ധരംശാല: ഇന്ത്യയ്ക്കെതിരായ ധരംശാല ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് വിജയം. 7 വിക്കറ്റിനാണ് ശ്രീലങ്ക ഇന്ത്യയെ തോൽപ്പിച്ചത്. 113 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്ക 20.4 ഓവറിൽ ലക്ഷ്യം കണ്ടു. 49 റൺസോടെ ഓപ്പണർ ഉപുൽ തരംഗയാണ് ലങ്കയുടെ ടോപ് സ്കോററായത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 112 റൺസിന് ഓളൗട്ടായിരുന്നു. 65 റൺസെടുത്ത വിക്കറ്റ് കീപ്പർ എം എസ് ധോണിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
ഇന്ത്യൻ നിരയിൽ വെറും മൂന്ന് പേർ മാത്രമാണ് രണ്ടക്കം കടന്നത്. ബാക്കി എട്ട് പേരുടെ കളി രണ്ടക്കം കാണാതെ അവസാനിച്ചു. രണ്ടോവറിൽ സകോർ ബോർഡ് പോലും തുറക്കുന്നതിന് മുന്പേ ശിഖർ ധവാനെ നഷ്ടമായ ഇന്ത്യയ്ക്ക് പിടിച്ചുനിൽക്കാനെ പറ്റിയില്ല. രോഹിത് ശർമ 2, ശ്രേയസ് അയ്യർ 9, കാർത്തിക് 0, മനീഷ് പാണ്ഡെ 2, പാണ്ഡ്യ 10, ഭുവി 0 എന്നിങ്ങനെയാണ് ധോണി ഒഴികെയുള്ളവരുടെ ബാറ്റിംഗ് കാർഡ്. 19 റൺസെടുത്ത കുൽദീപ് യാദവിനൊപ്പം ധോണി അടിച്ചെടുത്ത റണ്‍സുകളാണ് ഇന്ത്യയെ 100 എങ്കിലും കടത്തിയത്.
പത്തോവറിൽ 13 റൺസിന് നാല് വിക്കറ്റ് വീഴ്ത്തിയ സുരംഗ ലക്മലാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ പിച്ചിച്ചീന്തിയത്. രോഹിത് ശർമ, ദിനേശ് കാർത്തിക്, മനീഷ് പാണ്ഡെ, ഭുവനേശ്വർ കുമാർ എന്നിവരെ ലക്മൽ പുറത്താക്കി. നുവാൻ പ്രദീപ് പത്തോവറിൽ 37 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. മാത്യൂസ്, ധനജ്ഞയ, തിസാര പെരേര, പതിരണ എന്നിവർ ഓരോ വിക്കറ്റ്െടുത്തു.