കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിനെ സ്റ്റാർ ബാറ്റ്സ്മാൻ രോഹിത് ശർമ നയിച്ചേക്കും എന്ന് സൂചനകൾ. മുഴുവൻ സമയ ക്യാപ്റ്റനായ വിരാട് കോലിക്ക് സെലക്ടർമാർ വിശ്രമം അനുവദിച്ചേക്കും എന്നും റിപ്പോർട്ടുകളുണ്ട്. എന്തായാലും ബി സി സി ഐ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. രണ്ട് ദിവസത്തിനകം ഇന്ത്യയുടെ ഏകദിന ടീം പ്രഖ്യാപനം ഉണ്ടാകും.
തുടർച്ചയായ ഹോം സീരിസുകൾക്ക് ശേഷം ഐ പി എല്ലും ചാമ്പ്യൻസ് ട്രോഫിയും വെസ്റ്റ് ഇൻഡീസ് പര്യടനവും കഴിഞ്ഞാണ് വിരാട് കോലി ശ്രീലങ്കയിലേക്ക് എത്തിയത്. ഇതിൽ എല്ലാ മത്സരങ്ങളും കോലി കളിക്കുകയും ചെയ്തു. ഇതുകൊണ്ട് തന്നെ ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ കോലിക്ക് വിശ്രമം അനുവദിച്ചേക്കും എന്നാണ് കരുതപ്പെടുന്നത്. അങ്ങനെ സംഭവിച്ചാൽ രോഹിത് ശർമയാകും ഇന്ത്യയെ നയിക്കുക.
ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ ക്യാപ്റ്റനാണ് രോഹിത് ശർമ. മൂന്ന് തവണ ഐ പി എൽ കിരീടം നേടിയ ഏക ക്യാപ്റ്റൻ എന്ന റെക്കോർഡും രോഹിത് ശര്‍മയ്ക്ക് സ്വന്തമാണ്. വിരാട് കോലിയെ മാറ്റി ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ രോഹിതിനെ ക്യാപ്റ്റനാക്കണമെന്ന് നേരത്തെ ആവശ്യം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ കോലിയുടെ അഭാവത്തിലാണെങ്കിലും രോഹിത് ഇന്ത്യയെ അവസരം നയിക്കാൻ അവസരം കിട്ടുന്നതിൽ ആരാധകരും സന്തുഷ്ടരാണ്.