റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റില്‍ രോഹിത് ശര്‍മ- രാഹുല്‍ ദ്രാവിഡ് യുഗത്തിനു പരമ്പര വിജയത്തോടെ ഗംഭീര തുടക്കം. ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടി20യിലും വെന്നിക്കൊടി പാറിച്ചാണ് ഇവര്‍ ഒരുമിച്ചുള്ള ആദ്യ പരമ്പര തന്നെ ജയത്തോടെ ആഘോഷിച്ചത്. റാഞ്ചിയില്‍ നടന്ന രണ്ടാം ടി20യില്‍ ഏഴു വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന്റെ അപരാജിത ലീഡ് സ്വന്തമാക്കുകയും ചെയ്തു. ജയ്പൂരിലെ ആദ്യ ടി20യേക്കാള്‍ അനായാസമായിരുന്നു ഈ കളിയില്‍ ഇന്ത്യന്‍ വിജയം.
154 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ടിം സൗത്തി നയിച്ച കിവീസ് ഇന്ത്യക്കു നല്‍കിയത്. നായകന്‍ രോഹിതും കെഎല്‍ രാഹുമുള്‍പ്പെട്ട ഓപ്പണിങ് ജോടി ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ തന്നെ ഇന്ത്യ കളി വരുതിയിലാക്കിയിരുന്നു. 117 റണ്‍സാണ് ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്തത്. 16 ബോളുകളും ഏഴു വിക്കറ്റുകളും ബാക്കിനില്‍ക്കെ അനായാസം ഹിറ്റ്മാനും സംഘവും ലക്ഷ്യത്തിലെത്തുകയും ചെയ്തു. രാഹുലിന്റെയും (65) രോഹിത്തിന്റെയും (55) ഫിഫ്റ്റികളാണ് ഇന്ത്യന്‍ വിജയത്തിനു അടിത്തറയിട്ടത്. രാഹുല്‍ 49 ബോളില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചപ്പോള്‍ രോഹിത് 36 ബോളില്‍ ഒരു ബൗണ്ടറിയും അഞ്ചു സിക്‌സറും നേടി. സൂര്യകുമാര്‍ യാദവ് (1) പെട്ടെന്നു മടങ്ങിയെങ്കിലും വെങ്കടേഷ് അയ്യരും (12*) റിഷഭ് പന്തും (12*) ചേര്‍ന്ന് ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു. പരമ്പരയിലെ അവസാന മല്‍സരം ഞായറാഴ്ച കൊല്‍ക്കത്തയിലാണ്.
സ്ഥിരം ക്യാപ്റ്റനായ ശേഷം തുടര്‍ച്ചയായ രണ്ടാം ടി20യിലും ടോസ് ഭാഗ്യം തുണച്ചപ്പോള്‍ രോഹിത് ബൗളിങ് തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മല്‍സരത്തില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിനു പകരം പുതുമുഖ പേസര്‍ ഹര്‍ഷല്‍ പട്ടേലിനു നറുക്കുവീണു. യുസ്വേന്ദ്ര ചാഹലിനെ ഇന്ത്യ ടീമിലേക്കു തിരിച്ചുവിളിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നതെങ്കിലും ഒരിക്കല്‍ക്കൂടി പുറത്തിരുത്താന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ഹര്‍ഷലിനു ദേശീയ ടീമില്‍ ഇടം നേടിക്കൊടുത്തത്. ഏറ്റവുമധികം വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ്പ് ആര്‍സിബി താരം കൂടിയായിരുന്ന ഹര്‍ഷല്‍ സ്വന്തമാക്കിയിരുന്നു. 32 വിക്കറ്റുകളായിരുന്നു പേസര്‍ വീഴ്ത്തിയത്. മറുഭാഗത്ത് ആദ്യ മല്‍സരത്തില്‍ കളിച്ച ടീമില്‍ മൂന്നു മാറ്റങ്ങളുമായിട്ടാണ് ന്യൂസിലാന്‍ഡ് ഇറങ്ങിയത്. ലോക്കി ഫെര്‍ഗൂസന്‍, രചിന്‍ രവീന്ദ്ര, ടോഡ് ആസില്‍ എന്നിവര്‍ക്കു പകരം ജിമ്മി നീഷാം, ആദം മില്‍നെ, ഇഷ് സോധി എന്നിവര്‍ ടീമിലേക്കു വരികയായിരുന്നു.
