തോല്‍വിയിലും തലയുഴര്‍ത്തി കോലി
വിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിലെ തോല്‍വിയിലും ഇന്ത്യന്‍ നിരയില്‍ തലയുഴര്‍ത്തി നിന്നവരില്‍ ഒരാളായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. പരമ്പരയില്‍ കോലിയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിക്കാണ് പൂനെ വേദിയായത്. മൂന്നാം ഏകദിനത്തിലും സെഞ്ച്വറി നേടി കോലി ഇത്തവണയും ഇന്ത്യയുടെ ഹീറോയാവുമെന്നാണ് ആരാധകര്‍ കരുതിയത്. എന്നാല്‍, വ്യക്തിഗത സ്‌കോര്‍ 107ല്‍ നില്‍ക്കേ കോലിയെ ബൗള്‍ഡാക്കി മര്‍ലോണ്‍ സാമുവല്‍സ് ഇന്ത്യയുടെ പ്രതീക്ഷകള്‍ തെറ്റിക്കുകയായിരുന്നു.
ഇന്ത്യക്ക് പിഴച്ചതെവിടെ?
പൂനെയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് പിഴച്ചതെവിടെയാണ്. ടോസ് ഭാഗ്യം ഇന്ത്യക്കാണ് ലഭിച്ചത്. എന്നാല്‍, രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസ് നല്‍കിയ അപായ മുന്നറിയിപ്പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ കോലിയെ ഫീല്‍ഡിങ് തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചെന്നു വേണം കരുതാന്‍. ഒന്നാം ഏകദിനത്തില്‍ വിന്‍ഡീസ് നല്‍കിയ വിജയലക്ഷ്യം അനായാസം മറികടക്കാന്‍ കഴിഞ്ഞതും ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുക്കുന്നതില്‍ ഒരു കാരണമായിട്ടുണ്ടാവാം.
മുഹമ്മദ് ഷമിയും ഉമേഷ് യാദവും ഇല്ലാതെ കളത്തിലിറങ്ങിയ ഇന്ത്യ ഭുവനേശ്വര്‍ കുമാറിനെയും ജസ്പ്രിത് ബുംറയെയുമാണ് പകരക്കാരായി ഇറക്കിയത്. ഭുവനേശ്വര്‍ തരക്കേടില്ലാത്ത തല്ല് വാങ്ങിയപ്പോള്‍ ബുംറ ഇന്ത്യന്‍ ബൗളിങ് നിരയില്‍ ഏറ്റവും നന്നായി പന്തെറിഞ്ഞു. നാല് ഓവറില്‍ 35 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ ബുംറ പോക്കറ്റിലാക്കുകയും ചെയ്തു.
284 റണ്‍സ് വിജയലക്ഷ്യം മകച്ച ഫോമിലുള്ള കോലിക്കും രോഹിതിനും റായുഡുവിനും പന്തിനും അത്ര വെല്ലുവിളി നല്‍കുന്നതല്ല. പക്ഷേ, രോഹിതിന്റെ ബൗള്‍ഡാവലും പിന്നീട് വന്നവര്‍ കോലിക്ക് പിന്തുണ നല്‍കുന്നതില്‍ പരാജയപ്പെടുകയും ചെയ്തതോടെ മല്‍സരം ഇന്ത്യയുടെ കൈയ്യില്‍ നിന്ന് വിന്‍ഡീസ് തട്ടിയെടുക്കുകയായിരുന്നു. കോലി ഒരു ഭാഗത്ത് ഉറച്ച നിന്നപ്പോഴും മറ്റു താരങ്ങള്‍ മാന്യമായ പിന്തുണ പോലും നല്‍കാതെ ക്രീസ് വിട്ടത് ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ചു. ട്വന്റി-ട്വന്റിയില്‍ മോശം ഫോമിനെ തുടര്‍ന്ന് തഴയപ്പെട്ട മഹേന്ദ്രസിങ് ധോണിക്ക് ബാറ്റിങിലൂടെ ഒന്നു പ്രതിഷേധം രേഖപ്പെടുത്താന്‍ പോലും കഴിഞ്ഞില്ല. 11 പന്തില്‍ നിന്ന് ഏഴ് റണ്‍സായിരുന്നു ധോണിയുടെ സംഭാവന. കോലി ഒഴികെയുള്ള മുന്‍നിര താരങ്ങള്‍ക്കൊപ്പം വാലറ്റനിരയും പൊരുതാന്‍ തയ്യാറാവതിരുന്നത് ഇന്ത്യയെ പരാജയത്തിലേക്ക് തള്ളിയിട്ടു.
