പുനെ: ഇന്ത്യ - ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരം നാളെ (ഒക്ടോബർ 24 ബുധനാഴ്ച) പുനെയിൽ നടക്കും. മുംബൈയിൽ നടന്ന ഒന്നാമത്തെ മത്സരം ആറ് വിക്കറ്റിന് തോറ്റ ഇന്ത്യയ്ക്ക് ബുധനാഴ്ചത്തെ മത്സരം നിർണായകമാണ്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. ഇനി ഒരു കളി കൂടി തോറ്റാല്‍ സ്വന്തം നാട്ടിൽ പരമ്പര നഷ്ടപ്പെടുക എന്ന നാണക്കേടാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. അതും തുടര്‍ച്ചയായി എട്ട് പരമ്പരകൾ ജയിച്ച ശേഷം.
മറുവശത്ത് ന്യൂസിലൻഡിനാകട്ടെ ഇന്ത്യയിൽ വെച്ച് ഒരു പരമ്പര ജയിക്കുക എന്ന നേട്ടമാണ് മുന്നിൽ. അതും ബാക്കിയുള്ള രണ്ട് കളികളിൽ ഒരെണ്ണം മാത്രം ജയിച്ചാൽ മതി. അങ്ങനെ സംഭവിച്ചാൽ ഇതാദ്യമായിട്ടാകും ന്യൂസിലൻഡ് ഈ നേട്ടം സ്വന്തമാക്കുക. ഇതിന് മുമ്പ് അഞ്ച് തവണ ഇന്ത്യയിൽ വന്ന് കളിച്ചിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും ഇന്ത്യയിൽ ഒരു പരമ്പര ജയിക്കാൻ ന്യൂസിലൻഡിന് കഴിഞ്ഞിട്ടില്ല. കെയ്ൻ വില്യംസൻറെ കീഴിൽ ഇത് രണ്ടാം തവണയാണ് കീവിസ് ഇന്ത്യയിൽ പരമ്പര കളിക്കുന്നത്.

ഓസ്ട്രേലിയയ്ക്കെതിരെ നടന്ന പരമ്പര അനായാസം ജയിച്ച ഇന്ത്യ ന്യൂസിലൻഡിനെ വലിയ കാര്യമായി എടുത്തില്ല എന്ന് വേണം കരുതാൻ. അതിന്റെ വില അവർക്ക് മുംബൈയിലെ ഏകദിനത്തിൽ നൽകേണ്ടിയും വന്നു. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യയെ കടത്തിവെട്ടിയ ന്യൂസിലൻഡ് ആറ് വിക്കറ്റിന്റെ അർഹിച്ച വിജയവും നേടി. ക്യാപ്റ്റൻ വിരാട് കോലിയുടെ മുപ്പത്തിയൊന്നാം സെഞ്ചുറി മാത്രമാണ് ഇന്ത്യയ്ക്ക് എടുത്തുപറയാനുള്ളത്. പുനെയിൽ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നര മുതലാണ് കളി. മത്സരം സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തത്സമയം കാണാം.