ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ടിന് 287 റൺസാണ് കുറിച്ചത്. ഇന്ത്യൻ നിരയിൽ ശ്രേയസ് അയ്യറും (88 പന്തിൽ 70 റൺസ്) റിഷഭ് പന്തും (69 പന്തിൽ 71 റൺസ്) തിളങ്ങി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് പടുത്തുയർത്തിയ 114 റൺസ് കൂട്ടുകെട്ട് ഇന്ത്യൻ ഇന്നിങ്സിന്റെ നെടുംതൂണായി.
ഇതേസമയം, സെഞ്ച്വറി ലക്ഷ്യമാക്കി ബാറ്റുവീശിയ ശ്രേയസിനെ അൽസാരി ജോസഫ് പുറത്താക്കുകയായിരുന്നു. ഫോം വീണ്ടെടുത്ത പന്തിനെ പൊള്ളാർഡും മടക്കി. അഞ്ച് ഫോറും ഒരു സിക്സും ശ്രേയസിന്റെ ഇന്നിങ്സിലുണ്ട്; ഏഴു ഫോറും ഒരു സികസും പന്തിന്റെ ബാറ്റിൽ നിന്നും പിറന്നു.
അവസാന ഘട്ടത്തിൽ കേദാർ ജാദവും (35 പന്തിൽ 40 റൺസ്) രവീന്ദ്ര ജഡേജയും (21 പന്തിൽ 21 റൺസ്) നടത്തിയ മുന്നേറ്റം ഇന്ത്യൻ സ്കോർ 260 കടത്തി. വിൻഡീസ് നിരയിൽ കോട്രലിനും അൽസാരിക്കും രണ്ടു വിക്കറ്റുകൾ വീതമുണ്ട്. നേരത്തെ, പത്തോവര്‍ തികയും മുന്‍പേ ഓപ്പണര്‍ കെഎല്‍ രാഹുലിനെയും (15 പന്തില്‍ 6 റണ്‍സ്) നായകന്‍ വിരാട് കോലിയെയും (4 പന്തില്‍ 4 റണ്‍സ്) ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടിരുന്നു.
ഏഴാം ഓവറില്‍ കെഎല്‍ രാഹുലിനെയും കോലിയെയും ഷെല്‍ഡണ്‍ കോട്രല്‍ പറഞ്ഞയച്ചാണ് ഇന്ത്യയ്‌ക്കേറ്റ ആദ്യ തിരിച്ചടി. വിന്‍ഡീസ് താരത്തിന്റെ വേഗം കുറഞ്ഞ പന്ത് രാഹുലിനെ കുഴക്കി. ലെഗിലേക്ക് ഫ്‌ളിക്ക് ചെയ്യാനുള്ള രാഹുലിന്റെ ശ്രമം വിക്കറ്റില്‍ കലാശിച്ചു. പിന്നാലെ ഇറങ്ങിയ കോലി മിഡ് ഓഫിലേക്ക് ബൗണ്ടറി പായിച്ച് വരവറിയിച്ചെങ്കിലും തൊട്ടടുത്ത പന്തില്‍ വിക്കറ്റു തെറിച്ചു മടങ്ങി. കോട്രലിന്റെ വേഗം കുറഞ്ഞ ലെങ്ത് ഡെലിവറിയാണ് കോലിയ്ക്കും വിനയായത്.
ശേഷം രോഹിത് - ശ്രേയസ് സഖ്യം കരുതലോടെ ബാറ്റുവീശി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ 55 റണ്‍സ് കൂട്ടിച്ചേര്‍ക്കാനെ ഈ ജോടിക്കായുള്ളൂ. 19 ആം ഓവറില്‍ അല്‍സാരി ജോസഫിന്റെ പന്തില്‍ ക്യാച്ചു നല്‍കി ഹിറ്റ്മാന്‍ മടങ്ങി. 56 പന്തില്‍ 36 റണ്‍സാണ് രോഹിത്തിന്റെ സംഭാവന. ആറ് ബൗണ്ടറികള്‍ രോഹിത്തിന്റെ ഇന്നിങ്‌സില്‍ കണ്ടു.
ശിഖര്‍ ധവാന്റെ അഭാവത്തില്‍ കെഎല്‍ രാഹുലും രോഹിത് ശര്‍മ്മയും ചേര്‍ന്നാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് തുടക്കമിട്ടത്. ശിവം ദൂബെയ്ക്കും കുല്‍ദീപ് യാദവിനും ഇന്നത്തെ മത്സരത്തില്‍ നായകന്‍ കോലി അവസരം നല്‍കി.
ഇതേസമയം, ധവാന് പകരം ടീമിലെത്തിയ മായങ്ക് അഗര്‍വാളിന് പ്ലേയിങ് ഇലവനില്‍ കയറാനായില്ല. മായങ്കിന് പുറമെ മനീഷ് പാണ്ഡെ, ശ്രാദ്ധുല്‍ താക്കൂര്‍, യുസ് വേന്ദ്ര ചാഹല്‍ എന്നിവരും ആദ്യ ഏകദിനത്തില്‍ സൈഡ് ബെഞ്ചിലിരുന്നു. മറുഭാഗത്ത് കീമോ പോള്‍, റോസ്റ്റണ്‍ ചേസ്, അല്‍സാരി ജോസഫ്, ഷായി ഹോപ്പ്, സുനില്‍ ആംബ്രിസ് തുടങ്ങിയ താരങ്ങളാണ് ആദ്യ ഏകദിനത്തിൽ വിന്‍ഡീസ് നിരയില്‍ തിരിച്ചെത്തിയത്.
ഇന്ത്യ പ്ലേയിങ് ഇലവന്‍:
കെഎല്‍ രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോലി (നായകന്‍), ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കേദാര്‍ ജാദവ്, ശിവം ദൂബെ, ദീപക് ചഹാര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ.
വിന്‍ഡീസ് പ്ലേയിങ് ഇലവന്‍:
ഷായി ഹോപ്പ് (വിക്കറ്റ് കീപ്പര്‍), സുനില്‍ ആംബ്രിസ്, ഷിമറോണ്‍ ഹെറ്റ്‌മെയര്‍, നിക്കോളാസ് പൂരന്‍, റോസ്റ്റണ്‍ ചേസ്, കീറോണ്‍ പൊള്ളാര്‍ഡ് (നായകന്‍), ജേസണ്‍ ഹോള്‍ഡര്‍, കീമോ പോള്‍, ഹെയ്ഡന്‍ വാല്‍ഷ്, അല്‍സാരി ജോസഫ്, ഷെല്‍ഡണ്‍ കോട്രല്‍.