കൊല്‍ക്കത്ത: ഈഡൻ ഗാർഡൻസിൽ രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ ബംഗ്ലാദേശ് രണ്ടാം ഇന്നിങ്സിൽ ആറിന് 152 റൺസെന്ന നിലയിൽ. മുഷ്ഫിഖുർ റഹീമും തായുജുൾ ഇസ്ലാമുമാണ് ക്രീസിൽ. 89 റൺസ് കൂടി വേണം ബംഗ്ലാദേശിന് ഇന്ത്യയുടെ ലീഡ് മറികടക്കാൻ. നേരത്തെ 13 റൺസ് എടുക്കുന്നതിനിടെ നാലു വിക്കറ്റുകൾ നഷ്ടപ്പെട്ട ബംഗ്ലാദേശിനെ മുഷ്ഫിഖുർ - മഹമ്മദുല്ല കൂട്ടുകെട്ട് കരകയറ്റുകയായിരുന്നു.
മുഷ്ഫിഖുർ അർധ സെഞ്ചുറി പൂർത്തിയാക്കി. ഇതേസമയം, പരുക്കേറ്റതിനെ തുടർന്ന് മഹമ്മദുല്ലയ്ക്ക് (39) തിരിച്ചുകയറേണ്ടതായി വന്നു. പകരമെത്തിയ മെഹിദി ഹസനെ (15) 26 ആം ഓവറിൽ പറഞ്ഞയച്ച ഇഷാന്ത് ശർമ്മയാണ് കളി ഒരിക്കൽക്കൂടി ഇന്ത്യയുടെ വരുതിയിൽ കൊണ്ടുവന്നത്.
ഇനിയിപ്പോൾ ഇന്നിങ്സ് ജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യ ആഗ്രഹിക്കുന്നില്ല. രണ്ടാം ഇന്നിങ്സിലും ബംഗ്ലാദേശ് വീണുടഞ്ഞ മട്ടിലാണ്. ആദ്യ ഓവറിൽ സ്കോർബോർഡ് തുറക്കുംമുൻപേ സന്ദർശകർക്ക് ആദ്യ വിക്കറ്റ് നഷ്ടമാവുകയായിരുന്നു. ഇഷാന്തിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് ഷാദ്മാൻ ഇസ്ലാമിന്റെ (0) മടക്കം. മൂന്നാം ഓവറിൽ നായകൻ മോമിനുൾ ഹഖും (0) ഇഷാന്തിന് മുന്നിൽ മുട്ടുമടക്കി. ഇന്ത്യൻ പേസ് നിരയ്ക്ക് മുന്നിൽ പരിഭ്രമിച്ചാണ് ബംഗ്ലാ കടുവകൾ ബാറ്റുവീശുന്നത്. ചെറുത്തുനിൽപ്പിനുള്ള ശ്രമങ്ങളെല്ലാം വിക്കറ്റിൽ കലാശിക്കുകയാണ്.
ആറാം ഓവറിൽ ഉമേഷ് യാദവാണ് ബംഗ്ലാദേശിന്റെ മൂന്നാം വിക്കറ്റെടുത്തത്. മുഹമ്മദ് മിഥുന്റെ (6) അലക്ഷ്യമായ ഷോട്ട് കൈപ്പിടിയിലൊതുക്കാൻ മുഹമ്മദ് ഷമിക്ക് അനായാസമായി. തൊട്ടുപിന്നാലെ ഇഷാന്തിന്റെ ഏഴാം ഓവറിൽ ഇമ്രുൾ കയെസും തിരിച്ചുകയറി. രണ്ടാം സെഷൻ പുരോഗമിക്കവെ ഒൻപതു വിക്കറ്റു നഷ്ടത്തിൽ 347 റൺസിനാണ് ഇന്ത്യ ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തതത്; 241 റൺസിന്റെ ലീഡ് ആതിഥേയർ പിടിച്ചെടുത്തു. രണ്ടാം ദിനം നായകൻ വിരാട് കോലിയുടെ സെഞ്ചുറിക്കരുത്തിലാണ് ഇന്ത്യ മുന്നേറ്റം നടത്തിയതും.
ഒരു ഘട്ടത്തിൽ 150 റൺസിലേക്ക് അനായാസം ബാറ്റു വീശുകയായിരുന്നു കോലി. എന്നാൽ എബാദത്ത് ഹൊസൈനെ അതിർത്തി പറത്താനുള്ള ആഗ്രഹം കോലിക്ക് വിനയായി. തായുജുള്‍ ഇസ്ലാമിന്റെ തകർപ്പൻ ക്യാച്ചിൽ താരത്തിന് മടങ്ങേണ്ടി വന്നു. 18 ബൗണ്ടറികൾ ഉൾപ്പെടെയാണ് കോലിയുടെ 136 റൺസ്.
