ഏകദിന ക്രിക്കറ്റില്‍ നായകനെന്ന നിലയില്‍ ഏറ്റവും വേഗത്തില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമെന്ന ലോക റെക്കോര്‍ഡാണ് അദ്ദേഹം പിടിച്ചുവാങ്ങിയത്. ഈ മല്‍സരത്തില്‍ ഇറങ്ങുമ്പോള്‍ ധോണിയുടെ റെക്കോര്‍ഡ് തിരുത്താന്‍ കോലിക്കു 17 റണ്‍സ് മതിയായിരുന്നു. കളിയില്‍ 89 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.
Most Read: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ കറുത്ത ബാന്റണിഞ്ഞതെന്തിന്? കാരണം ഇത്
നേരത്തേ 127 ഇന്നിങ്‌സുകളിലാണ് ധോണി ക്യാപ്റ്റനെന്ന നിലയില്‍ ഏകദിനത്തില്‍ 5000 റണ്‍സ് തികച്ചത്. എന്നാല്‍ കോലിക്കു ഇതു മറികടക്കാന്‍ 90 ഇന്നിങ്‌സുകള്‍ പോലും വേണ്ടി വന്നില്ലെന്നതാണ് ഞെട്ടിക്കുന്ന കാര്യം. വെറും 82 ഇന്നിങ്‌സുകളിലാണ് കോലി 5000 റണ്‍സെന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കിയത്. ലോക ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിച്ച നാലാമത്തെ ഇന്ത്യന്‍ നായകനായും അദ്ദേഹം മാറി. മുഹമ്മദ് അസ്ഹറുദ്ദീന്‍ (5239 റണ്‍സ്), സൗരവ് ഗാംഗുലി (5104) എന്നിവരാണ് ഈ പട്ടികയിലുള്ള മറ്റു ക്യാപ്റ്റന്‍മാര്‍.
ലോക ക്രിക്കറ്റില്‍ 5000 റണ്‍സ് ക്ലബ്ബില്‍ അംഗമായ എട്ടാമത്തെ ക്യാപ്റ്റനാണ് കോലി. ഏകദിനത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന ലോക റെക്കോര്‍ഡ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ നായകന്‍ റിക്കി പോണ്ടിങിന്റെ പേരിലാണ്. 8497 റണ്‍സാണ് പോണ്ടിങിന്റെ അക്കൗണ്ടിലുള്ളത്.
ഈ വര്‍ഷം കോലി തിരുത്താനിരിക്കുന്ന സച്ചിന്റെ മൂന്നു പ്രധാന റെക്കോര്‍ഡുകൾ കൂടി ചുവടെ കാണാം.
ഏകദിന സെഞ്ച്വറികള്‍
ലോകക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറിയടിച്ച താരമെന്ന പൊന്‍തൂവല്‍ സച്ചിന്റെ തൊപ്പിയില്‍ കാലങ്ങളായി ഭദ്രമാണ്. 49 ഏകദിന സെഞ്ച്വറികളാണ് 24 വര്‍ഷം നീണ്ട കരിയര്‍കൊണ്ട് സച്ചിന്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഈ വര്‍ഷം ചിത്രം മാറാം. കാരണം 43 ഏകദിന സെഞ്ച്വറികള്‍ കോലിയുടെ പേരില്‍ ഇപ്പോള്‍ത്തന്നെയുണ്ട്. 242 ഏകദിനങ്ങളാണ് ഇന്ത്യന്‍ നായകന്‍ ഇതുവരെ കളിച്ചിരിക്കുന്നതും.
ഇപ്പോഴത്തെ ഫോം കണക്കിലെടുത്താല്‍ 2020 -ല്‍ ഏഴു സെഞ്ച്വറികള്‍ കൂടി കണ്ടെത്താന്‍ കോലിക്ക് നിഷ്പ്രയാസം സാധിക്കും. കഴിഞ്ഞവര്‍ഷം ഏകദിന ക്രിക്കറ്റില്‍ മാത്രമാണ് കോലിക്ക് തിളങ്ങനാവാതെ പോയത്. പിന്നിട്ട നിരവധി അര്‍ധ സെഞ്ചറികള്‍ ശതകങ്ങളാക്കി മാറ്റാന്‍ താരത്തിന് കഴിഞ്ഞില്ല. എന്നിട്ടും അഞ്ചു സെഞ്ച്വറികള്‍ കോലി കുറിച്ചു. കണക്കുപുസ്തകം നോക്കിയാല്‍ സച്ചിന്‍ കളിച്ചതിന്റെ പാതി മത്സരങ്ങള്‍ കൊണ്ടാണ് വിരാട് കോലി 43 സെഞ്ച്വറികള്‍ പിന്നിട്ടിരിക്കുന്നത്. കാരണം 49 സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കാന്‍ സച്ചിന് വേണ്ടിവന്നത് 463 ഏകദിനങ്ങളാണ്.
