മുന്‍ ഇതിഹാസ നായകനും ഇപ്പോള്‍ ബിസിസിഐയുടെ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെയായിരിക്കും ഇതോടെ രോഹിത് പിന്തള്ളുക. 216 ഏകദിനങ്ങളില്‍ നിന്നും 8996 റണ്‍സാണ് ഇപ്പോള്‍ രോഹിത്തിന്റെ അക്കൗണ്ടിലുള്ളത്. 228 ഇന്നിങ്‌സുകളിലാണ് ഗാംഗുലി 9000 റണ്‍സ് പൂര്‍ത്തിയാക്കിയത്. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (235 ഇന്നിങ്‌സ്), വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ (239 ഇന്നിങ്‌സ്) എന്നിവരാണ് ഈ ലിസ്റ്റില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.
രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ രോഹിത്തിന്റെ തോളിനു പരിക്കേറ്റത് ആരാധകരെ ആശങ്കയിലാക്കുന്നുണ്ട്. പരിക്ക് അത്ര സാരമുള്ളതല്ലെന്നും മൂന്നാം ഏകദിനത്തില്‍ രോഹിത് ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉണ്ടാവുമെന്നുമായിരുന്നു രണ്ടാം ഏകദിനത്തിനു ശേഷം ക്യാപ്റ്റന്‍ വിരാട് കോലി അറിയിച്ചത്. പൂര്‍ണ ഫിറ്റല്ലെങ്കില്‍ മൂന്നാം ഏകദിനത്തില്‍ നിന്നും ഹിറ്റ്മാന്‍ പിന്‍മാറാന്‍ സാധ്യതയുണ്ട്. പകരം കേദാര്‍ ജാദവായിരിക്കും ടീമിലെത്തുക.
നേരത്തെ രാജ്‌കോട്ടില്‍ ശിഖര്‍ ധവാനുമൊത്ത് ഇന്ത്യയുടെ ഇന്നിങ്‌സിന് തുടക്കമിട്ട രോഹിത് ശര്‍മ്മ ഏകദിന ക്രിക്കറ്റില്‍ ഓപ്പണറെന്ന നിലയ്ക്ക് 7,000 റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നു. ലോകക്രിക്കറ്റില്‍ ഈ നാഴികക്കല്ല് സ്വന്തമാക്കുന്ന 13 -മത്തെ ഓപ്പണറാണ് രോഹിത്; ഈ റെക്കോര്‍ഡ് സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരവും.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വീരേന്ദര്‍ സെവാഗ് എന്നിവരാണ് രോഹിത്തിന് മുന്‍പ് 7,000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കിയ ഓപ്പണര്‍മാര്‍. 137 ഇന്നിങ്‌സുകള്‍ കൊണ്ടാണ് രോഹിത് ശര്‍മ്മ 7,000 റണ്‍സ് പിന്നിട്ടത്. പട്ടികയില്‍ 7,000 റണ്‍സ് അതിവേഗം പൂര്‍ത്തിയാക്കിയ താരവും രോഹിത് തന്നെ. മുൻപ്ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹാഷിം ആംലയായിരുന്നു അതിവേഗ വീരന്‍. 147 ഇന്നിങ്‌സുകള്‍ കൊണ്ടാണ് 7,000 റണ്‍സിന്റെ നാഴികക്കല്ല് ഇദ്ദേഹം മറികടന്നത്.
കഴിഞ്ഞവര്‍ഷത്തെ ഇന്ത്യ - ഓസ്‌ട്രേലിയ ഹോം പരമ്പരയിലും ആംലയുടെ റെക്കോര്‍ഡ് രോഹിത് തട്ടിയെടുത്തിരുന്നു. അന്ന് ഓപ്പണറെന്ന നിലയില്‍ അതിവേഗം 6,000 റണ്‍സ് കുറിച്ചാണ് ഹിറ്റ്മാന്‍ റെക്കോര്‍ഡ് പുസ്തകത്തില്‍ കയറിയത്. 6,000 റണ്‍സ് കുറിക്കാന്‍ ഹാഷിം ആംലയ്ക്ക് 123 ഇന്നിങ്‌സുകള്‍ വേണ്ടി വന്നപ്പോള്‍ രോഹിത്ത് 121 ഇന്നിങ്‌സുകള്‍ കൊണ്ട് ഈ നേട്ടം കരസ്ഥമാക്കി.