മുംബൈ: യുവതാരം കെ എൽ രാഹുലിനെ ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കിയത് എന്തിനാണ്. ഓസ്ട്രേലിയയ്ക്കെതിരെ നാട്ടിൽ നടന്ന അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിലോ പിന്നീട് നടന്ന ട്വന്റി 20 പരമ്പരയിലോ രാഹുലിന് അവസരം കിട്ടിയിരുന്നില്ല. പിന്നെ എന്ത് കാര്യത്തിനാണ് രാഹുലിനെ ടീമിന് പുറത്താക്കിയത്. അതേസമയം ആവശ്യത്തിൽ കൂടുതൽ അവസരം കിട്ടി വിജയിക്കാൻ പറ്റാതെ പോയ മനീഷ് പാണ്ഡെ ടീമിലുണ്ട് താനും.

ഫാസ്റ്റ് ബൗളർമാരായ മുഹമ്മദ് ഷമിയും ഉമേഷ് യാദവുമാണ് ന്യൂസിലൻഡ് പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും പുറത്ത് പോകേണ്ടി വന്ന മറ്റ് രണ്ടുപേർ. പകരം വന്നതോ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കും യുവ ഫാസ്റ്റ് ബൗളർ ഷാർദൂൾ താക്കൂറും. താക്കൂറിന്റെ ടീം സെലക്ഷൻ ന്യായീകരിക്കാവുന്നതാണ് എന്നാൽ റിഷഭ് പന്തിനെയും സഞ്ജു സാംസനെയും പോലുള്ള യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാരെ തഴഞ്ഞ് 32 കാരനായ ദിനേശ് കാർത്തികിനെ ടീമിലെടുത്തതിൻറെ സാംഗത്യം മനസിലാകുന്നില്ല.
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര കളിച്ച ഇന്ത്യൻ ടീമിൽ നിന്നും വലിയ മാറ്റങ്ങളൊന്നും പ്ലെയിങ് ഇലവനിൽ പ്രതീക്ഷിക്കാനില്ല. രോഹിത് ശർമയും ശിഖര്‍ ധവാനും ഓപ്പണ്‍ ചെയ്യുന്ന ഇന്നിംഗ്സിൽ വിരാട് കോലി തന്നെ മൂന്നാം നമ്പറിൽ എത്തും. നാലാം നമ്പറിൽ ഹര്‍ദീക് പാണ്ഡ്യയെ വെച്ചുള്ള പരീക്ഷണം തുടരാനാണ് സാധ്യത. മനീഷ് പാണ്ഡെ, കേദാർ ജാദവ്, എം എസ് ധോണി എന്നിവർ കൂടിയാകുന്നതോടെ ബാറ്റിംഗ് നിര പൂർണം. കുൽദീപ് യാദവ്, യുവേന്ദ്ര ചാഹൽ എന്നിവർക്കാണ് സ്പിന്നർമാരിൽ സാധ്യത. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഭുവനേശ്വർ കുമാറും ഭുമ്രയും പുതിയ പന്തെടുക്കും.