ടോസ് ജയിച്ചത് വെസ്റ്റ് ഇന്‍ഡീസാണ്. തിരുവനന്തപുരത്തെ ഓര്‍മ്മ വെച്ച് പൊള്ളാര്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് ക്ഷണിച്ചു. പക്ഷെ കളിയില്‍ ടോസിന്റെ ആനുകൂല്യം മുതലെടുക്കാന്‍ സന്ദര്‍ശകര്‍ക്ക് കഴിഞ്ഞില്ല. വന്നപാടെ കെഎല്‍ രാഹുലും രോഹിത് ശര്‍മ്മയും കൂടി വിന്‍ഡീസ് ബൗളര്‍മാരെ കടന്നാക്രമിക്കാന്‍ തുടങ്ങി, ഒരു ദയയും കൂടാതെ. പൊള്ളാര്‍ഡും സംഘവും അക്ഷരാര്‍ത്ഥത്തില്‍ പകച്ചുപോയി.
പവര്‍പ്ലേ ഓവറുകളില്‍ റണ്‍നിരക്ക് 12 -ന് മുകളില്‍ കുതിച്ചു. ഒടുവില്‍ 12 ആം ഓവറിലാണ് ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാന്‍ വിന്‍ഡീസിന് കഴിഞ്ഞത്. അപ്പോഴേക്കും സ്‌കോര്‍ബോര്‍ഡില്‍ 135 റണ്‍സ് ചേര്‍ക്കപ്പെട്ടു. എന്തായാലും രോഹിത് ശര്‍മ്മയെ (34 പന്തില്‍ 71 റണ്‍സ്) കെസറിക്ക് വില്യംസ് വീഴ്ത്തിയപ്പോള്‍ വിന്‍ഡീസ് നെടുവീര്‍പ്പിട്ടു. ശേഷമെത്തിയ റിഷഭ് പന്ത് ക്രീസില്‍ നില്‍ക്കാന്‍ താത്പര്യം കാണിച്ചില്ല. ഒരിക്കല്‍ക്കൂടി തിടുക്കപ്പെട്ട് ഷോട്ട് കളിച്ച് പന്തു വിക്കറ്റു കളഞ്ഞു.
നേരിട്ട രണ്ടാം പന്തില്‍ തന്നെ പൊള്ളാര്‍ഡിനെ കവറിന് മുകളിലൂടെ പറത്താനായിരുന്നു ശ്രമം. എന്നാല്‍ അതിര്‍ത്തി കാത്ത ജേസണ്‍ ഹോള്‍ഡര്‍ താരത്തിന്റെ ഷോട്ട് തടുത്തു. നേരത്തെ, ഹൈദരാബാദിലും തിരുവനന്തപുരത്തും റിഷഭ് പന്തിന്റെ 'സൂപ്പര്‍മാന്‍' പ്രകടനം കൈയടി വാങ്ങിയിരുന്നു; പക്ഷെ മുംബൈയില്‍ ഈ ശ്രമം പാളി.
ബൗണ്‍സും വേഗവുമുള്ള ബാറ്റിങ് പിച്ചാണ് വാംഖഡേയില്‍ ഒരുങ്ങിയത്. ഇന്ത്യ ഇതു പൂര്‍ണമായും മുതലെടുത്തു. മറുഭാഗത്ത് ബൗളിങ്ങില്‍ കൂടുതല്‍ അച്ചടക്കം കാട്ടിയെങ്കിലും പിച്ച് സാഹചര്യം പഠിക്കാന്‍ സന്ദര്‍ശകര്‍ക്കായില്ല.
കുറിക്കുകൊള്ളുന്ന ബൗണ്‍സറുകളോ യോര്‍ക്കറുകളോ വിന്‍ഡീസ് ബൗളര്‍മാരില്‍ നിന്നും കണ്ടില്ല. ക്രീസില്‍ കോലിയും രാഹുലും ഒത്തുചേര്‍ന്നതോടെ ടീം ഇന്ത്യ സംഹാരരൂപം പൂണ്ടു. കളിക്കിടെ കെസറിക്ക് വില്യംസിനെ അതിമനോഹരമായി മിഡ് വിക്കറ്റിന് മുകളിലൂടെ കോലി പറത്തുന്നത് ആരാധകര്‍ കണ്ടു --- ഇന്ത്യന്‍ നായകന്റെ പ്രതികാരം. ഞായറാഴ്ച്ചത്തെ മത്സരത്തില്‍ 21 പന്തുകള്‍ കൊണ്ടുതന്നെ കോലി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി.
ഇതേസമയം, അവസാന ഓവറില്‍ സെഞ്ച്വറി ലക്ഷ്യമാക്കി ബാറ്റുവീശി രാഹുലിനെ കോട്രല്‍ വീഴ്ത്തിയത് മാത്രമാണ് മത്സരത്തില്‍ ഇന്ത്യയ്ക്ക് സംഭവിച്ച ഏക നിരാശ. 56 പന്തില്‍ 91 റണ്‍സടിച്ചാണ് രാഹുല്‍ പുറത്തായത്. എന്തായാലും ഇന്നിങ്‌സിന്റെ അവസാന പന്തില്‍ സിക്‌സടിച്ച വിരാട് കോലി, 241 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം സന്ദര്‍ശകര്‍ക്ക് അടിവരയിട്ടു നല്‍കി.
