ധാംബുള്ള: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിനുള്ള പ്ലെയിങ് ഇലവനിൽ കുൽദീപ് യാദവ് ഇല്ല. ഇടംകൈയൻ സ്പിന്നറായ കുല്‍ദീപിന് പകരം ലെഗ് സ്പിന്നർ യുവേന്ദ്ര ചാഹലാണ് അവസാന ഇലവനിൽ ഉള്ളത്. ടെസ്റ്റ് മത്സരത്തിൽ അവസരം കിട്ടിയ ഒരേയൊരു കളിയിൽ തകർപ്പൻ ബൗളിംഗാണ് കുൽദീപ് പുറത്തെടുത്തത്. എന്നാൽ ഏകദിനത്തിൽ കുൽദീപിന് അവസരം കിട്ടിയില്ല.
ജസ്പ്രീത് ഭുമ്ര, ഭുവനേശ്വർ കുമാർ എന്നിവരാണ് ടീമിലെ ഫാസ്റ്റ് ബൗളർമാർ. യുവേന്ദ്ര ചാഹലിനൊപ്പം ഓൾറൗണ്ടർ അക്ഷർ പട്ടേലിനാണ് സ്പിൻ വിഭാഗത്തിൻറെ ചുമതല. ഫാസ്റ്റ് ബൗളിംഗ് ഓള്‍റൗണ്ടറായി ഹർദീക് പാണ്ഡ്യയും പാർട്ട് ടൈം ബൗളറായി കേദാർ ജാദവും ഉണ്ട്. ശിഖർ ധവാൻ, രോഹിത് ശർമ, വിരാട് കോലി, കെ എൽ രാഹുൽ, എം എസ് ധോണി എന്നിവരാണ് ടീമിലെ മറ്റ് കളിക്കാർ.
ഒന്നാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ശ്രീലങ്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നേരത്തെ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര തൂത്തുവാരിയിരുന്നു ഇന്ത്യ. 5 ഏകദിനവും 1 ട്വന്റി 20 മത്സരവുമാണ് ഇനി ബാക്കിയുള്ളത്. ഇന്ത്യ - ശ്രീലങ്ക ഏകദിന മത്സരം ടെൻ സ്പോർട്സിൽ തത്സമയം കാണാം.