ദില്ലി: ഇന്ത്യ - ന്യൂസിലൻഡ് ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് (നവംബർ 1, ബുധനാഴ്ച) തുടക്കമാകും. ദില്ലിയിലെ ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണി മുതലാണ് കളി. ഏകദിന പരമ്പര 2 -1 ന് ജയിച്ച ഇന്ത്യ ട്വന്റി 20 പരമ്പര കൂടി വലിയ ജയിക്കാം എന്ന പ്രതീക്ഷയിലാണ്. എന്നാൽ കെയ്ൻ വില്യംസൻ നയിക്കുന്ന ന്യൂസിലൻഡ് ടീമിനെ അത്ര എളുപ്പം തോൽപ്പിക്കാനൊന്നും വിരാട് കോലിയുടെ ഇന്ത്യയ്ക്ക് പറ്റില്ല എന്നത് വേറെ കാര്യം.
ഏകദിന പരമ്പരയിൽ സമീപകാലത്ത് ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തിയ ടീമാണ് അവർ. മുംബൈയില്‍ നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യയെ തോൽപ്പിച്ചത് മാത്രമല്ല, അവസാന മത്സരത്തിന്റെ അവസാന ഓവർ വരെ പൊരുതി നിൽക്കാനും അവർക്ക് സാധിച്ചു. കഴിഞ്ഞില്ല, ട്വന്റി 20 റാങ്കിംഗിൽ ലോക ഒന്നാം നമ്പർ ടീമാണ് ന്യൂസിലൻഡ്. ഇന്ത്യയുടെ റാങ്കിംഗ് അഞ്ചാണ്. പാകിസ്താൻ, വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട് ടീമുകളാണ് ഇന്ത്യയ്ക്കും ന്യൂസിലൻഡിനും ഇടയിലുള്ളത്.

ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്റയുടെ അവസാനത്തെ അന്താരാഷ്ട്ര മത്സരം കൂടിയായിരിക്കും ദില്ലിയിലെ ട്വന്റി 20 മാച്ച്. 38കാരനായ നെഹ്റ ഈ മത്സരത്തോടെ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. 39 വയസ്സിലെത്തി നിൽക്കുന്ന ആശിഷ് നെഹ്റ ഇപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി ട്വന്റി 20 യിൽ മാത്രമേ കളിക്കുന്നുള്ളൂ. ഓസ്ട്രേലിയയ്ക്കെതിരെ നാട്ടിൽ നടക്കുന്ന പരമ്പര കളിക്കുന്ന ഇന്ത്യൻ ടീമിൽ നെഹ്റയും ഉണ്ടായിരുന്നു പക്ഷേ അവസാന ഇലവനിൽ അവസരം കിട്ടിയിരുന്നില്ല.