ടി20 ലോകകപ്പിലെ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ബുധനാഴ്ച നെതർലൻഡ്‌സിനെ നേരിടാനിരിക്കെ, യുവ ഓപ്പണർ അഭിഷേക് ശർമ്മ ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. കഴിഞ്ഞ 18 മാസമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ വെടിക്കെട്ട് ബാറ്റിംഗിലൂടെ വിസ്മയങ്ങൾ തീർത്ത അഭിഷേകിന് ഈ ലോകകപ്പിൽ ഇതുവരെ താളം കണ്ടെത്താനായിട്ടില്ല. ആദ്യ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ താരം, ഉദരരോഗം കാരണം രണ്ടാം മത്സരം നഷ്ടമാവുകയും പാകിസ്ഥാനെതിരായ നിർണ്ണായക പോരാട്ടത്തിൽ വീണ്ടും റൺസൊന്നുമെടുക്കാതെ മടങ്ങുകയും ചെയ്തു.
ഔട്ട് ഓഫ് റൺസ് അഭിഷേക്
അവസാന ആറ് ഇന്നിംഗ്‌സുകളിൽ നാല് തവണയും പൂജ്യത്തിന് പുറത്തായ അഭിഷേക് തന്റെ ബാറ്റിംഗ് ശൈലിയിൽ മാറ്റം വരുത്തേണ്ടതുണ്ട്. എതിരാളികൾ അദ്ദേഹത്തിന്റെ ബാറ്റിംഗ് രീതികൾ കൃത്യമായി പഠിച്ച് ഫീൽഡിംഗ് വിന്യസിക്കുന്നുണ്ട്. എന്നിരുന്നാലും, മറുഭാഗത്ത് ഇഷാൻ കിഷൻ തകർപ്പൻ ഫോമിൽ തുടരുന്നത് ഇന്ത്യയ്ക്ക് ആശ്വാസമാണ്. ഇന്ത്യ ഇതിനകം സൂപ്പർ 8 യോഗ്യത നേടിയതിനാൽ, സമ്മർദ്ദമില്ലാതെ ബാറ്റ് ചെയ്യാനും റൺസ് കണ്ടെത്താനും അഭിഷേകിന് ലഭിക്കുന്ന സുവർണ്ണാവസരമാണ് അഹമ്മദാബാദിലെ ഈ പോരാട്ടം.

സ്പിൻ ശാപം
ബാറ്റിംഗിൽ ഇന്ത്യ നേരിടുന്ന മറ്റൊരു വെല്ലുവിളി സ്പിന്നിനെതിരെയുള്ള മന്ദഗതിയാണ്. കഴിഞ്ഞ മത്സരങ്ങളിൽ നമീബിയൻ, പാകിസ്ഥാൻ സ്പിന്നർമാർക്ക് മുന്നിൽ ഇന്ത്യൻ ബാറ്റർമാർ പതറിയിരുന്നു. നെതർലൻഡ്‌സ് സ്പിന്നർമാരായ ആര്യൻ ദത്തും വാൻ ഡെർ മെർവെയും അത്ര അപകടകാരികളല്ലെങ്കിലും ജാഗ്രത പാലിക്കാനാണ് ടീം മാനേജ്‌മെന്റ് നൽകുന്ന നിർദ്ദേശം.
ബൗളിങ് നിരയിലെ പരീക്ഷണങ്ങൾ
ബൗളിംഗ് നിരയിൽ സൂപ്പർ 8 പോരാട്ടങ്ങൾക്ക് മുന്നോടിയായി പരീക്ഷണങ്ങൾക്ക് സാധ്യതയുണ്ട്. പേസ് കുന്തമുന ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നൽകിയാൽ അർഷദീപ് സിംഗും മുഹമ്മദ് സിറാജും പേസ് ആക്രമണം നയിക്കും. വരുൺ ചക്രവർത്തിയും അക്സർ പട്ടേലുമായിരിക്കും പ്രധാന സ്പിന്നർമാർ.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ഈ ടൂർണമെന്റിലെ ഉയർന്ന സ്കോറുകൾക്ക് സാക്ഷ്യം വഹിച്ച പിച്ചാണ്. അതുകൊണ്ട് തന്നെ ഒരു വമ്പൻ സ്കോർ ഉയർത്തി ഗ്രൂപ്പ് ഘട്ടം അപരാജിതരായി അവസാനിപ്പിക്കാനാണ് സൂര്യകുമാർ യാദവും സംഘവും ലക്ഷ്യമിടുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിൽ നടക്കുന്ന ഈ മത്സരം ആരാധകർക്ക് ഒരു ബാറ്റിംഗ് വിരുന്നായിരിക്കുമെന്ന് ഉറപ്പാണ്.
ടീമുകൾ:
ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, തിലക് വർമ്മ, സഞ്ജു സാംസൺ, ശിവം ദുബെ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, അർഷദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, റിങ്കു സിംഗ്.
നെതർലൻഡ്‌സ്: സ്കോട്ട് എഡ്വേർഡ്സ് (ക്യാപ്റ്റൻ), കോളിൻ അക്കർമാൻ, നോഹ ക്രോസ്, ബാസ് ഡി ലീഡ്, ആര്യൻ ദത്ത്, ഫ്രെഡ് ക്ലാസൻ, കൈൽ ക്ലൈൻ, മൈക്കൽ ലെവിറ്റ്, സാക്ക് ലയൺ-കാഷെറ്റ്, മാക്സ് ഒഡൗഡ്, ലോഗൻ വാൻ ബീക്ക്, ടിം വാൻ ഡെർ ഗുഗ്ടെൻ, റോലോഫ് വാൻ ഡെർ മെർവെ, പോൾ വാൻ മീകെറൻ, സാക്കിബ് സുൽഫിക്കർ.