34 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സാണ് കിവികളുടെ ടോപ്‌സ്‌കോറര്‍. 31 ബോൡ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്റ്റിലും ഡാരില്‍ മിച്ചെലും 31 റണ്‍സ് വീതമെടുത്തു. ഗപ്റ്റില്‍ 15 ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചപ്പോള്‍ മിച്ചെല്‍ 28 ബോളില്‍ മൂന്നു ബൗണ്ടറികളും നേടി. മാര്‍ക്ക് ചാപ്മാന്‍ (21), ടിം സെയ്‌ഫെര്‍ട്ട് (13) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം മല്‍സരം കളിച്ച പേസര്‍ ഹര്‍ഷല്‍ രണ്ടു വിക്കറ്റുകളുമായി തുടക്കം അവിസ്മരണീയമാക്കി മാറ്റി. നാലോവറില്‍ 25 റണ്‍സിനാണ് താരം രണ്ടു പേരെ പുറത്താക്കിയത്. ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.
സ്‌ഫോടനാത്മകമായിരുന്നു കിവികളുടെ തുടക്കം. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവറില്‍ 14 റണ്‍സ് വാരിക്കൂട്ടി ഗപ്റ്റില്‍ നയം വ്യക്തമാക്കിയിരുന്നു. ദീപക് ചാഹറും ഗപ്റ്റിലിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ഈ ജോടി കളി അതിവേഗം ഇന്ത്യയില്‍ നിന്നും തട്ടിയകറ്റവെയാണ് ചാഹര്‍ ടീമിനു കാത്തിരുന്ന ബ്രേക്ക്ത്രൂ നല്‍കിയത്. അഞ്ചാം ഓവറിലെ രണ്ടാമത്തെ ബോളില്‍ ഗപ്റ്റിലിനെ ചാഹര്‍ റിഷഭിനു സമ്മാനിച്ചു.
രണ്ടാം വിക്കറ്റില്‍ മിച്ചെലും ചാപ്മാനും ചേര്‍ന്ന് 31 റണ്‍സെടുത്തു. എന്നാല്‍ കഴിഞ്ഞ മല്‍സരത്തില്‍ ഫിഫ്റ്റിയടിച്ച ചാപ്മാനെ ഇന്ത്യ അധികസമയം ക്രീസില്‍ നിര്‍ത്തിയില്ല. ടീം സ്‌കോര്‍ 79ല്‍ നില്‍ക്കെ അക്ഷറിന്റെ ബൗളിങില്‍ ചാപ്മാനെ രാഹുല്‍ പിടികൂടി. 10 ഓവറില്‍ രണ്ടു വിക്കറ്റിന് 84 റണ്‍സെന്ന നിലയിലായിരുന്നു കിവീസ്. എന്നാല്‍ അടുത്ത 10 ഓവറില്‍ ഉജ്ജ്വല ബൗളിങിലൂടെ കിവികളെ ഇന്ത്യ വരിഞ്ഞുകെട്ടി. 69 റണ്‍സ് മാത്രമേ 60 ബോളില്‍ അവര്‍ നേടിയുള്ളൂ. നാലു വിക്കറ്റുകള്‍ കൂടി ഇതിനിടെ ഇന്ത്യ വീഴ്ത്തുകയും ചെയ്തു. അവസാന മൂന്നോവറില്‍ 15 റണ്‍സ് മാത്രമേ ഇന്ത്യ വിട്ടുനല്‍കിയുള്ളൂ.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍.
ന്യൂസിലാന്‍ഡ്- മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഡാരില്‍ മിച്ചെല്‍, മാര്‍ക്ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്‌സ്, ടിം സെയ്‌ഫേര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ജെയിംസ് നീഷാം, മിച്ചെല്‍ സാന്റ്‌നര്‍, ടിം സൗത്തി, ഇഷ് സോധി, ആദം മില്‍നെ, ട്രെന്റ് ബോള്‍ട്ട്.