ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മഴമൂലം സമനിലയില്‍ പിരിയുകയായിരുന്നു. മഴമൂലം അഞ്ചാം ദിവസം കളി നടക്കാതെ വന്നതോടെയാണ് കളി സമനിലയായി പ്രഖ്യാപിക്കുന്നത്. ഇംഗ്ലണ്ടിനായി രണ്ടാം ഇന്നിംഗ്‌സില്‍ ജോ റൂട്ട് സെഞ്ചുറി നേടിയില്ലായിരുന്നുവെങ്കില്‍ ഇന്ത്യയെ സംബന്ധിച്ച് കളി കുറേക്കൂടി അനുകൂലമായി മാറുമായിരുന്നു. അഞ്ചാം ദിനം ഇന്ത്യ വിജയത്തിലേക്ക് നീങ്ങുന്നത് കാണാനായി കാത്തിരുന്ന ആരാധകര്‍ക്ക് കടുത്ത നിരാശയാണ് നേരിടേണ്ടി വന്നത്. അഞ്ചാം ദിവസം ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത് 157 റണ്‍സായിരുന്നു. ഒമ്പത് വിക്കറ്റും കൈയ്യിലുണ്ടായിരുന്നു.
ഇപ്പോഴിതാ സമനിലയായ മത്സരത്തില്‍ ഏത് ടീമിനാണ് മേല്‍ക്കൈ നേടാനായത് എന്ന് വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍. ഒരു ടീമിനെ തിരഞ്ഞെടുക്കാന്‍ സഹീര്‍ തയ്യാറായില്ല. എങ്കിലും ഇംഗ്ലണ്ടിന്റെ ചില പോരായ്മകള്‍ ചൂണ്ടിക്കാണിക്കാന്‍ സഹീര്‍ തയ്യാറായി. ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റര്‍മാരായ ഡോം സിബിലി, റോറി ബേണ്‍സ്, സാക്ക് ക്രൗലി എന്നിവരുടെ മോശം പ്രകടനങ്ങളാണ് സഹീര്‍ ചൂണ്ടിക്കാണിച്ചത്.

ക്രിക്ക്ബസിനോടായിരുന്നു സഹീറിന്റെ പ്രതികരണം. ''ഇംഗ്ലണ്ടിന്റെ മുന്‍നിരയില്‍ പ്രശ്‌നങ്ങളുണ്ട്. ഡോം സിബിലി, റോറി ബേണ്‍സ്, സാക്ക് ക്രൗലി എന്നിവര്‍ക്ക് ഫ്‌ളോ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മൂന്ന് പേരും പേസര്‍മാര്‍ക്കെതിരെ പരാജയപ്പെട്ടു. സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചില്ല'' എന്നാണ് സഹീര്‍ പറഞ്ഞത്. ഇതേസമയം ഇന്ത്യയുടെ പേസ് നിരയുടെ പ്രകടനത്തില്‍ സഹീര്‍ തൃപ്തനാണ്. നാല് പേസര്‍മാരെയാണ് വിരാട് കോഹ്ലി ഒന്നാം ഏകദിനത്തില്‍ കളിപ്പിച്ചത്. ആ കണക്കുക്കൂട്ടല്‍ ശരിയാണെന്ന് മത്സരത്തില്‍ തെളിയുകയും ചെയ്തു.
ഇന്ത്യ നാല് പേസര്‍മാരെയാണ് കളിപ്പിച്ചത്. ശാര്‍ദുല്‍ ഠാക്കൂര്‍ ഓള്‍ റൗണ്ടറായാണ് കളിച്ചത്. അത് നല്ലൊരു തന്ത്രമായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് മറ്റൊരു അനുകൂല ഘടകം ജഡേജ അര്‍ധ സെഞ്ചുറി നേടിയെന്നതാണ്. നിര്‍ണായക ഘട്ടത്തിലായിരുന്നു ആ അര്‍ധ സെഞ്ചുറിയെന്നാണ് സഹീര്‍ പറയുന്നത്. ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയുടേയും കെഎല്‍ രാഹുലിന്റേയും പ്രകടനത്തിലും സഹീര്‍ സന്തുഷ്ടനാണ്.
''സ്വിങ്ങുള്ളപ്പോള്‍ ഓപ്പണര്‍മാര്‍ ക്ഷമയോടെ കളിച്ചു. പന്തുകള്‍ വിട്ട് കളിച്ചു. ഇംഗ്ലണ്ടിന്റെ ടോപ്പ് ഓര്‍ഡറിനെ പോലെ മധ്യനിരയെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിട്ടില്ല. രാഹുലും രോഹിത്തും കൂടുതല്‍ നന്നായി കളിച്ചു. ഇത് ഇന്ത്യയ്ക്ക് വലിയ പോസിറ്റീവാണ്. അടുത്ത ടെസ്റ്റുകളില്‍ ഗുണം ചെയ്യുന്നതായിരിക്കും'' എന്നു പറഞ്ഞാണ് സഹീര്‍ തന്റെ അഭിപ്രായം അവസാനിപ്പിക്കുന്നത്.
നേരത്തെ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 209 റണ്‍സായിരുന്നു. നാലാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 52 റണ്‍സായിരുന്നു എടുത്തിരുന്നത്. ഓപ്പണര്‍ കെഎല്‍ രാഹുലിനെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. അഞ്ചാം ദിനം 157 റണ്‍സെടുത്താല്‍ ജയിക്കാം എന്നിരിക്കെ ഇന്ത്യ വിജയം മുന്നില്‍ കണ്ടിരുന്നു. എന്നാല്‍ മഴ വില്ലനായി മാറിയതോടെ കളി തുടങ്ങാന്‍ പോലും സാധിച്ചില്ല. ഇതോടെ കളി സമനിലയായി പ്രഖ്യാപിക്കുകയായിരുന്നു.
നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് പുറത്തായത് 183 റണ്‍സിനായിരുന്നു. നാല് വിക്കറ്റുമായി ബുംറ ഇന്ത്യന്‍ ബൗളിംഗിനെ മുന്നില്‍ നിന്നു നയിച്ചു. ഷമി മൂന്നും ഠാക്കൂര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പിന്തു ണ നല്‍കി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 278 റണ്‍സാണ് എടുത്തത്. ഓപ്പണര്‍ കെഎല്‍ രാഹുലിന്റേയും ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടേയും പ്രകടനമാണ് ഇന്ത്യയ്ക്ക് മെച്ചപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് സ്‌കോര്‍ മെച്ചപ്പെടുത്തു. 303 റണ്‍സാണ് ഇംഗ്ലണ്ട് ചേര്‍ത്തത്. നായകന്‍ ജോ റൂട്ടിന്റെ സെഞ്ചുറിയാണ് ഇംഗ്ലണ്ടിന് ഗുണമായി മാറിയത്. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന്റെ അഞ്ച് വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്.