അഹമ്മദാബാദിൽ നടന്ന സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് 76 റൺസിന്റെ വമ്പൻ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യൻ ടീം മാനേജ്‌മെന്റ് പ്രതിക്കൂട്ടിൽ. ടീമിന്റെ വൈസ് ക്യാപ്റ്റൻ അക്ഷർ പട്ടേലിനെ പ്ലേയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ആരാധകരും വിദഗ്ധരും രംഗത്തെത്തിയ സാഹചര്യത്തിൽ വിശദീകരണവുമായി അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷ്‌ചേറ്റ് തന്നെ രംഗത്തെത്തി.
എന്തുകൊണ്ട് അക്ഷറിന് പകരം വാഷിംഗ്ടൺ?
മിഡിൽ ഓവറുകളിൽ കൂടുതൽ കൃത്യതയുള്ള ബൗളർ വേണമെന്ന താല്പര്യവും എട്ടാം നമ്പറിൽ റിങ്കു സിംഗിനെ ഉൾപ്പെടുത്തി ബാറ്റിംഗ് ഡെപ്ത് വർദ്ധിപ്പിക്കാനുമാണ് അക്ഷറിനെ മാറ്റിയതെന്ന് ഡോഷ്‌ചേറ്റ് പറഞ്ഞു. "കഴിഞ്ഞ രണ്ട് ദിവസമായി ഇലവനെക്കുറിച്ച് ഞങ്ങൾ ഒരുപാട് ചർച്ച ചെയ്തിരുന്നു. ക്വിന്റൺ ഡി കോക്കിനെയും റിക്കൽട്ടനെയും നേരത്തെ പുറത്താക്കാൻ സാധിച്ചത് നല്ല തുടക്കമായിരുന്നു. എന്നാൽ മിഡിൽ ഓവറുകളിലെ മാച്ച് അപ്പുകൾ കണക്കിലെടുത്ത് ഒരാളെ മാറ്റേണ്ടി വന്നു. ആ സാഹചര്യത്തിലാണ് അക്ഷറിനെ ഒഴിവാക്കി വാഷിംഗ്ടണിനെ ഉൾപ്പെടുത്തിയത്," അദ്ദേഹം പറഞ്ഞു.

വലിയ പിഴവ് സംഭവിച്ചു:
എട്ടാം നമ്പറിൽ ഒരു അധിക ബാറ്റർ (റിങ്കു സിംഗ്) വേണമെന്ന തീരുമാനമാണ് അക്ഷറിനെ ബെഞ്ചിലിരുത്താൻ കാരണമായതെന്ന് അദ്ദേഹം സമ്മതിച്ചു. "ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ ഒരു അധിക ബൗളറെ ഉൾപ്പെടുത്തിയതായിരുന്നു ശരിയായ തീരുമാനം എന്ന് തോന്നുന്നു. ഈ മത്സരത്തിൽ ഞങ്ങൾ വലിയ തോതിൽ തന്നെ കാര്യങ്ങൾ കുളമാക്കി (Messed up on a grand scale). പ്രകടനത്തിൽ വലിയ നിരാശയുണ്ട്, ഒരുപാട് തെറ്റുകൾ ഞങ്ങൾ വരുത്തി," ഡോഷ്‌ചേറ്റ് തുറന്നുപറഞ്ഞു. അക്ഷറിനെ പുറത്തിരുത്തിയത് അദ്ദേഹത്തിന്റെ പ്രാധാന്യം കുറഞ്ഞത് കൊണ്ടല്ലെന്നും തന്ത്രപരമായ നീക്കമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സരത്തിൽ വെറും രണ്ട് ഓവർ മാത്രം എറിഞ്ഞ വാഷിംഗ്ടൺ സുന്ദറിന് വിക്കറ്റുകളൊന്നും നേടാനായിരുന്നില്ല. മാത്രമല്ല, മത്സരത്തിൽ അദ്ദേഹം വെറും രണ്ട് ഓവർ മാത്രമാണ് എറിഞ്ഞത് എന്നതും ശ്രദ്ധേയമാണ്. ഡേവിഡ് മില്ലർ, ട്രിസ്റ്റ്യൻ സ്റ്റബ്സ്, ഡെവാൾഡ് ബ്രെവിസ് എന്നിവരുടെ മികച്ച പ്രകടനം ദക്ഷിണാഫ്രിക്കയ്ക്ക് 187 എന്ന മികച്ച ടോട്ടൽ സമ്മാനിക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ മൂന്ന് മുൻനിര ബാറ്റ്സ്മാന്മാരെ നഷ്ടപ്പെട്ട പ്രോട്ടീസ് നിരയെ മില്ലറും ബ്രെവിസും ചേർന്ന് രക്ഷിച്ചെടുക്കുകയായിരുന്നു. പിന്നീട് അവസാന ഓവറുകളിൽ സ്റ്റബ്സ് കളം നിറഞ്ഞാടിയപ്പോൾ ദക്ഷിണാഫ്രിക്ക മികച്ച സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് മത്സരത്തിൽ ഒരു പോയിന്റിലും ദക്ഷിണാഫ്രിക്കയെ ചലഞ്ച് ചെയ്യാൻ സാധിച്ചില്ല. 111 റൺസിന് ഇന്ത്യൻ ബാറ്റിങ് തകർന്നടിഞ്ഞു. വമ്പൻ തോൽവി നേരിട്ടതോടെ ഇന്ത്യയുടെ സെമി പ്രതീക്ഷകൾക്കും മങ്ങൽ ഏറ്റിരിക്കുകയാണ്. ഇനിയുള്ള മത്സരങ്ങളിൽ വലിയ വിജയങ്ങൾ ഇല്ലെങ്കിൽ ഇന്ത്യയുടെ ലോകകപ്പ് സാധ്യതകൾക്ക് വലിയ കോട്ടം സംഭവിക്കും. ഫെബ്രുവരി 26-ന് ചെന്നൈയിൽ സിംബാബ്‌വെയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.