കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർമാരായ ശിഖർ ധവാനും കെ എൽ രാഹുലും മനോഹരമായ രീതിയിൽ ബാറ്റ് വീശി. അഭിനവ് മുകുന്ദിന് പകരക്കാരനായി ടീമിലെത്തിയ കെ എല്‍ രാഹുൽ അര്‍ധസെഞ്ചുറി തികയ്ക്കുകയും ചെയ്തു.
പത്താമത്തെ ഓവറിൽ ഇന്ത്യൻ സ്കോർ 56ൽ എത്തിയപ്പോഴാണ് ശിഖർ ധവാൻ പുറത്തായത്. 37 പന്തിൽ 35 റൺസാണ് ധവാന്റെ സമ്പാദ്യം. ഏകദിനത്തെ ഓർമിപ്പിക്കുന്ന തരത്തിൽ ബാറ്റ് വീശിയ ധവാൻ 5 ഫോറും 1 സിക്സും പറത്തി. മറുവശത്ത് രാഹുൽ 82 പന്തിലാണ് 57 റൺസെടുത്തത്. രാഹുലിന്റെ ബാറ്റിൽ നിന്നും 7 ബൗണ്ടറികൾ പാഞ്ഞു.

ഇന്ത്യൻ സ്കോർ 100 കടന്ന ശേഷമാണ് രാഹുൽ പുറത്തായത്. ടെസ്റ്റ് സ്പെഷലിസ്റ്റ് ചേതേശ്വർ പൂജാര, ക്യാപ്റ്റൻ വിരാട് കോലി എന്നിവർ ചേർന്ന് ഇന്ത്യയെ പിന്നെയും മുന്നോട്ട് കൊണ്ടുപോയി. ഗാലെയിൽ നടന്ന ഒന്നാം ടെസ്റ്റ് ഇന്ത്യ 304 റൺസിന് ജയിച്ചിരുന്നു. ഈ ടെസ്റ്റ് കൂടി ജയിച്ചാൽ 3 ടെസ്റ്റുകളുടെ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാകും.