ലോകകപ്പില്‍ ഇന്ത്യയ്ക്ക് റെക്കോര്‍ഡ്
ലോകകപ്പില്‍ ഇതുവരെ ആറു തവണ ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആറു തവണയും ഇന്ത്യയ്ക്കായിരുന്നു ജയം. ഒരിക്കല്‍പ്പോലും ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ലെന്ന നാണക്കേട് ഇത്തവണയെങ്കിലും ഇല്ലാതാകുമെന്നാണ് പാക് ആരാധകരുടെ പ്രതീക്ഷ. ലോകകപ്പ് ഫേവറിറ്റുകളായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവും പാക്കിസ്ഥാനുണ്ട്.
പാക്കിസ്ഥാന്‍ താരങ്ങള്‍
ബാറ്റിങ്ങില്‍ ബാബര്‍ അസം, ബൗളിങ്ങില്‍ മുഹമ്മദ് ആമിര്‍ എന്നിവര്‍ ഇന്ത്യയ്ക്ക് ഭീഷണിയാകും. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തകര്‍ത്തത് ആമിറന്റെ ബൗളിങ്ങാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ തകപ്പന്‍ പ്രകടനം പുറത്തെടുത്ത താരം അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഇന്ത്യയുടെ പേസ് ആക്രമണം നേരിടാന്‍ കരുത്തുള്ള ബാറ്റ്‌സ്മാന്‍ ആണ് ബാബര്‍ അസം. പരിചയസമ്പന്നരായ ഹഫീസ്, ഷൊയബ് മാലിക് തുടങ്ങിയവരും പാക് നിരയില്‍ മികവുള്ളവരാണ്.
ഇന്ത്യന്‍ താരങ്ങള്‍
ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കൊപ്പം യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ചേരുന്നതോടെ ഇന്ത്യയുടെ ബൗളിങ് നിര കരുത്തുറ്റതാകും. ബാറ്റിങ്ങില്‍ ശിഖര്‍ ധവാന്റെ പരിക്ക് ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്ത്യയ്ക്ക് ആശങ്കകളൊന്നുമില്ല. ക്യാപ്റ്റന്‍ വിരാട് കോലിയും രോഹിത് ശര്‍മയും എംഎസ് ധോണിയും അടങ്ങുന്ന ബാറ്റിങ്‌നിര മികവിലേക്കുയരുമെന്നാണ് കരുതുന്നത്.
പിച്ചില്‍നിന്നും റണ്ണൊഴുകും
ബാറ്റിങ് പിച്ച് ആയിരിക്കും മാഞ്ചസ്റ്ററിലേതെന്നാണ് പ്രവചനം. സ്പിന്നര്‍മാര്‍ക്ക് ടേണ്‍ ലഭിക്കുമെന്നതിനാല്‍ ഇരുടീമുകള്‍ക്കും ആശ്വാസമാകും. പന്ത് പഴകുമ്പോള്‍ പിച്ചില്‍നിന്നും റിവേഴ്‌സ് സ്വിങ് ലഭിച്ചേക്കാം. പുതിയ പന്തില്‍ സ്വിങ് ഉണ്ടാകില്ലെന്നതിനാല്‍ ബാറ്റ്‌സ്മാര്‍ക്ക് നേട്ടമാകും. ഇതുവരെ ഇരു ടീമുകളും 127 തവണ ഏറ്റുമുട്ടിയപ്പോള്‍ 73 തവണ പാക്കിസ്ഥാനും 54 തവണ ഇന്ത്യയും ജയിച്ചിട്ടുണ്ട്.