കൊൽക്കത്ത: ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയയ്ക്കെതിരെ സ്വന്തം നാട്ടിൽ നടക്കുന്ന ഏകദിന പരമ്പര ഇന്ത്യ ജയിക്കുമെന്ന് മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. അഞ്ച് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. ഹോം കണ്ടീഷനിൽ ഇന്ത്യയെ പരാജയപ്പെടുത്തുക ഏത് ടീമിനും കഷ്ടമായിരിക്കുമെന്ന് ഗാംഗുലി പറയുന്നു. ഇന്ത്യ പരന്പര ജയിക്കും എന്ന കാര്യം ഉറപ്പാണ്.
കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ശ്രീലങ്കയ്ക്കെതിരെ ജയിച്ചത് പോലെ 5 - 0 ന് പരമ്പര തൂത്തുവാരും എന്ന പ്രതീക്ഷയൊന്നും ഗാംഗുലിക്കില്ല. ശ്രീലങ്കയെ അപേക്ഷിച്ച് ഓസ്ട്രേലിയ ശക്തരാണ് എന്നും ഗാംഗുലി പറയുന്നു. ഇന്ത്യൻ ടീമംഗങ്ങളെ മാറി മാറി പരീക്ഷിക്കുന്ന സെലക്ടർമാരെ ഗാംഗുലി അഭിനന്ദിച്ചു. 2019 ലോകകപ്പിന് മുമ്പായി എല്ലാ കളിക്കാരെക്കുറിച്ചും കൃത്യമായ ധാരണ ഉണ്ടാകണമെന്നതാണ് ഗാംഗുലിയുടെയും പോളിസി.
യുവരാജ് സിംഗിന് ഇന്ത്യൻ ടീമിൽ തിരിച്ചെത്താന്‍ ഇനിയും അവസരമുണ്ടെന്ന പക്ഷക്കാരനാണ് ഗാംഗുലി. യഥാർഥത്തിൽ അവസാനിക്കുന്ന നിമിഷം വരെ ഒന്നും അവസാനിക്കുന്നില്ല. യുവരാജ് ശ്രമിച്ചാൽ ഇനിയും ഇന്ത്യൻ ടീമിൽ തിരിച്ചെത്താവുന്നതേയുളളൂ - ഗാംഗുലി പറഞ്ഞു. സെപ്തംബർ 17നാണ് ഇന്ത്യ - ഓസ്ട്രേലിയ ഏകദിന പരമ്പര തുടങ്ങുന്നത്. ഇതിന് പിന്നാലെ ട്വന്റി 20 പരമ്പരയുമുണ്ട്.