ശേഷം മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസിനെ നിലയുറപ്പിക്കാനും ഇന്ത്യ വിട്ടില്ല. ഷമിയും ഭുവനേശ്വര്‍ കുമാറും ദീപക് ചഹാറും കൂടി വിന്‍ഡീസ് മുന്‍നിരയെ പിഴുതെറിഞ്ഞു.
നാലാം ഓവറില്‍ മൂന്നിന് 17 എന്ന പരിതാപകരമായ അവസ്ഥയിലായിരുന്നു സന്ദര്‍ശകര്‍. ആദ്യ ഇന്നിങ്‌സിനിടെ ഓപ്പണര്‍ എവിന്‍ ലൂയിസ് പരുക്കേറ്റു പുറത്തായത് വിന്‍ഡീസിന്റെ താളം തെറ്റിച്ചു. സിമ്മണ്‍സിനൊപ്പം ബ്രാന്‍ഡണ്‍ കിങ്ങാണ് വിന്‍ഡീസിനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. പൊതുവേ ക്രീസില്‍ ഒരല്‍പ്പം ചിലവഴിക്കണം സിമ്മണ്‍സിന് റണ്‍സ് കണ്ടെത്താന്‍. എന്നാല്‍ കൂറ്റന്‍ ലക്ഷ്യം മുന്നിലുള്ളതുകൊണ്ട് വലിയ ഷോട്ടു കളിക്കാന്‍ സിമ്മണ്‍സ് നിര്‍ബന്ധിതനായി.
ബ്രാന്‍ഡണ്‍ കിങ്ങും നിക്കോളാസ് പൂരനും ഡ്രസിങ് റൂമില്‍ തിരിച്ചെത്താന്‍ ഏറെ സമയമെടുത്തില്ല. വേറേതു ടീമായിരുന്നെങ്കിലും ഈ അവസരത്തില്‍ തോല്‍വി പറഞ്ഞേനെ. പക്ഷെ കരീബിയന്‍ സംഘം വിട്ടുകൊടുത്തില്ല.
ഷിമ്രോണ്‍ ഹിറ്റ്മയര്‍ – കീറോണ്‍ പൊള്ളാര്‍ഡ് ജോടി ഇന്ത്യന്‍ ബൗളര്‍മാരെ അതേ നാണയത്തില്‍ തിരിച്ചടിച്ചു. ഹിറ്റ്മയറാണ് ആക്രമണത്തിന് തുടക്കമിട്ടത്. 38 പന്തില്‍ 78 റണ്‍സാണ് ഇരുവരും കൂടി വിന്‍ഡീസ് സ്‌കോര്‍ബോര്‍ഡില്‍ സംഭാവന ചെയ്തത്.
കണ്ണടച്ചു തുറക്കും മുന്‍പേ 40 റണ്‍സ് പിന്നിട്ട ഹിറ്റ്മയര്‍ വിന്‍ഡീസിന്റെ പ്രതീക്ഷകള്‍ ഉണര്‍ത്തി. എന്നാല്‍ കുല്‍ദീപിന്റെ ഫുള്‍ ടോസ് കളിക്കുന്നതില്‍ ഹിറ്റ്മയര്‍ക്ക് പിഴച്ചു --- സന്ദര്‍ശകര്‍ക്ക് നാലാം വിക്കറ്റും നഷ്ടമായി. തുടര്‍ന്നങ്ങോട്ട് പൊള്ളാര്‍ഡായിരുന്നു മുന്നില്‍ നിന്നും നയിച്ചത്. ഭുവനേശ്വര്‍ കുമാറിനെയും കുല്‍ദീപിനെയും ശിവം ദൂബെയെയും പൊള്ളാര്‍ഡ് നാലുപാടും പായിച്ചു. പക്ഷെ റണ്‍നിരക്കിന്റെ സമ്മര്‍ദ്ദത്തില്‍ വിന്‍ഡീസ് നായകനും വീണു.
39 പന്തില്‍ 68 റണ്‍സുമായി നിന്ന പൊള്ളാര്‍ഡിനെ ഭുവനേശ്വര്‍ കുമാറാണ് തിരിച്ചയച്ചത്. പൊള്ളാര്‍ഡെന്ന വന്‍മരം വീണതോടെ ഇന്ത്യയുടെ ജയം അനായസമായി. വാലറ്റത്തെ പൂട്ടിക്കെട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വന്നില്ല. ഒടുവില്‍ 67 റണ്‍സിനാണ് ഇന്ത്യ ജയം പിടിച്ചെടുത്തത്. പരമ്പരയും സ്വന്തമാക്കി.