രണ്ടാം സെഷൻ മുതലാണ് ആതിഥേയർ കളിയിലേക്ക് ശക്തമായി തിരിച്ചുവന്നത്. ഉച്ചഭക്ഷണത്തിന് ശേഷം ജഡേജയുടെ (12) സ്റ്റംപ് തെറിപ്പിച്ച് അബു ജയേദ് ബംഗ്ലാദേശിന്റെ വരവറിയിച്ചു. ശേഷം മിന്നും ഫോമിൽ തുടർന്ന കോലിയും ഡ്രസിങ് റൂമിലെത്തി. അശ്വിനെയും (9) ഉമേഷ് യാദവിനെയും (0) ഇഷാന്ത് ശർമ്മയെയും (0) മടക്കാൻ ബംഗ്ലാദേശിന് അധികം പണിപ്പെടേണ്ടി വന്നില്ല.
നേരത്തെ, അർധ സെഞ്ചുറിക്ക് പിന്നാലെയാണ് രഹാനെ (51) പുറത്തായത്. തായുജുൾ ഇസ്ലാമിന്റെ പന്തിൽ ക്യാച്ച് സമ്മാനിക്കുകയായിരുന്നു രഹാനെ.
ഇന്നലെ ഇന്ത്യയ്ക്കായി ചേതേശ്വര്‍ പൂജാരയും അര്‍ധ സെഞ്ചുറി പൂര്ത്തിക്കുകയുണ്ടായി. എബാദത്ത് ഹൊസൈന്റെ പന്തില്‍ ക്യാച്ച് നല്കി പുറത്താകുമ്പോള്‍ 105 പന്തില്‍ 55 റണ്‍സാണ് താരം സ്കോര്‍ബോര്‍ഡിൽ സംഭാവന ചെയ്തത്. ആദ്യ ഇന്നിങ്സില്‍ എട്ടു ബൗണ്ടറികള്‍ പൂജാരയുടെ ബാറ്റില്‍ നിന്നും പിറന്നു.
മായങ്കും രോഹിത്തും പെട്ടെന്നു തിരിച്ചുകയറിയതാണ് ആദ്യ ദിനം ഇന്ത്യയ്ക്ക് തിരിച്ചടിയായത്. എന്നാല്‍ കോലിയും പൂജാരയും ക്രീസില്‍ നിലയുറപ്പിച്ചതോടെ ഇന്ത്യ താളം കണ്ടെത്തി. രോഹിത് ശര്‍മ്മയെ എബാദത്ത് ഹൊസൈന്‍ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. വന്നപാടെ തലങ്ങും വിലങ്ങും ഫോറടിച്ച മായങ്കിനെ അല്‍ അമീന് ഹൊസൈനും വീഴ്ത്തി.
ആദ്യ ദിനം ഇന്ത്യന്‍ പേസാക്രമണത്തിന് മുന്നില്‍ ചീട്ടുകൊട്ടാരം പോലെയാണ് സന്ദര്‍ശകര്‍ തകര്‍ന്നടിഞ്ഞത്. ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി ത്രയം ബംഗ്ലാദേസിനെ സ്വതന്ത്രമായി ബാറ്റു വീശാന്‍ അനുവദിച്ചില്ല. എട്ടു ബംഗ്ലാ താരങ്ങളാണ് ഒറ്റ സഖ്യയില്‍ പുറത്തായത്. മൂന്ന്, നാല്, അഞ്ച് നമ്പര്‍ ബാറ്റ്സ്മാന്മാര് അടങ്ങിയ മധ്യനിര പൂജ്യം റണ്‍സിന് തിരിച്ചുകയറിയത് ബംഗ്ലാദേശിന്റെ പതനത്തിന് ആക്കം കൂട്ടി. ഒടുവില്‍ 30.3 ഓവറില്‍ 106 റണ്‍സിനാണ് ബംഗ്ലാ കടുവകള്‍ ആദ്യ ഇന്നിങ്സ് അവസാനിപ്പിച്ചത്. ഇന്നലെ ഇഷാന്ത് ശര്‍മ്മ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. ഉമേഷ് യാദവിന് മൂന്നും മുഹമ്മദ് ഷമിക്ക് രണ്ടും വിക്കറ്റുകളുണ്ട്.