റെക്കോഡുകളുടെ കൂട്ടുകാരനായി കോലി
ഓരോ മല്‍സരം കഴിയുതോറും റെക്കോഡുകള്‍ പഴങ്കഥയാക്കി മുന്നേറുകയാണ് വിരാട് കോലി. വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലും കോലി റെക്കോഡ് പുസ്തകത്തില്‍ തന്റെ പേരെഴുതി ചേര്‍ത്തു. കോലി തകര്‍ക്കുന്ന ഭൂരിഭാഗം റെക്കോഡുകളും ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുള്ളവയാണ്. വിശാപട്ടണത്തിലും കോലിക്കു മുന്നില്‍ വഴിമാറിയത് സചിന്റെ റെക്കോഡ് തന്നെയായിരുന്നു. ഏറ്റവും വേഗത്തില്‍ ഏകദിനത്തില്‍ 10,000 റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലൂടെ കോലി തന്റെ പേരിലാക്കിയത്. 205 ഇന്നിങ്‌സുകളില്‍ നിന്നാണ് കോലി 10,000 ക്ലബ്ബിലേക്ക് മാര്‍ച്ച് ചെയ്തത്. സചിന്റെ 259 ഇന്നിങ്‌സുകളില്‍ നിന്ന് നേട്ടമാണ് ഇതോടെ പഴങ്കഥയായത്.
ഇതോടൊപ്പം വിന്‍ഡീസിനെതിരേ ഒരു ഇന്ത്യന്‍ താരം ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഖ്യാതിയും കോലി തന്റെ പേരിലാക്കി. 1573 റണ്‍സെന്ന സചിന്‍ ടെണ്ടുല്‍ക്കറുടെ നേട്ടമാണ് വ്യക്തിഗത സ്‌കോര്‍ ബോര്‍ഡ് 48ല്‍ നില്‍ക്കേ കോലി മറികടന്നത്. വിന്‍ഡീസിനെതിരായ സെഞ്ച്വറി നേട്ടത്തോടെ കോലി ഈ കലണ്ടര്‍ വര്‍ഷത്തിലും 1000 റണ്‍സ് പൂര്‍ത്തിയാക്കി. 11 ഇന്നിങ്‌സുകളില്‍ നിന്ന് അഞ്ച് സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെയാണ് കോലി 1,046 റണ്‍സ് നിലവില്‍ 2018 കലണ്ടര്‍ വര്‍ഷത്തില്‍ അടിച്ചുകൂട്ടിയത്.
വിരാട് കോലി-അമ്പാട്ടി റായുഡു കൂട്ടുകെട്ട്
ഒന്നാം ഏകദിനത്തില്‍ രോഹിത് ശര്‍മ-വിരാട് കോലി കൂട്ടുകെട്ടായിരുന്നു ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം നേടിക്കൊടുത്തത്. എന്നാല്‍, രണ്ടാം ഏകദിനത്തില്‍ ടു ഡൗണായി ഇറങ്ങിയ റായുഡുവിനെ കൂട്ടുപിടിച്ചാണ് കോലി ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മൂന്നാം വിക്കറ്റില്‍ 139 റണ്‍സിന്റെ കൂട്ടുകെട്ടാണ് കോലി-റായുഡു സഖ്യം നേടിയത്. ഇത് ഇന്ത്യയെ ആറിന് 321 റണ്‍സെന്ന സ്‌കോറിലെത്തിച്ചു. വിന്‍ഡീസിനെതിരേ രണ്ട് ഏകദിനങ്ങളില്‍ നിന്ന് കോലി 297 റണ്‍സാണ് ഇതോടകം അടിച്ചെടുത്തത്.
