കൊൽക്കത്ത: ഇന്ത്യയിൽ ഒരു ടെസ്റ്റ് പരന്പര ജയിക്കുക എന്ന സ്വപ്നം കണ്ടായിരിക്കും ദിനേശ് ചാന്ദിമലും ശ്രീലങ്കയും കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ ഒന്നാം ടെസ്റ്റ് കളിക്കാന്‍ ഇറങ്ങുക. എന്നാല്‍ ഇന്ത്യയ്ക്ക് ഇന്ത്യയില്‍ ജയിച്ച അസംഖ്യം പരമ്പകകളില്‍ ഒന്നുകൂടി. ഇത്രയേ ലങ്കന്‍ പര്യടനത്തിന് പ്രാധാന്യമുള്ളൂ. ശരിക്കും പറഞ്ഞാല്‍ ശ്രീലങ്കയുമായുള്ള കളി കഴിഞ്ഞ് നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ് ഇന്ത്യയുടെ ലക്ഷ്യം, അവിടെ മുതലാണ് വിരാട് കോലിയുടെ കീഴില്‍ ടീം ഇന്ത്യയുടെ ശരിക്കുള്ള വെല്ലുവിളി തുടങ്ങുന്നത്.
ഓള്‍റൗണ്ടര്‍ ഹര്‍ദീക് പാണ്ഡ്യയ്ക്ക് ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്നും വിശ്രമം അനുവദിച്ചിരിക്കുന്നതും ദക്ഷിണാഫ്രിക്കന്‍ പര്യടനം മനസില്‍ കണ്ടാണ്. ഇന്ത്യ ആദ്യ രണ്ട് ടെസ്റ്റും ജയിച്ച് പരന്പര സ്വന്തമാക്കുന്ന പക്ഷം ക്യാപ്റ്റന്‍ വിരാട് കോലിയും മൂന്നാം ടെസ്റ്റ് കളിക്കാതെ വിശ്രമമെടുത്തേക്കും എന്നാണ് അറിയുന്നത്. 2017 ചാന്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് ഫോര്‍മാറ്റിലുമായി 33 മത്സരങ്ങളാണ് കോലി കളിച്ചത്. ഹര്‍ദീക് പാണ്ഡ്യ 30 മത്സരങ്ങള്‍ കളിച്ചു. ഹര്‍ദീക് പാണ്ഡ്യയ്ക്ക് പകരം രോഹിത് ശര്‍മയെ കളിപ്പിക്കാന്‍ സാധ്യതയുണ്ട് എന്നൊരു സൂചന ഉണ്ടായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ പര്യടനം മുന്‍നിര്‍ത്തി മൂന്ന് ഫാസ്റ്റ് ബൗളര്‍മാരെ ഇന്ത്യ ഇറക്കിയേക്കും എന്നും സൂചനയുണ്ട്. അങ്ങനെയെങ്കില്‍ അഞ്ച് ബാറ്റ്സ്മാന്‍മാര്‍, അഞ്ച് ബൗളര്‍മാര്‍, ഒരു വിക്കറ്റ് കീപ്പര്‍ - ഇതാകും ഇന്ത്യന്‍ ടീമിന്‍റെ ഘടന. ഒന്നാം ടെസ്റ്റിന് പ്രതീക്ഷിക്കുന്ന ഫൈനല്‍ ഇലവന്‍ ഇങ്ങനെയും ആകാം - ശിഖര്‍ ധവാന്‍, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി.