വലിയ പേരുകൾ
കോലി-ശാസ്ത്രി കൂട്ടുകെട്ട് പൊളിച്ചെഴുതാന്‍ ക്രിക്കറ്റ് ബോര്‍ഡിന് താത്പര്യമില്ലെന്നാണ് സൂചന. എന്നാല്‍ കപില്‍ ദേവ് നേതൃത്വം നല്‍കുന്ന കമ്മിറ്റിക്ക് രവി ശാസ്ത്രിയെക്കാളും വലിയ പേരുകള്‍ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കാനുണ്ട്.
മുന്‍ ഓസ്‌ട്രേലിയന്‍ താരം ടോം മൂഡി, മുന്‍ ന്യൂസിലാന്റ് പരിശീലകന്‍ മൈക്ക് ഹെസ്സണ്‍, മുന്‍ ശ്രീലങ്കന്‍ താരം മഹേള ജയവര്‍ധന, മുന്‍ ഇന്ത്യന്‍ താരം റോബിന്‍ സിങ്, മുന്‍ ഇന്ത്യന്‍ മാനേജറും ഇപ്പോഴത്തെ സിംബാവേ ടീം പരിശീലകനുമായ ലാല്‍ചന്ദ് രജപുത് തുടങ്ങിയവര്‍ ഇന്ത്യന്‍ ദേശീയ ടീമിന്റെ പരിശീലകനാകാന്‍ അപേക്ഷ സമര്‍പ്പിച്ചു കാത്തുനില്‍ക്കുകയാണ്.
ജോൺടി റോഡ്സും
അപേക്ഷ നല്‍കാനുള്ള അവസാന തീയതി ചൊവ്വാഴ്ച്ചയോടെ അവസാനിച്ചു. ബാറ്റിങ് കോച്ച് തസ്തികയിലേക്ക് മുന്‍ ഇന്ത്യന്‍ ടെസ്റ്റ് താരം പ്രവീണ്‍ ആമ്രെയും ഫീല്‍ഡിങ് കോച്ച് ഒഴിവിലേക്ക് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജോണ്‍ടി റോഡ്‌സും അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
അപ്രീതി
പരിശീലക തിരഞ്ഞെടുപ്പില്‍ നായകന്‍ കോലിയുമായുള്ള ആത്മബന്ധമായിരിക്കും ശാസ്ത്രിക്ക് മുതല്‍ക്കൂട്ടാവുക. ഇതേസമയം തുടര്‍ച്ചയായി രണ്ടാം തവണയും ലോകകപ്പ് സെമിയില്‍ നിന്നും ഇന്ത്യന്‍ ടീം പുറത്തായ സാഹചര്യം പരിശീലകന്‍ രവി ശാസ്ത്രിയോടുള്ള അപ്രീതിക്ക് കാരണമാവുന്നു. രവി ശാസ്ത്രിക്ക് കീഴില്‍ നിര്‍ണായകമായ ഐസിസി ടൂര്‍ണ്ണമെന്റുകളൊന്നും ഇന്ത്യ വിജയിച്ചിട്ടില്ല.
കാലാവധി നീട്ടി
നേരത്തെ ഇംഗ്ലണ്ടില്‍ സമാപിച്ച ഏകദിന ലോകകപ്പോടെ രവി ശാസ്ത്രിയുടെ കരാര്‍ കാലാവധി അവസാനിച്ചതാണ്. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പര മുന്നില്‍ക്കണ്ട് 45 ദിവസത്തേക്ക് കൂടി ശാസ്ത്രിയുടെയും സപ്പോര്‍ട്ടിങ് സ്റ്റാഫിന്റെയും കാലാവധി ക്രിക്കറ്റ് ബോര്‍ഡ് നീട്ടിനല്‍കുകയായിരുന്നു.
ഉപദേഷ്ടക സിമിതി
മുന്‍ ഇന്ത്യന്‍ താരം കപില്‍ ദേവ്, മുന്‍ പരിശീലകന്‍ അന്‍ഷുമാന്‍ ഗായിക്‌വാഡ്, മുന്‍ വനിതാ ടീം ക്യാപ്റ്റന്‍ ശാന്ത രംഗസ്വാമി ഉള്‍പ്പെടുന്ന ഉപദേഷ്ടക സമിതിക്കാണ് പരിശീലകനെ തിരഞ്ഞെടുക്കാനുള്ള ചുമതല. രവി ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ കോച്ചായി തുടരണമെന്ന ആഗ്രഹം വെസ്റ്റ് ഇന്‍ഡീസിലേക്ക് പുറപ്പെടും മുന്‍പേ ബിസിസിഐ അധികൃതരെ കോലി അറിയിച്ചിരുന്നു.
കുംബ്ലൈയുടെ ഒഴിവിൽ
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോള്‍ വഴിയാകും ഉപദേഷ്ടക സമിതിയുമായി 57 -കാരന്‍ രവി ശാസ്ത്രി കൂടിക്കാഴ്ച്ച നടത്തുക. 2014 ഓഗസ്റ്റ് മുതല്‍ 2016 ഏപ്രില്‍ വരെ ഇന്ത്യന്‍ ടീം ഡയറക്ടറായിരുന്നു രവി ശാസ്ത്രി. പിന്നീട് കാലാവധി തീരുന്നിന് മുന്‍പേ അനില്‍ കുംബ്ലൈ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് പരിശീലക കുപ്പായത്തില്‍ ശാസ്ത്രിയെത്തി.