2008 ഓഗസ്റ്റിലാണ് ഇന്ത്യയ്‌ക്കെതിരെ ലങ്കന്‍ ടീം അവസാനമായി പരമ്പര കയ്യടക്കിയത്. അന്ന് അനില്‍ കുംബ്ലൈയുടെ നേതൃത്വത്തില്‍ ലങ്ക സന്ദര്‍ശിക്കാന്‍ ചെന്ന ഇന്ത്യ ആതിഥേയര്‍ക്ക് മുന്നില്‍ ടെസ്റ്റ് പരമ്പര (1-2) അടിയറവ് വെച്ചു.അന്നത്തേതിന് ശേഷം ലങ്കയ്ക്ക് എതിരെ കളിച്ച പരമ്പരകളൊന്നും ടീം ഇന്ത്യ കൈവെടിഞ്ഞിട്ടില്ല.
കണക്കുപുസ്തകം തുറന്നാല്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടെ 59 രാജ്യാന്തര മത്സരങ്ങളാണ് ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നടന്നിരിക്കുന്നത് (ടൂര്‍ണമെന്റുകള്‍ ഉള്‍പ്പെടെ). ഈ കാലഘട്ടത്തില്‍ 44 മത്സരങ്ങള്‍ ഇന്ത്യ ജയിച്ചു; പത്തു മത്സരങ്ങള്‍ തോറ്റു. നിര്‍ണായകമായ ഐസിസി ടൂര്‍ണമെന്റുകളില്‍ അയല്‍രാജ്യക്കാരോട് പരാജയപ്പെട്ടതാണ് ഇന്ത്യ കേള്‍ക്കുന്ന പ്രധാന പഴി. 2014 ട്വന്റി-20 ലോകകപ്പ് ഫൈനലിലും 2017 ചാംപ്യന്‍സ് ട്രോഫിയിലും ശ്രീലങ്കയോട് തോറ്റു മടങ്ങുന്ന ഇന്ത്യയെ ക്രിക്കറ്റ് ലോകം കണ്ടിരുന്നു.
എന്തായാലും ഏകദിന പരമ്പരകള്‍ മാത്രം നോക്കിയാല്‍ വിരാട് കോലിയുടെ അരങ്ങേറ്റത്തിന് ശേഷം 'ലങ്കാദഹനം' ഇന്ത്യ തുടര്‍ക്കഥയാക്കിയിരിക്കുകയാണ്. ഈ കാലയളവില്‍ ഇന്ത്യയുടെ ശ്രീലങ്കയും ഏഴുതവണ ഏകദിന പരമ്പരകള്‍ കളിച്ചിട്ടുണ്ട്. ഏഴിലും ഇന്ത്യ ജയിച്ചുകയറി. ട്വന്റി-20 പരമ്പരകള്‍ നോക്കിയാലും ചിത്രം മാറുന്നില്ല. ലങ്കയുമായി കളിച്ച ആറില്‍ അഞ്ച് പരമ്പരകളും ടീം ഇന്ത്യ കരസ്ഥമാക്കി. ഇതേസമയം, 2009 -ല്‍ കളിച്ച ഒരു പരമ്പര സമനിലയില്‍ പിടിക്കാന്‍ ലങ്കയ്ക്കായി.
അയല്‍രാജ്യക്കാര്‍ക്ക് എതിരെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കും മികച്ച ട്രാക്ക് റെക്കോര്‍ഡാണുള്ളത്. മൂന്നു ഫോര്‍മാറ്റിലുമായി 3,507 റണ്‍സ് കോലി ലങ്കയ്ക്ക് എതിരെ അടിച്ചെടുത്തിട്ടുണ്ട്. 13 ശതകങ്ങളും 17 അര്‍ധ ശതകങ്ങളും ഇതില്‍പ്പെടും. ബാറ്റിങ് ശരാശരി 66.16. എന്തായാലും ഈ വര്‍ഷം ചിത്രം മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് ശ്രീലങ്ക.
ഇന്ത്യയെ കീഴടക്കി കലണ്ടര്‍ വര്‍ഷത്തിന് തുടക്കമിടാന്‍ ടീം ആഗ്രഹിക്കുന്നു. നിലവില്‍ ഐസിസി ട്വന്റി-20 റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്താണ് മരതക ദ്വീപുകാര്‍. അവസാനമായി കളിച്ച നാലില്‍ മൂന്നു പരമ്പരകളും തോറ്റിട്ടാണ് ലങ്കയുടെ ഇന്ത്യാ സന്ദര്‍ശനം. ഏറ്റവുമൊടുവില്‍ ഓസ്‌ട്രേലിയ നടത്തിയ വൈറ്റ്‌വാഷിന്റെ ഭീതി ലങ്കന്‍ ടീമിനെ വിട്ടൊഴിഞ്ഞിട്ടില്ല.
മറുഭാഗത്ത് ഇന്ത്യയ്ക്ക് കാര്യമായ ആശങ്കകളില്ല. ലോകകപ്പിന് ശേഷം പരമ്പരകള്‍ തോല്‍ക്കാതെയാണ് ടീം ഇന്ത്യ മുന്നേറുന്നത്. വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകള്‍ക്ക് എതിരെ നേടിയ ജയം ലങ്കയ്ക്ക് എതിരെയും ആവര്‍ത്തിക്കാനാവുമെന്ന ഉറച്ചവിശ്വാസം കോലിക്കുണ്ട്. ഒപ്പം ബൗളിങ് നിരയില്‍ ജസ്പ്രീത് ബൂംറയുടെ തിരിച്ചുവരവ് ചെറുതല്ലാത്ത ആത്മവിശ്വാസം ഇന്ത്യന്‍ നായകന് സമര്‍പ്പിക്കുന്നുണ്ട്. ജനുവരി അഞ്ച്, ഏഴ്, ഒന്‍പത് തീയതികളിലാണ് ഇന്ത്യ - ശ്രീലങ്ക ട്വന്റി-20 പരമ്പര നിശ്ചയിച്ചിരിക്കുന്നത്.
ലങ്കൻ സ്ക്വാഡ്
ലസിത് മലിംഗ (നായകന്‍), ധനുഷ്‌ക ഗുണതിലക, അവിഷ്‌ക ഫെര്‍നാണ്ഡോ, ഏഞ്ചലോ മാത്യൂസ്, ദശുന്‍ ശനക, കുശാല്‍ പെരേര, നിരോഷന്‍ ദിക്ക്‌വെല്ല, ധനഞ്ജയ ഡി സില്‍വ, ഇസുരു ഉഡാന, ഭാനുക രാജപക്‌സെ, ഒഷാഡ ഫെര്‍നാണ്ഡോ, വാനിഡു ഹസരംഗ, ലഹിരു കുമാര, കുസാല്‍ മെന്‍ഡിസ്, ലക്ഷണ്‍ സന്‍ഡകന്‍, കസുന്‍ രജിത.
ഇന്ത്യന്‍ സ്‌ക്വാഡ്
വിരാട് കോലി (നായകന്‍), ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ശിവം ദൂബെ, യുസ്‌വന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബൂംറ, നവ്ദീപ് സെയ്‌നി, ശാര്‍ദ്ധുല്‍ താക്കൂര്‍, മനീഷ് പാണ്ഡെ, വാഷിങ്ടണ്‍ സുന്ദര്‍, സഞ്ജു സാംസണ്‍.