ആറാം ഓവറിൽത്തന്നെ മായങ്ക് അഗർവാളിനെ (11 പന്തിൽ ഏഴ്) ടീമിന് നഷ്ടമായി. ഫുൾ ലെങ്തിൽ എറിഞ്ഞ പന്തിനെ സ്റ്റംപിലേക്ക് സ്വിങ് ചെയ്യിക്കുകയായിരുന്നു ട്രെൻഡ് ബോൾട്ട്. ഫ്ളിക്ക് ചെയ്യാനുള്ള മായങ്കിന് പിഴച്ചതോടെ താരം വിക്കറ്റിന് മുന്നിൽ കുരുങ്ങി. ആദ്യ വിക്കറ്റു നഷ്ടപ്പെട്ടെങ്കിലും ഇന്ത്യ ചഞ്ചലപ്പെട്ടില്ല. ഒരറ്റത്ത് യുവതാരം പൃഥ്വി ഷാ അനായാസം റൺസ് കണ്ടെത്തിയതോടെ ടീം ആത്മവിശ്വാസം വീണ്ടെടുത്തു.
61 പന്തിൽ താരം അർധ സെഞ്ച്വറി പിന്നിട്ടു. ഡീപ് സ്ക്വയർ ലെഗിലേക്ക് സിക്സർ പറത്തിയാണ് പൃഥ്വി അർധ സെഞ്ച്വറി ആഘോഷിച്ചത്. എന്നാൽ ഇദ്ദേഹത്തിന് ക്രീസിൽ ഏറെ ആയുസ്സുണ്ടായില്ല. 54 റൺസെടുത്ത് നിൽക്കെ കൈലി ജാമിസൺ പൃഥ്വിയെ പുറത്താക്കി. രണ്ടാം സ്ലിപ്പിൽ ക്യാച്ച് നൽകിയായിരുന്നു താരത്തിന്റെ മടക്കം. ഒരു സിക്സും എട്ടു ബൗണ്ടറികളും പൃഥ്വി ഷായുടെ ഇന്നിങ്സിലുണ്ട്.
ഉച്ചഭക്ഷണത്തിന് ശേഷം ആരംഭിച്ച രണ്ടാം സെഷനിലാണ് കോലി വീണത്. ബോള്‍ട്ടിന്റെ സ്വിങ് കെണിയില്‍ കോലിക്കും നിലതെറ്റി. ഫുള്‍ ലെങ്ത്തിലെത്തിയ പന്തിനെ കവറിലൂടെ ഡ്രൈവ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു ഇന്ത്യന്‍ നായകന്. എന്നാല്‍ പന്ത് ഇന്‍സ്വിങ് ചെയ്തു സ്റ്റംപിലേക്ക് കയറി — വിക്കറ്റിന് മുന്നിൽ കോലി കുരുങ്ങി. ഇതേസമയം, അംപയറുടെ ഔട്ട് തീരുമാനം കോലി പുനഃപരിശോധിച്ചെങ്കിലും ഫലം നിരാശ മാത്രമായി.
തുടർന്നെത്തിയ അജിങ്ക്യ രഹാനെയും (27 പന്തിൽ ഏഴ്) സ്കോർബോർഡിൽ കാര്യമായ സംഭാവന നൽകിയില്ല. ഒന്നാം സ്ലിപ്പിൽ നിലയുറപ്പിച്ച ടെയ് ലർ ടിം സോത്തിയുടെ പന്തിൽ രഹാനെയ്ക്ക് മടക്ക ടിക്കറ്റ് നൽകി. ഈ സമയം സ്കോർ നാലിന് 113. ക്രീസിൽ ഹനുമാ വിഹാരിയും ചേതേശ്വർ പൂജാരയും ഒന്നിച്ചതോടെയാണ് ഇന്ത്യൻ സ്കോർബോർഡ് വീണ്ടും ചലിച്ചു തുടങ്ങിയത്.
സ്കോർ 194 റൺസിൽ നിൽക്കെയാണ് ഇന്ത്യയ്ക്ക് വിഹാരിയെ നഷ്ടമാവുന്നത്. 70 പന്തിൽ 55 റൺസെടുത്ത വിഹാരിയെ നീൽ വാഗ്നർ തിരിച്ചയച്ചു. തുടർച്ചയായി ഷോർട്ട് ലെങ്ത് പന്തുകളെറിഞ്ഞ് വിഹാരിയുടെ ക്ഷമ പരീക്ഷിക്കുകയായിരുന്നു വാഗ്നർ. ഒടുവിൽ ഈ നീക്കം ഫലം കാണുകയും ചെയ്തു. വിഹാരിക്ക് പിന്നാലെ ക്രീസിൽ താളം കണ്ടെത്തിയ പൂജാരയും (140 പന്തിൽ 54) മടങ്ങിയപ്പോൾ ഇന്ത്യ പരുങ്ങി.
കൈലി ജാമിസനായിരുന്നു ഇവിടെ വില്ലൻ. ഓഫ് സ്റ്റംപിന് വെളിയിൽ കുത്തിയുയർന്ന ജാമിസണിന്റെ ബൗണ്‍സറിനെ 'പുള്ള്' ചെയ്യാൻ നോക്കിയതായിരുന്നു പൂജാരെ. പക്ഷെ പിഴച്ചു. കീപ്പർ ബിജെ വാട്ട്ലിങ്ങിന് അനായാസ ക്യാച്ച് നൽകി പൂജാര തിരിച്ചു കയറി. ശേഷമെത്തിയ റിഷഭ് പന്തും (14 പന്തിൽ 12) രവീന്ദ്ര ജഡേജയും (10 പന്തിൽ രണ്ട്) നിരാശപ്പെടുത്തി. ഉമേഷ് യാദവിനും (നാലു പന്തിൽ പൂജ്യം) കാര്യമായി ഒന്നും ചെയ്യാനുണ്ടായില്ല.
വാലറ്റത്ത് മുഹമ്മദ് ഷമിയും (12 പന്തിൽ 16) ജസ്പ്രീത് ബുംറയും (11 പന്തിൽ 10) നടത്തിയ പോരാട്ടമാണ് ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് സ്കോർ 242 -ൽ കൊണ്ടുവന്നത്. ആദ്യ ഇന്നിങ്സിൽ അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയ കൈലി ജാമിസനാണ് കിവികളുടെ ഹീറോ. ട്രെൻഡ് ബോൾട്ടും ടിം സോത്തിയും രണ്ടു വിക്കറ്റുവീതം പങ്കിട്ടു. നീൽ വാഗ്നർക്കുമുണ്ട് ഒരു വിക്കറ്റ്.
രണ്ടാം ടെസ്റ്റില്‍ ഒരുപിടി മാറ്റങ്ങളോടെയാണ് ടീം ഇന്ത്യ കളത്തില്‍ ഇറങ്ങിയിരിക്കുന്നത്. രവിചന്ദ്രന്‍ അശ്വിന് പകരം രവീന്ദ്ര ജഡേജ അന്തിമ ഇലവനിലെത്തി. പരിക്കേറ്റ ഇഷാന്ത് ശര്‍മയ്ക്ക് പകരം ഉമേഷ് യാദവും ടീമില്‍ ഇടംനേടി. റിഷഭ് പന്തുതന്നെയാണ് രണ്ടാം ടെസ്റ്റിലും വിക്കറ്റ് കീപ്പര്‍.