കാൺപൂർ: ചെറിയ ചെറിയ പിഴവുകൾ കൂടി തിരുത്തിയിട്ട് വേണം ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിന് ഇറങ്ങാൻ എന്ന നിലയിലാണ് ഇന്ത്യ. ഓസ്ട്രേലിയയ്ക്കെതിരെ ആദ്യത്തെ മൂന്ന് കളി ജയിച്ച് പരമ്പര സ്വന്തമാക്കിയിരുന്നു ഇന്ത്യ. ശ്രീലങ്കയ്ക്കെതിരെയാകട്ടെ കളിച്ച അഞ്ചും ജയിച്ചു. എന്നാൽ ന്യൂസിലൻഡിനെതിരെ സ്ഥിതി വ്യത്യസ്തമാണ്. ഒരു കളി തോറ്റാൽ പരന്പര കീവികൾ കൊണ്ടുപോകും.
രോഹിത് ശര്‍മയുടെ ബാറ്റിംഗ് ഫോമാണ് ഇന്ത്യയെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം. ഓസ്ട്രേലിയയ്ക്കെതിരെ തുടർച്ചയായി തകർപ്പൻ ഇന്നിഗ്സുകൾ കളിച്ച രോഹിത് ഒന്നാം ഏകദിനത്തിൽ മോശം ഷോട്ടിന് ശ്രമിച്ച് പുറത്താകുകയായിരുന്നു. രണ്ടാം ഏകദിനത്തിലും രോഹിതിന് തിളങ്ങാനായില്ല. മധ്യനിരയിൽ കേദാർ ജാദവിന് പകരം മനീഷ് പാണ്ഡെയെ കളിപ്പിക്കാനും സാധ്യതയുണ്ട്. നാലാം നമ്പറിൽ ദിനേശ് കാർത്തിക് തുടരാനാണ് സാധ്യത.

രണ്ടാം ഏകദിനത്തിൽ കരക്കിരിക്കേണ്ടി വന്ന കുൽദീപ് യാദവിന് ഞായറാഴ്ചയും അവസരം കിട്ടാനിടയില്ല. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില് മൂന്നാം ഏകദിനത്തിൽ ഇന്ത്യയുടെ ടീം ഇങ്ങനെയായിരിക്കും - രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോലി, ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, എം എസ് ധോണി, ഹർദീക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, അക്ഷർ പട്ടേൽ, ജസ്പ്രീത് ഭുമ്ര, യുവേന്ദ്ര ചാഹൽ.