ക്രിക്കറ്റില്‍ രണ്ടു തവണയാണ് ഇന്ത്യ ലോകകപ്പ് നേടിയിട്ടുള്ളത്. ആദ്യത്തേത് 2007 -ലെ പ്രഥമ ട്വന്റി-20 ലോകകപ്പ്. രണ്ടാമത്തേത് ഇന്ത്യയില്‍ നടന്ന 2011 ഏകദിന ലോകകപ്പും. രണ്ടു തവണ ഇന്ത്യ കിരീടം സ്വന്തമാക്കിയപ്പോഴും യുവരാജ് സിങ് ടീമിലെ അവിഭാജ്യഘടകമായിരുന്നു. എന്നാല്‍ ചൊവാഴ്ച്ച ഗാബ്ബയില്‍ അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിലുള്ള യുവ ഇന്ത്യന്‍ സംഘം കാഴ്ച്ചവെച്ച പ്രകടനം കാണുമ്പോള്‍ ഇന്ത്യയ്ക്കായി കളിച്ച കാലത്തുപോലും തോന്നിയിട്ടില്ലാത്ത അഭിമാനമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നതെന്ന് പറയുന്നു യുവരാജ് സിങ്.
'ഈ വിജയം ചരിത്രത്താളുകളില്‍ എഴുതപ്പെടും. ശക്തരായ, പരിചയസമ്പത്തേറിയ ഓസ്‌ട്രേലിയയെ യുവ ഇന്ത്യന്‍നിര തോല്‍പ്പിച്ചിരിക്കുന്നു. ഇന്ത്യയ്ക്കായി കളിക്കുന്ന കാലത്തുപോലും ഇത്ര അഭിമാനം തോന്നിയിട്ടില്ല', യുവരാജ് ട്വിറ്ററില്‍ കുറിച്ചു.
ഗാബ്ബയിലെ ടെസ്റ്റ് ജയത്തോടെ ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫി ഇന്ത്യ നിലനിര്‍ത്തിയിരിക്കുകയാണ്. രണ്ടു വര്‍ഷം മുന്‍പ് വിരാട് കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയ സന്ദര്‍ശിച്ചപ്പോഴും ടീം ഇന്ത്യ ടെസ്റ്റ് പരമ്പര ജയിച്ചിരുന്നു. ഇത്തവണ അഡ്‌ലെയ്ഡിലെ മത്സരത്തിന് ശേഷം കോലി നാട്ടിലേക്ക് തിരിച്ചുമടങ്ങി. ഒരു മത്സരം തോറ്റു നിന്ന സമയത്താണ് അജിങ്ക്യ രഹാനെ ക്യാപ്റ്റന്‍ തൊപ്പിയണിയുന്നത്. പരിക്കുകളായിരുന്നു ഓസ്‌ട്രേലിയയില്‍ ഇന്ത്യയ്ക്ക് പ്രധാന വില്ലനായത്.
മുഹമ്മദ് ഷമി, ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, ഹനുമാ വിഹാരി, രവിചന്ദ്രന്‍ അശ്വിന്‍ തുടങ്ങിയ സ്റ്റാര്‍ താരങ്ങളെ പരിക്ക് പിടികൂടിയ പശ്ചാത്തലത്തില്‍ മുഹമ്മദ് സിറാജ്, ടി നടരാജന്‍, നവ്ദീപ് സെയ്‌നി, ശാര്‍ദ്ധുതല്‍ താക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയ യുവനിരയെ ഇറക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരായി. എന്തായാലും പരിചയസമ്പത്തു കുറവാണെന്നതൊന്നും ഗാബ്ബയില്‍ ഇന്ത്യയുടെ പോരാട്ടവീര്യം കുറച്ചില്ല.
അഞ്ചാം ദിനം 328 റണ്‍സ് ലക്ഷ്യവുമായി ബാറ്റു ചെയ്യാനിറങ്ങിയ ഇന്ത്യയെ ബൗണ്‍സര്‍കൊണ്ട് വീഴ്ത്താനാണ് ഓസീസ് പേസര്‍മാര്‍ ശ്രമിച്ചത്. എന്നാല്‍ പൂജാരയും പന്തും ഈ നീക്കത്തെ ഫലപ്രദമായി ചെറുത്തുനിന്നു. അവസാനദിനം രോഹിത് ശര്‍മ പെട്ടെന്നു മടങ്ങിയത് മാത്രമാണ് ഇന്ത്യയ്‌ക്കേറ്റ പ്രധാന തിരിച്ചടി. എന്നാല്‍ ശുഭ്മാന്‍ ഗില്ലും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിന് അടിത്തറ പാകി. രണ്ടാം വിക്കറ്റില്‍ ഇരുവരും കൂടി 114 റണ്‍സാണ് കണ്ടെത്തിയത്.
സെഞ്ച്വറിക്ക് 9 റണ്‍സ് അകലെ ഗില്‍ (91) പുറത്തായെങ്കിലും അജിങ്ക്യ രഹാനെ സ്‌കോറിങ്ങിന് ദ്രുതതാളം നല്‍കി. രഹാനെയ്ക്ക് (24) ശേഷമാണ് റിഷഭ് പന്തിന്റെ കടന്നുവരവ്. രണ്ടാം സെഷനില്‍ കരുതലോടെ കളിച്ച പന്ത് മൂന്നാം സെഷനില്‍ ആഞ്ഞുവീശി. 138 പന്തില്‍ 89 റണ്‍സ് കുറിച്ച റിഷഭ് പന്തിന്റെ മികവിലാണ് ഇന്ത്യയുടെ ജയം അനായാസമായത്. ഗാബ്ബയിലെ ജയത്തോടെ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പട്ടികയില്‍ പ്രഥമസ്ഥാനത്തേക്കും ഇന്ത്യ തിരിച്ചെത്തിയിട്ടുണ്ട്.