സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരം ജയിച്ച് പരമ്പര സമനിലയിലാക്കാന്‍ കഴിഞ്ഞതിലുള്ള ആശ്വാസത്തിലാണ് ഇന്ത്യ. മൂന്നു മത്സരങ്ങളിലും ആധിപത്യം സ്ഥാപിച്ചശേഷമാണ് അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ കഴിഞ്ഞത്. ആദ്യ മത്സരത്തില്‍ നാലു റണ്‍സിനാണ് തോറ്റതെങ്കില്‍ രണ്ടാം മത്സരത്തില്‍ മഴ ഓസ്‌ട്രേലിയയുടെ രക്ഷയ്‌ക്കെത്തി. മൂന്നാം മത്സരം ആധികാരിക ജയത്തോടെ ഇന്ത്യ പരമ്പര സമനിലയിലാക്കുകയും ചെയ്തു.
വിരാട് കോലിയുടെ അര്‍ധശതകവും ബൗളര്‍ ക്രുനാല്‍ പാണ്ഡ്യയുടെ നാല് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യയുടെ ജയത്തിന് ആധാരമായത്. കളിക്കാരുടെ കഴിവിന്റെ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ ഇന്ത്യയാണ് ഓസ്‌ട്രേലിയയേക്കാള്‍ മികച്ചവരെന്ന് മത്സരശേഷം ക്യാപ്റ്റന്‍ കോലി പറഞ്ഞു. ബൗളിങ്ങില്‍ തങ്ങള്‍ക്ക് കൂടുതല്‍ ആധികാരികത പുലര്‍ത്താനായി. 180 എങ്കിലും എടുക്കാമായിരുന്ന പിച്ചിലാണ് ഓസീസിനെ 164ല്‍ തളച്ചതെന്നും കോലി ചൂണ്ടിക്കാട്ടി.
ഓപ്പണര്‍മാര്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ ആറ് ഓവര്‍ കഴിയുമ്പോഴേക്കും ഇന്ത്യ 67 റണ്‍സെടുത്തിയിരുന്നു. ഓപ്പണര്‍മാരും ബൗളര്‍മാരുമാണ് ഇന്ത്യയ്ക്ക് വിജയമൊരിക്കയതെന്നാണ് ക്യാപ്റ്റന്റെ അഭിപ്രായം. ധവാനും രോഹിത്തും മടങ്ങിയശേഷം കോലി നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. കെ എല്‍ രാഹുലിനും ഋഷഭ് പന്തിനും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും അഞ്ചാം വിക്കറ്റില്‍ ദിനേഷ് കാര്‍ത്തിക് ക്യാപ്റ്റന് പിന്തുണ നല്‍കി.
കോപ്പ ലിബര്‍ട്ടഡോറസ്; അര്‍ജന്റീന ഫുട്‌ബോളിന് നാണക്കേടായി ഫുട്‌ബോള്‍ ഭ്രാന്തന്മാര്‍
41 പന്തില്‍ 61 റണ്‍സെടുത്ത കോലിയാണ് അവസാന ഓവറുകളില്‍ ഇന്ത്യയെ വിജയതീരത്തേക്ക് നയിച്ചത്. കാര്‍ത്തിക് 18 പന്തില്‍ 22 റണ്‍സെടുത്തു. രോഹിത് ശര്‍മ 16 പന്തില്‍ 23 റണ്‍സും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച ധവാന്‍ 22 പന്തില്‍ 41 റണ്‍സും നേടിയിരുന്നു. ഡിസംബര്‍ 6ന് ആരംഭിക്കാനിരിക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പിലാണ് ടീം ശ്രദ്ധകേന്ദ്രീകരിക്കുക. ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടാത്ത താരങ്ങള്‍ നാട്ടിലേക്ക് മടങ്ങും.