അതിവേഗം 12,000 റണ്‍സ്
ലോകക്രിക്കറ്റില്‍ ഇതുവരെ അഞ്ചു താരങ്ങള്‍ മാത്രമാണ് 12,000 ഏകദിന റണ്‍സ് പിന്നിട്ടിരിക്കുന്നത് - മഹേള ജയവര്‍ധന, സനത് ജയസൂര്യ, കുമാര്‍ സംഗക്കാര, റിക്കി പോണ്ടിങ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇവരില്‍ സച്ചിനാണ് ഏറ്റവും വേഗത്തില്‍ 12,000 ഏകദിന റണ്‍സ് നാഴികക്കല്ല് പിന്നിട്ടത്. 300 ഇന്നിങ്‌സുകള്‍കാണ്ട് 12,000 റണ്‍സ് പിന്നിടാന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്കായി.
എന്നാല്‍ 2020 -ല്‍ സച്ചിന്റെ ഈ റെക്കോര്‍ഡും വിസ്മൃതിയിലടയും. കാരണം കോലിയും 12,000 റണ്‍സ് നാഴികക്കല്ലിന് തൊട്ടരികിലാണ്. നിലവില്‍ 233 ഇന്നിങ്‌സുകളില്‍ നിന്നായി 11,609 റണ്‍സാണ് കോലി സമ്പാദിച്ചിരിക്കുന്നത്. ബാറ്റിങ് ശരാശരി 59.84. കോലിയുടെ ഇപ്പോഴത്തെ ഫോം കണക്കിലെടുത്താല്‍ പത്തു ഇന്നിങ്‌സുകള്‍ കൂടി മതി 391 റണ്‍സ് കണ്ടെത്തി ഇന്ത്യന്‍ നായകന് 12,000 റണ്‍സ് തികയ്ക്കാന്‍.
ഹോം സെഞ്ച്വറികള്‍
ഏകദിനത്തില്‍ വിരാട് കോലി കുറിച്ച 43 സെഞ്ച്വറികളുടെ എണ്ണമെടുത്താല്‍ 19 ഉം ഇന്ത്യന്‍ മണ്ണില്‍ കളിച്ചു നേടിയതാണെന്ന് കാണാം. ലോകക്രിക്കറ്റില്‍ സച്ചിനാണ് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഹോം സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ പിന്നിട്ട 20 സെഞ്ച്വറികളാണ് സച്ചിനെ ഈ റെക്കോര്‍ഡിന് അര്‍ഹനാക്കുന്നതും. എന്തായാലും ഈ വര്‍ഷം ക്രിക്കറ്റിലെ ഈ റെക്കോര്‍ഡ് ചിത്രവും മാറും.
ഇന്ത്യന്‍ മണ്ണില്‍ രണ്ടു സെഞ്ച്വറികള്‍ കൂടി കണ്ടെത്തിയാല്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ ഹോം സെഞ്ച്വറിയടിച്ച താരമാകും വിരാട് കോലി. ഈ വര്‍ഷം ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ടീമുകളുമായി മൂന്നുവീതം ഏകദിന ഹോം പരമ്പരകളുണ്ട് ഇന്ത്യയ്ക്ക് കളിക്കാന്‍. ഇപ്പോഴത്തെ ഫോം മുന്‍നിര്‍ത്തി ഒന്‍പതു ഇന്നിങ്‌സുകളില്‍ നിന്നും രണ്ടു സെഞ്ച്വറികള്‍ കണ്ടെത്തുക വിരാട് കോലിയെ സംബന്ധിച്ച് വിഷമമേറിയ കാര്യമല്ല.