വിന്‍ഡീസിന് ഹോപ്പ് നല്‍കി, ഒടുവില്‍ ടൈ കെട്ടി
കോലി-റായുഡു സഖ്യത്തിന്റെ ദൗത്വം വിന്‍ഡീസിനു വേണ്ടി ഷായ് ഹോപ്പും ഷിംറോണ്‍ ഹെറ്റ്‌മെയറും ഏറ്റെടുത്തതോടെ മല്‍സരം ഇഞ്ചോടിഞ്ചായി. ഒന്നാം ഏകദിനത്തിലൂടെ തന്നെ ഹെറ്റ്‌മെയര്‍ താന്‍ നിശാരക്കാരനല്ലെന്ന് ഇന്ത്യക്കു മുന്നറിയിപ്പ് നല്‍കിയിരുന്നു. വിശാഖപട്ടണത്തിലും ഹെറ്റ്‌മെയര്‍ ആ മുന്നറിയിപ്പ് വെറുതേയല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. ഹെറ്റ്‌മെയറിന്റെ പുറത്താവാലാണ് ഇന്ത്യക്ക് മല്‍സരത്തില്‍ വീണ്ടും പിടിവള്ളി നല്‍കിയത്. 143 റണ്‍സിന്റെ കൂട്ടുകെട്ടാണ് നാലാം വിക്കറ്റില്‍ ഹോപ്പും ഹെറ്റ്‌മെയറും കൂടി വിന്‍ഡീസ് സ്‌കോര്‍ ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ത്തത്. സെഞ്ച്വറിക്ക് ആറ് റണ്‍സ് അകലെവച്ച് ചഹാലിന്റെ ബൗളിങില്‍ കോലിക്ക് ക്യാച്ച് നല്‍കി കളംവിട്ട ഹെറ്റ്‌മെയറായിരുന്നു ഹോപ്പിനേക്കാള്‍ അപകടകാരി. ഇന്ത്യന്‍ പേസര്‍മാരെയും സ്പിന്നര്‍മാരെയും ഒരുപോലെ നേരിടാന്‍ തനിക്കറിയാം എന്ന് തെളിയിച്ചാണ് ഹെറ്റ്‌മെയര്‍ ആദ്യ രണ്ട് ഏകദിനങ്ങളില്‍ നിന്ന് ക്രീസ് വിട്ടത്.
ഹോപ്പാവട്ടെ തന്റെ രണ്ടാം ഏകദിന സെഞ്ച്വറിയുമായി വിന്‍ഡീസിന്റെ രക്ഷകനാവുകയും ചെയ്തു. അവസാന ഓവറില്‍ മല്‍സരം കൈവിട്ടുപോവുമെന്ന ഘട്ടത്തിലാണ് ഹോപ്പ് പന്ത് ബൗണ്ടറി കടത്തി വിന്‍ഡീസിന് ആവേശ സമനില സമ്മാനിച്ചത്. വിജയ പരാജയങ്ങള്‍ മാറിമറിഞ്ഞ മല്‍സരത്തില്‍ ഏകദിനത്തിലെ തന്റെ ഉയര്‍ന്ന സ്‌കോറായ 123 റണ്‍സുമായി ഹോപ്പ് വിന്‍ഡീസിന്റെ ഹീറോയായി. ഹെറ്റ്‌മെയറിന്റെ പുറത്താവലിനു ശേഷം ക്രീസിലെത്തിയ റോവ്മാന്‍ പവലും ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡറും തങ്ങളുടെ ഉത്തരവാദിത്വം ഒന്നുകൂടി ഭംഗിയാക്കി നിര്‍വ്വഹിച്ചിരുന്നെങ്കില്‍ വിജയം വിന്‍ഡീസിനൊപ്പം നില്‍ക്കുമായിരുന്നു. രണ്ട് ഏകദിനങ്ങളിലും ഇരു ടീമിലെയും ബൗളര്‍മാര്‍ക്ക് കാര്യമായ നേട്ടമൊന്നും കൊയ്യാനായില്ല. എങ്കിലും ടെസ്റ്റ് പരമ്പരയിലെ നാണംകെട്ട തോല്‍വിയില്‍ നിന്ന് മികച്ച പോരാട്ടവീര്യം പുറത്തെടുക്കാന്‍ വിന്‍ഡീസിന് ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മല്‍സരങ്ങളില്‍ കഴിഞ്ഞൂവെന്നത് ആശ്വസിക്കാനുള്ള വകയായിരിക്കുകയാണ്.