വിമര്‍ശകരുടെ വായടിപ്പിച്ച് വിന്‍ഡീസ്
ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയോടേറ്റ നാണംകെട്ട തോല്‍വി പല കോണില്‍ നിന്നും വിന്‍ഡീസിന്് പഴികേള്‍പ്പിച്ചു. വിന്‍ഡീസിന്റെ പ്രതാപകാലമോര്‍ത്ത് മുതിര്‍ന്ന താരങ്ങളുള്‍പ്പെടെയുള്ളവര്‍ നിരാശയും രേഖപ്പെടുത്തി. ആ വിമര്‍ശനങ്ങള്‍ വിന്‍ഡീസ് ക്രിക്കറ്റിന് ഊര്‍ജ്ജം നല്‍കിയെന്ന് തെളിയിക്കുന്നതായിരുന്നു ഏകദിന പരമ്പരയിലെ ഓരോ മല്‍സരങ്ങളിലും അവരുടെ പ്രകടനം. ആദ്യ രണ്ട് ഏകദിനങ്ങളിലും നന്നായി കളിച്ച വിന്‍ഡീസ് മൂന്നാം ഏകദിനത്തില്‍ അര്‍ഹിച്ച വിജയവും കരസ്ഥമാക്കി ഇന്ത്യക്ക് തിരിച്ചടി നല്‍കിയിരിക്കുന്നു.
ഈ തിരിച്ചുവരവില്‍ വിന്‍ഡീസ് ഏറ്റവും കടപ്പെട്ടിരിക്കുന്നത് ഷായ് ഹോപ്പിനോടും ഷിംറോണ്‍ ഹെറ്റ്‌മെയറിനോടുമായിരിക്കും. മൂന്ന് മല്‍സരങ്ങളിലും മികച്ച ബാറ്റിങ് പ്രകടനമാണ് ഇരുവരും കരീബിയന്‍ ടീമിനു വേണ്ടി നടത്തിയത്. രണ്ടാം ഏകദിനത്തില്‍ സെഞ്ച്വറിയുമായി ടൈ കെട്ടിയ ഹോപ്പ് 95 റണ്‍സുമായി മൂന്നാം ഏകദിനത്തിലും വിന്‍ഡീസിന്റെ രക്ഷകനായി മാറുകയായിരുന്നു. വെടിക്കെട്ട് ബാറ്റിങാണ് ഹെറ്റ്‌മെയറിന്റേത്. അതിന് കഴിഞ്ഞ മൂന്ന് മല്‍സരങ്ങള്‍ തന്നെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. ബൗളിങില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ കഴിഞ്ഞതാണ് വിന്‍ഡീസിന് മൂന്നാം ഏകദിനത്തില്‍ ജയം സമ്മാനിച്ചത്. സാമുവല്‍സും ഓള്‍റൗണ്ട് മികവിലൂടെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയ ആഷ്‌ലി നുര്‍സും ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡറും പുതുമുഖ താരം മക്കോയും റോച്ചും എല്ലാം ബൗളിങില്‍ ഒത്തുപിടിച്ചതോടെ നിലവില്‍ ലോക ക്രിക്കറ്റിലെ അപകടകാരികളായ ഇന്ത്യയെ വിന്‍ഡീസ് 43 റണ്‍സ് അകലെവച്ച് ചുരുട്ടി കെട്ടുകയായിരുന്നു.
മുംബൈയില്‍ നിര്‍ണായകം
മൂന്ന് മല്‍സരങ്ങളില്‍ ഇരു ടീമും 1-1ന് ഒപ്പമെത്തിയതോടെ നാലാം ഏകദിനം നടക്കുന്ന മുംബൈയില്‍ ഇന്ത്യക്കും വിന്‍ഡീസിനും ഒരുപോലെ നിര്‍ണായകമായി. മുംബൈയില്‍ വിജയിക്കുന്ന ടീമിന് പരമ്പര കൈവിടില്ലെന്ന് ഉറപ്പിക്കാം എന്നതിനാല്‍ കോലിക്കു കീഴിലുള്ള ഇന്ത്യയും ഹോള്‍ഡറിന് കീഴിലുള്ള വിന്‍ഡീസും വിജയം മാത്രമാണ് സ്വപ്‌നം കാണുന്നത്. അതുകൊണ്ട് തന്നെ തിങ്കളാഴ്ച മുംബൈയില്‍ നടക്കുന്ന പോരാട്ടം കനക്കും.