ഓസ്ട്രേലിയക്കെതിരേ ഗാബയില്‍ നടക്കുന്ന നാലാം ടെസ്റ്റിലെ മിന്നുന്ന ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് തമിഴ്നാട്ടുകാരനായ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍. താരത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം കൂടിയായിരുന്നു ഗാബയിലേത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു പരിക്കേറ്റതോടെയാണ് പകരക്കാരനായി വാഷിങ്ടണിനു നറുക്ക് വീണത്.
നേരത്തേ ഇന്ത്യയുടെ ടി20 ടീമിലെ സ്ഥിരം സാന്നിധ്യായിരുന്നെങ്കിലും 21 കാരന് ടെസ്റ്റില്‍ തിളങ്ങാനാവുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ കണക്കുകൂട്ടലുകള്‍ക്കപ്പുറത്തെ പ്രകടനമാണ് വാഷിങ്ടണ്‍ കാഴ്ചവച്ചത്. രണ്ടിന്നിങ്സുകളിലായി നാലു വിക്കറ്റെടുത്ത താരം ബാറ്റിങില്‍ ഒന്നാമിന്നിങ്സില്‍ 62 റണ്‍സും സ്കോര്‍ ചെയ്തിരുന്നു.
ഇന്ത്യയിലിരുന്ന് അമേരിക്കൻ ലോട്ടറികൾ എങ്ങനെ കളിക്കാം? ജയിക്കാം 1 ബില്യൺ ഡോളർ വരെ
വ്യത്യസ്തമായ ഈ പേരിനു പിന്നിലെ രഹസ്യം എന്താണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് വാഷിങ്ടണിന്റെ അച്ഛന് എം സുന്ദര്‍. ചെറുപ്പകാലത്ത് സുന്ദറും ക്രിക്കറ്ററാവാനാണ് ആഗ്രഹിച്ചിരുന്നത്. രഞ്ജി ട്രോഫിക്കുള്ള തമിഴ്നാടിന്റെ സാധ്യതാ ടീമില്‍ വരെ ഒരു ഘട്ടത്തില്‍ സുന്ദര്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു.
മുന്‍ സൈനികനായിരുന്ന പിഡി വാഷിങ്ടണായിരുന്നു കുട്ടിക്കാലത്തു സുന്ദറിന്റെ വഴികാട്ടി. സാമ്പത്തികമായി ഏറെ പിന്നിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. അതുകൊണ്ടു തന്നെ സുന്ദറിന് യൂനിഫോമുകളും പുസ്തകങ്ങളും വാങ്ങി നല്‍കുകയും സ്കൂള്‍ ഫീസ് അടയ്ക്കുകയും ചെയ്തിരുന്നത് വാഷിങ്ടണായിരുന്നു. ക്രിക്കറ്റ് പരിശീലനം നടക്കുന്ന ഗ്രൗണ്ടുകളിലേക്കു സുന്ദറിനെ സൈക്കിളില്‍ കൊണ്ടു പോയിരുന്നതും വാഷിങ്ടണായിരുന്നു. ഈ കടപ്പാട് കാരണമാണ് മകനു താന്‍ അദ്ദേഹത്തിന്റെ പേര് തന്നെ നല്‍കിയതെന്നു സുന്ദര്‍ വെളിപ്പെടുത്തി.
ഗാബ ടെസ്റ്റില്‍ മകനു സെഞ്ച്വറി നേടാന്‍ കഴിയാത്തതില്‍ തനിക്കു നിരാശയുണ്ടെന്നു അദ്ദേഹം പറഞ്ഞു. ശര്‍ദ്ദുല്‍ താക്കൂര്‍ പുറത്തായ ശേഷം അവന് കുറച്ചുകൂടി ആക്രമണോത്സുക ബാറ്റിങ് കാഴ്ചവയ്ക്കണമായിരുന്നുവെന്നും സുന്ദര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ കളിക്കാന്‍ അവസരം ലഭിച്ചാല്‍ വലിയ സ്കോര്‍ നേടണമെന്നു അവനോടു പറഞ്ഞിരുന്നു. അതിനു കഴിയുമെന്ന് അവന് വാക്കും നല്‍കിയിരുന്നുവെന്ന് സുന്ദര്‍ വിശദമാക്കി.
വാഷിങ്ടണ്‍ ഒരു സ്വാഭാവിക ഓപ്പണിങ് ബാറ്റ്സ്മാനാണെന്നു സുന്ദര്‍ പറയുന്നു. ഓപ്പണറായി ഇറങ്ങി ന്യൂബോളിനെതിരേ അവന് ഒരുപാട് റണ്‍സുമെടുത്തിട്ടുണ്ട്. ചെന്നൈ ലീഗിന്റെ ഒന്നാം ഡിവിഷനില്‍ അവന് സെഞ്ച്വറി നേടിയിരുന്നു. ഈ നേട്ടം കൈവരിച്ച പ്രായം കുറഞ്ഞ താരമായിരുന്നു അവന്. 14ാം വയസ്സിലായിരുന്നു വാഷിങ്ടണ്‍ സെഞ്ച്വറി നേടിയതെന്നും സുന്ദര്‍ കൂട്ടിച്ചേര്‍ത്തു.