മൊഹാലി: ഇന്ത്യ - ശ്രീലങ്ക ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരം ബുധനാഴ്ച മൊഹാലിയിൽ നടക്കും. ആദ്യമത്സരത്തിൽ ഇന്ത്യ ശ്രീലങ്കയോട് 7 വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. മൊഹാലി ഏകദിനത്തിൽ കൂടി തോറ്റാൽ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യയ്ക്ക് നഷ്ടമാകും. മാത്രമല്ല, എങ്ങാനും കളി തോറ്റുപോയാൽ ശ്രീലങ്കയെപ്പോലെ ദുർബലരായ ഒരു ടീമിനെതിരെ സ്വന്തം നാട്ടിൽ പരമ്പര നഷ്ടപ്പെടുത്തി എന്ന നാണക്കേടും ക്യാപ്റ്റൻസി അരങ്ങേറ്റത്തില്‍ രോഹിത് ശർമയുടെ പേരിലാകും.

ക്യാപ്റ്റന്‍ വിരാട് കോലി വിശ്രമം ചോദിച്ചുവാങ്ങിയതിനെ തുടർന്നാണ് രോഹിത് ശർമ ഇന്ത്യയുടെ നായകനാകുന്നത്. എന്നാൽ കോലിയുടെ അഭാവത്തിൽ ഇന്ത്യൻ ബാറ്റിംഗ് നിര അമ്പേ തകർന്നുപോയി. വെറും 112 റൺസിന് ഇന്ത്യ ഓളൗട്ടായി. ധോണിയുടെ അർധസെഞ്ചുറി കൂടിയില്ലായിരുന്നെങ്കിൽ ഇന്ത്യയുടെ സ്ഥിതി ഇതിലും ദയനീയമായിപ്പോയേനെ. രണ്ടാം ഏകദിനത്തിന് ഇറങ്ങുമ്പോൾ ബാറ്റിംഗ് നിരയിലെ പാളിച്ചകൾ പരിഹരിക്കുക എന്നത് തന്നെയാകും രോഹിത് ശർമയുടെയും കൂട്ടരുടെയും മുന്നിലെ വെല്ലുവിളി.
മറുവശത്ത് ശ്രീലങ്കയാകട്ടെ മികച്ച ആത്മവിശ്വാസത്തിലാണ്. ടെസ്റ്റ് പരമ്പര 0 - 1ന് തോറ്റെങ്കിലും ഏകദിന പരമ്പര ജയിക്കാം എന്ന പ്രതീക്ഷയിലാണ് അവർ. സുരംഗ ലക്മലിന്റെ നേതൃത്വത്തിൽ ഫാസ്റ്റ് ബൗളർമാർ കാണിക്കുന്ന മികവാണ് ശ്രീലങ്കയുടെ ആത്മവിശ്വാസത്തിന് പിന്നിൽ. ചുരുക്കിപ്പറഞ്‍ഞാൽ ലങ്കൻ ബൗളിംഗും ഇന്ത്യൻ ബാറ്റിംഗും തമ്മിലുള്ള മത്സരമാണ് മൊഹാലിയിലും നടക്കാൻ പോകുന്നത്. രാവിലെ 11.30 മുതലാണ് കളി. മത്സരം സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തത്സമയം.