്ങിയത്. വെസ്റ്റ് ഇന്റീസിനെതിരെ അദ്ദേഹം കാഴ്ചവച്ച ക്ലാസ് ഒരിക്കലും നമുക്ക് മറക്കാൻ സാധിക്കുന്നതല്ലല്ലോ." വരുൺ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

പേസർ മുഹമ്മദ് സിറാജും സഞ്ജുവിനെ വാനോളം പുകഴ്ത്തി. സൗത്ത് ആഫ്രിക്കയോട് തോറ്റ് സമ്മർദ്ദത്തിലായ ഘട്ടത്തിലാണ് സഞ്ജു ടീമിലെത്തിയത്. "പെട്ടെന്ന് തന്നെ നോക്കൗട്ട് മത്സരങ്ങളുടെ സമ്മർദ്ദത്തിലേക്ക് സഞ്ജുവിന് ഇറങ്ങേണ്ടി വന്നു. പക്ഷേ, ഇത് 'ദൈവത്തിന്റെ പ്രിയപ്പെട്ട കുട്ടിക്ക്' (God's favourite child) വേണ്ടി ദൈവം തന്നെ എഴുതിയ തിരക്കഥയായിരുന്നു," സിറാജ് വികാരാധീനനായി പറഞ്ഞു.
"സ്വപ്നത്തിലേക്ക് കുതിച്ച സിനിമാറ്റിക് യാത്ര"; സഞ്ജു മനസ്സ് തുറക്കുന്നു
തന്റെ കരിയറിലെ ഉയർച്ച താഴ്ചകൾ ഒരു സിനിമ പോലെയാണെന്ന് സഞ്ജു ആവർത്തിച്ചു. സിംബാബ്‌വെക്കെതിരായ മത്സരത്തിൽ ടീം തന്നെ വിശ്വസിച്ച് ഏൽപ്പിച്ച ഉത്തരവാദിത്തമാണ് തന്റെ ചിന്താഗതി മാറ്റിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി. "രാവിലെ എഴുന്നേൽക്കുമ്പോൾ ഇത് ശരിക്കും സംഭവിച്ചതാണോ എന്ന് ഞാൻ ഇപ്പോഴും അതിശയപ്പെടാറുണ്ട്. നമ്മൾ എവിടെ എത്തണമെന്ന് സ്വപ്നം കാണാം, പക്ഷേ അങ്ങോട്ടുള്ള പാത തീരുമാനിക്കാൻ നമുക്കാവില്ല. എന്റെ കരിയർ അതിനൊരു ഉദാഹരണമാണ്," സഞ്ജു പറഞ്ഞു.
സൂപ്പർ 8-ൽ വെസ്റ്റ് ഇൻഡീസിനെതിരെയും സെമിയിൽ ഇംഗ്ലണ്ടിനെതിരെയും ഫൈനലിൽ ന്യൂസിലൻഡിനെതിരെയും തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറികൾ നേടിയാണ് സഞ്ജു ഇന്ത്യയുടെ രക്ഷകനായത്. അതുകൊണ്ടുതന്നെ ടൂർണമെന്റിലെ താരമായും സഞ്ജുവിനെ തെരഞ്ഞെടുക്കുകയുണ്ടായി. 80 ആവറേജിൽ 200 സ്ട്രൈക്ക് റേറ്റിൽ 321 റൺസാണ് സഞ്ജു 5 മത്സരങ്ങളിൽ നിന്നും നേടിയത്. വരാനിരിക്കുന്ന ഐപിഎല്ലിലും സഞ്ജു തന്റെ ഫോം തുടരും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.