ഇംഗ്ലണ്ടിനെതിരേ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന രണ്ടാം ഏകദിനത്തില്‍ വമ്പന്‍ റെക്കോര്‍ഡിന് അരികിലാണ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ഏകദിനത്തില്‍ അതിവേഗം 6000 റണ്‍സ് പൂര്‍ത്തിയാക്കിയ മൂന്നാമത്തെ താരമെന്ന റെക്കോര്‍ഡാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണിനെ ഇതോടെ ധവാന്‍ പിന്തള്ളുകയും ചെയ്യും.
രണ്ടാം ഏകദിനത്തില്‍ 94 റണ്‍സെടുക്കാനായാല്‍ ധവാന് 6000 റണ്‍സെന്ന നാഴികക്കല്ലും ഒപ്പം റെക്കോര്‍ഡും സ്വന്തമാക്കാം. നിലവില്‍ 137 ഏകദിനങ്ങളില്‍ നിന്നും 5906 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 17 സെഞ്ച്വറികളും 31 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. ഇന്ത്യ ജയിച്ച ആദ്യ ഏകദിനത്തില്‍ ധവാന്‍ മിന്നിയിരുന്നു. 98 റണ്‍സായിരുന്നു താരം അടിച്ചെടുത്തത്. എന്നാല്‍ അര്‍ഹിച്ച സെഞ്ച്വറിക്കു രണ്ടു റണ്‍സകലെ അദ്ദേഹം പുറത്തായി.
നിലവില്‍ ഏകദിനത്തില്‍ അതിവേഗം 6000 റണ്‍സ് പൂര്‍ത്തിയാക്കിയ മൂന്നാമത്തെ താരമെന്ന റെക്കോര്‍ഡ് വില്ല്യംസണിന് അവകാശപ്പെട്ടതാണ്. ഇതിനായി 139 ഇന്നിങ്‌സുകളാണ് അദ്ദേഹത്തിനു വേണ്ടി വന്നത്. എന്നാല്‍ ധവാനാവട്ടെ രണ്ടു ഇന്നിങ്‌സുകള്‍ കുറച്ചു മാത്രമേ കളിച്ചിട്ടുള്ളൂ. രണ്ടാം ഏകദിനത്തില്‍ റെക്കോര്‍ഡിടാന്‍ സാധിച്ചില്ലെങ്കിലും ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ നിന്നായി 94 റണ്‍സ് നേടിയാല്‍ വില്ല്യംസണിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും ധവാനു കഴിയും.
അതിവേഗം 6000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമെന്ന ലോക റെക്കോര്‍ഡ് ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓപ്പണര്‍ ഹാഷിം അംലയുടെ പേരിലാണ്. വെറും 123 ഇന്നിങ്‌സുകള്‍ മാത്രമേ അദ്ദേഹത്തിനു വേണ്ടിവന്നുള്ളൂ. അംലയ്ക്കു പിറകിലായി എലൈറ്റ് ലിസ്റ്റിലെ രണ്ടാംസ്ഥാനം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കാണ്. 136 ഇന്നിങ്‌സുകളില്‍ നിന്നാണ് നേട്ടം.
അതേസമയം, 6000 റണ്‍സ് തികയ്ക്കുന്ന 10ാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും ധവാനെ കാത്തിരിക്കുകയാണ്. കോലിയെക്കൂടാതെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, എംഎസ് ധോണി, മുഹമ്മദ് അസ്ഹറുദ്ദീന്‍, രോഹിത് ശര്‍മ, യുവരാജ് സിങ്, വീരേന്ദര്‍ സെവാഗ് എന്നിവരാണ് ഈ ക്ലബ്ബിലെ മറ്റുള്ളവര്‍.
നേരത്തേ നടന്ന ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മല്‍സരത്തിനു ശേഷം ശേഷിച്ച നാലു കളികളിലും ഒഴിവാക്കപ്പെട്ട ധവാന്‍ ഗംഭീര തിരിച്ചുവരവാണ് ആദ്യ ഏകദിനത്തില്‍ നടത്തിയത്. പതിയെ തുടങ്ങിയ അദ്ദേഹം പിന്നീട് തകര്‍ത്തടിച്ചാണ് സെഞ്ച്വറിക്ക് തൊട്ടരികിലെത്തിയത്. 11 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ധവാന്റെ ഇന്നിങ്‌സ്. ഇന്ത്യ 66 റണ്‍സിനു ജയിച്ച മല്‍സരത്തിലെ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും ധവാനായിരുന്നു.