തന്റെ പേസ് പങ്കാളിയായ ജസ്പ്രീത് ബുംറയുടെ നോ ബോളായിരുന്നു കളിയിലെ വഴിത്തിരിവെന്നു ഭുവി പറയുന്നു. ഇന്ത്യയുടെ മുന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ ദീപ്ദാസ് ഗുപ്തയുമായി ക്രിക്ക് ഇന്‍ഫോയുടെ വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബുംറയുടെ നോ ബോളായിരുന്നു എല്ലാം മാറ്റിമറിച്ചത്. അത് പാകിസ്താന്റെ വിജയത്തില്‍ നിര്‍ണായകമായി മാറി. എന്നാല്‍ ഫൈനലില്‍ ഇന്ത്യയുടേത് ഏകപക്ഷീയമായ തോല്വിയായിരുന്നെന്നോ, പൊരുതാതെയാണ് കീഴടങ്ങിയതെന്നോ പറയാന്‍ സാധിക്കില്ല. തീര്‍ത്തും നിര്‍ഭാഗ്യകരമായ ഒരു സംഭവമാണ് ഇന്ത്യയുടെ തോല്‍വിക്കു കാരണമെന്നും ഭുവി വിശദമാക്കി.
കളിയുടെ തുടക്കത്തില്‍ തന്നെ പാക് ഓപ്പണര്‍ ഫഖറിനെ ബുംറയുടെ ബൗളിങില്‍ ധോണി ക്യാച്ച് ചെയ്തിരുന്നു. എന്നാല്‍ ബുംറ ഓവര്‍ സ്റ്റെപ്പ് ചെയ്തതായി കണ്ടെത്തിയതോടെ അംപയര്‍ നോബോള്‍ വിധിച്ചു. ഇത് ഫഖറിന് ജീവന് തിരിച്ചു നല്‍കുകയും ചെയ്തു. തുടര്‍ന്നു തകര്‍ത്തുകളിച്ച താരം പാകിസ്താനെ വമ്പന്‍ സ്കോറിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു.
106 പന്തില്‍ 12 ബൗണ്ടറികളും മൂന്നു സിക്സറുകളുമടക്കം ഫഖര്‍ അന്നു 114 റണ്‍സ് നേടിയിരുന്നു. ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമായിരുന്നു.
കളിയിലെ വഴിത്തിരിവ് ബുംറയുടെ ഈ നോ ബോള്‍ തന്നെയാണങ്കിലും ഫൈനലില്‍ ഇന്ത്യയുടെ തോല്‍വിക്കു യഥാര്‍ഥ കാരണം ചൂണ്ടിക്കാട്ടുക വളരെ ബുദ്ധിമുട്ടാണെന്നു ഭുവി അഭിപ്രായപ്പെട്ടു.
2013ല്‍ ധോണിക്കു കീഴില്‍ ചാംപ്യന്‍സ് ട്രോഫി സ്വന്തമാക്കിയതാണ് ഇന്ത്യയുടെ അവസാനത്തെ ഐസിസി ടൂര്‍ണമെന്റിലെ കിരീടനേട്ടം. ഇതിനെക്കുറിച്ചും ഭുവി തന്റെ അഭിപ്രായം തുറന്നു പറഞ്ഞു. 2013ലാണ് നമ്മള് അവസാനമായി ചാംപ്യന്‍സ് ട്രോഫി നേടിയത്. അതിനു ശേഷം മൂന്നോ, നാലോ ഐസിസി ടൂര്‍ണമെന്റുകള്‍ നടന്നിട്ടുണ്ട്. ഇവയിലെല്ലാം രണ്ടോ, മൂന്നോ തവണ സെമി ഫൈനലിലും ഫൈനലിലുമൊക്കെ ഇന്ത്യയെത്തുകയും ചെയ്തു.
2015ലെ ലോകകപ്പ് സെമിയില്‍ നമ്മള് ഓസ്ട്രേലിയയോട് തോല്‍ക്കുകയായിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ നമ്മള് സെമിയില്‍ തോറ്റത് നിര്‍ഭാഗ്യം കൊണ്ടായിരുന്നു. മൂന്നു മുന്‍നിര ബാറ്റ്സ്മാന്മാര് തുടക്കത്തില്‍ പുറത്തായതാണ് അന്നു തിരിച്ചടിയായത്. ഇത് അപൂര്‍വ്വമായി മല്‍സരത്തില്‍ സംഭവിക്കുന്ന കാര്യമാണ്.
നോക്കൗട്ട് മല്‍സരങ്ങളില്‍ ടീം തോല്‍ക്കുന്നത് ടൂര്ണമെന്റിലുടീളം നമ്മള് നല്ല പ്രകടനം നടത്തിയിട്ടുണ്ടെന്ന വസ്തുതയെ യഥാര്‍ഥത്തില്‍ മറയ്ക്കുകയാണ് ചെയ്യുന്നതെന്നും ഭുവി കൂട്ടിച്ചേര്‍ത്തു.