മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണിലെ മുഖ്യ സ്പോണ്‍സര്‍മാരുടെ സ്ഥാനത്തേക്ക് പോരാട്ടം മുറുകുന്നത് രണ്ടു ബ്രാന്‍ഡുകള്‍ തമ്മിലെന്ന് സൂചനകള്‍. വമ്പന്മാരായ ടാറ്റ ഗ്രൂപ്പും ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്റ്റാര്‍ട്ടപ്പായ അണ്അക്കാദിയുമാണ് ഈ രണ്ടു ബ്രാന്‍ഡുകള്‍. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ വിവോയുമായുള്ള കരാര്‍ റദ്ദാക്കിയാണ് ബിസിസിഐ ഇത്തവണ പുതിയ സ്പോണ്‍സറെ തിരയുന്നത്. പല ബ്രാന്‍ഡുകളും താല്‍പ്പര്യം പ്രകടിപ്പിച്ച് രംഗത്തുണ്ടെങ്കിലും ചൈനീസ് നിക്ഷേപിമല്ലാത്ത പൂര്‍ണമായും ഇന്ത്യനെന്ന് അവകാശപ്പെടാവുന്ന ബ്രാന്‍ഡുകള്‍ക്കാണ് ബിസിസിഐ മുന്‍ഗണന നല്‍കുന്നത്. ഈ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്ന രണ്ടു ബ്രാന്‍ഡുകളാണ് ടാറ്റയും അണ്‍അക്കാദമിയും. ഈ രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നുമായി എത്രയും വേഗത്തില്‍ കരാറിലെത്താനാണ് ബിസിസിഐയുടെ ശ്രമം.
വെള്ളിയാഴ്ചയായിരുന്നു സ്പോണ്‍സര്‍ഷിപ്പ് സ്ഥാനത്തേക്കു അപേക്ഷ സ്വീകരിച്ചിരുന്ന അവസാനത്തെ തിയ്യതി. തികച്ചും അപ്രതീക്ഷിതമായാണ് ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റ ഗ്രൂപ്പൂം ഐപിഎല്ലിനു വേണ്ടി താല്‍പ്പര്യമറിച്ച് രംഗത്തുവന്നത്. വിവോയുമായി നേരത്തേ പ്രതിവര്‍ഷം 440 കോടി രൂപയുടെ കരാറാണ് ബിസിസിഐ സ്പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട് ഒപ്പുവച്ചിരുന്നത്. ഇതിന് അടുത്ത് നില്ക്കുന്ന ഒരു തുകയ്ക്കു ഇനി പുതിയ ബ്രാന്‍ഡുമായി ബിസിസിഐ കരാറിലെത്തുമോയെന്നാണ് അറിയാനുള്ളത്.
ഈ സീസണിലെ മാത്രം ഐപിഎല്ലിനുള്ള സ്പോണ്‍സര്‍മാരെയാണ് ബിസിസിഐ ഇപ്പോള്‍ തിരയുന്നത്. അതായത് പുതിയ സ്പോണ്‍സര്‍മാരുടെ കാലാവധി അഞ്ചു മാസത്തില്‍ താഴെ മാത്രമേ ഉണ്ടാവുകയുള്ളൂ. അപ്പോഴേക്കും 2021ലെ ഐപിഎല്‍ എത്തുകയും ചെയ്യും. അടുത്ത സീസണില്‍ മുഖ്യ സ്പോണ്‍സര്‍മാരായ വിവോ മടങ്ങിയെത്തിയേക്കുമെന്ന സൂചനകളുമുണ്ട്.
സ്പോണ്‍സര്‍ഷിപ്പ് കാലാവധി മാസങ്ങള്‍ മാത്രമാണെങ്കിലും ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയമായ ക്രിക്കറ്റ് ലീഗ് കൂടിയായ ഐപിഎല്ലിന്റെ മുഖ്യ സ്പോണ്സര്മാരാവാന് ലഭിക്കുന്ന അവസരം ഒരു കമ്പനിയും കൈവിട്ടു കളയാന്‍ തയ്യാറാവില്ല. തങ്ങളുടെ ബ്രാന്‍ഡിനെ ആഗോളതലത്തില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ ഐപിഎല്ലിനേക്കാള്‍ നല്ലൊരു വേദി ഇല്ലെന്ന് കമ്പനികള്‍ക്കു നല്ല ബോധ്യമുള്ളത് കൊണ്ടു തന്നെയാണിത്.
ഡ്രീം ഇലവന്, ബൈജൂസ് തുടങ്ങിയ കമ്പനികളും ഐപിഎല്ലിന്റെ സ്പോണ്‍സര്‍ഷിപ്പിനു വേണ്ടി രംഗത്തുണ്ട്. എന്നാല്‍ ഈ രണ്ടു ബ്രാന്‍ഡുകളിലും ചൈനീസ് നിക്ഷേപമുള്ളതിനാല്‍ ബിസിസിഐ ഇവരെ തഴയാന്‍ സാധ്യത കൂടുതലാണ്. ഈ മാസം 18ന് ഐപിഎല്ലിന്റെ മുഖ്യ സ്പോണ്‍സര്‍മാര്‍ ആരായിരിക്കുമെന്ന് ബിസിസിഐ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.
വിവോ മുഖ്യ സ്പോണ്സര്ഷിപ്പില് നിന്നും പിന്മാറിയത് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയിട്ടില്ലെന്നും ചെറിയൊരു വ്യതിയാനം മാത്രമായി ഇതിനെ കണ്ടാല്‍ മതിയെന്നുമായിരുന്നു നേരത്തേ പ്രസിഡന്റ് സൗരവ് ഗാംഗുലി പ്രതികരിച്ചത്. ബിസിസിഐയുടെ അടിത്തറ വളരെ ശക്തമാണ്. ഈ ഗെയിം, താരങ്ങള്‍, ഭരണകര്‍ത്താക്കള്‍ എന്നിവരെല്ലാം ചേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റിനെ വളരെ ശക്തരാക്കി മാറ്റിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ ഏതു തരത്തിലുള്ള വ്യതിയാനവും ബിസിസിഐയ്ക്കു കൈകാര്യം ചെയ്യാനാവുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രതിവര്‍ഷം 440 കോടി രൂപയാണ് ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പിന്റെ ഭാഗമായി വിവോ കമ്പനി നല്‍കിയിരുന്നത്. ഇതില്‍ പകുതി ബിസിസിഐയ്ക്കു ലഭിക്കുമ്പോള്‍ ശേഷിച്ച തുക എട്ടു ഫ്രാഞ്ചൈസികള്‍ക്കും കൂടി തുല്യമായി വീതിച്ച് നല്കുകയാണം ചെയ്തിരുന്നത്. 2018 മുതല്‍ 22 വരെ അഞ്ചു വര്‍ഷത്തെ കരാറാണ് വിവോയും ബിസിസിഐയും തമ്മിലുണ്ടായിരുന്നത്. ഇതിനു വേണ്ടി വിവോ ചെലവഴിച്ചത് 2190 കോടി രൂപയാണ്.