
അടിയെന്നാൽ കിണ്ണം കാച്ചിയ അടി
ആദ്യ ദിവസം ഇന്ത്യ 400 നടുത്ത കൂറ്റൻ ടോട്ടലാണ് ഗാലെയിൽ അടിച്ചെടുത്തത്. അതും വെറും 3 വിക്കറ്റ് നഷ്ടത്തിൽ. ക്യാപ്റ്റൻ വിരാട് കോലി വെറും 3 റൺസിന് പുറത്തായതാണ് എന്നോർക്കണേ. ധവാനും പൂജാരയും ചേർന്ന് ലങ്കൻ ബൗളർമാരെ അമ്മാനമാടിക്കളഞ്ഞു.

ധവാന്റെ വെടിക്കെട്ട്
ഇരട്ടസെഞ്ചുറിക്ക് 10 റൺസ് അകലെയാണ് ധവാൻ പുറത്തായത്. നുവാൻ പ്രദീപിന്റെ പന്തിൽ മാത്യൂസ് പിടിച്ച് പുറത്താകുമ്പോഴേക്ക് ധവാൻ 31 ബൗണ്ടറികൾ പറത്തിയിരുന്നു. വെറും 168 പന്തിലായിരുന്നു ധവാന്റെ 190 റൺസ്.

പൂജാരയും കട്ടയ്ക്ക് കട്ട
മറുവശത്ത് ചേതേശ്വര്‍ പൂജാര വെടിക്കെട്ടിനൊന്നും പോയില്ല. ബട്ട് ഓൾ ക്ലാസ്. 264 പന്തിൽ 13 ബൗണ്ടറികൾ സഹിതം 153 റൺസ്. മനോഹരമായ ഷോട്ടുകൾ. ടിപ്പിക്കൽ പൂജാര ഇന്നിംഗ്സ്. പൂജാരയും ധവാനും കൂടി ചേർത്തത് മാത്രം വരും 257 റൺസ്.

ധവാൻ വന്ന വഴി
പരിക്കേറ്റ ഓപ്പണർ മുരളി വിജയ്ക്ക് പകരക്കാരനായിട്ടാണ് ധവാൻ ശ്രീലങ്കയിലേക്കുള്ള ഇന്ത്യൻ ടീമിൽ എത്തുന്നത്. മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി 20 മത്സരവും കളിക്കാനായി ആദ്യം പ്രഖ്യാപിച്ച ടീമിൽ ധവാന് ഇടം കിട്ടിയിരുന്നില്ല. എന്നാൽ ഓപ്പണർ മുരളി വിജയുടെ പരിക്ക് ഭേദമാകാത്തത് ശിഖർ ധവാന് അനുഗ്രഹമായി.

ചാമ്പ്യൻസ് ട്രോഫി
ഫോമിലല്ലാതെ ഇന്ത്യൻ ടീമിൽ നിന്നും പുറത്താകുന്നതിന്റെ വക്കിലായിരുന്നു ധവാൻ. ടെസ്റ്റ് ടീമിൽ നിന്നും പുറത്താകുകയും ചെയ്തു. അപ്പോഴാണ് ചാന്പ്യൻസ് ട്രോഫിക്ക് സെലക്ഷൻ കിട്ടിയത്. രഹാനെയെ തഴഞ്ഞ് ധവാനെ ഓപ്പണറാക്കിയ ഇന്ത്യയ്ക്ക് പിഴച്ചില്ല. ഗോൾഡൻ ബാറ്റോടെ ധവാൻ ടൂർണമെന്റിലെ ടോപ് സ്കോററായി.

വിൻഡീസിലും തിളങ്ങി
വെസ്റ്റ് ഇൻഡീസ് പര്യടനത്തിലും ധവാൻ തിളങ്ങി. ചാന്പ്യൻസ് ട്രോഫിയിലും വിൻഡീസ് പര്യടവത്തിലും മികച്ച പ്രകടനം നടത്തിയിട്ടും ശ്രീലങ്കയിലേക്കുള്ള ടെസ്റ്റ് ടീമിൽ ധവാനെ ഉൾപ്പെടുത്തിയിരുന്നില്ല. അഭിനവ് മുകുന്ദ്, കെ എൽ രാഹുൽ എന്നിവരിൽ രാഹുലിനും പരിക്കേറ്റതോടെ ധവാന് പ്ലേയിങ് ഇലവനിലും ഇടംകിട്ടി. ധവാൻ അത് മുതലാക്കുകയും ചെയ്തു.


Click it and Unblock the Notifications