14 ദിവസത്തെ ക്വാറന്റൈന്‍ ജീവിതത്തിന് ശേഷം രോഹിത് ശര്‍മ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. ബുധനാഴ്ച്ച ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ 'ഹിറ്റ്മാന്‍' മെല്‍ബണില്‍ ടീമിനൊപ്പം തിരിച്ചെത്തുന്നതിന്റെ വീഡിയോ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡാണ് (ബിസിസിഐ) പുറത്തുവിട്ടത്. ടീമംഗങ്ങള്‍ രോഹിത്തിന് ഊഷ്മള സ്വീകരണം നല്‍കുന്നത് വീഡിയോയില്‍ കാണാം.
പൃഥ്വി ഷാ, രവീന്ദ്ര ജഡേജ, വൃധിമാന്‍ സാഹ എന്നിവരാണ് താരത്തെ ആദ്യം വരവേല്‍ക്കുന്നത്. പിന്നാലെ ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, ടി നടരാജന്‍, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയവര്‍ രോഹിത്തിനെ ആശ്ലേഷിക്കുന്നുണ്ട്. ഇവരുടെ സ്‌നേഹപ്രകടനങ്ങള്‍ ഏറ്റുവാങ്ങി മുന്നോട്ടുനീങ്ങുന്ന രോഹിത് ചേതേശ്വര്‍ പൂജാരയെ കണ്ടുമുട്ടുന്നു. മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി, നായകന്‍ അജിങ്ക്യ രഹാനെ, പേസര്‍ ഉമേഷ് യാദവ് എന്നിവരുമായി രോഹിത് സംസാരിക്കുന്നതും ക്യാമറ പകര്‍ത്തി.

ക്വാറന്റൈന്‍ ജീവിതം എങ്ങനെയുണ്ടായിരുന്നു? ശാസ്ത്രിയില്‍ നിന്നും കേട്ട ആദ്യ ചോദ്യമിതാണ്. ഒപ്പം 'താന്‍ കൂടുതല്‍ ചെറുപ്പമായിട്ടുണ്ട്' എന്നും ശാസ്ത്രി നര്‍മം ചാലിച്ച് പറയുന്നുണ്ട്. മുംബൈ ഇന്ത്യന്‍സിന് ഐപിഎല്‍ കിരീടം നേടിക്കൊടുത്തതിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചുമടങ്ങിയതായിരുന്നു രോഹിത് ശര്‍മ. ആദ്യം താരം ടീമിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് പറക്കുമെന്നാണ് കരുതിയത്. എന്നാല്‍ പിതാവ് അസുഖബാധിതനായ സാഹചര്യത്തില്‍ താരം ഇന്ത്യയിലേക്ക് മടങ്ങി.
തുടര്‍ന്ന് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നാണ് ഓപ്പണറായ രോഹിത് ശര്‍മ ഫിറ്റ്‌നസ് വീണ്ടെടുത്തത്. ഡിസംബര്‍ ആദ്യവാരംതന്നെ രോഹിത് ഓസ്‌ട്രേലിയയില്‍ എത്തിയിരുന്നു. എന്നാല്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ കാലം താരത്തിന് ആദ്യ രണ്ടു ടെസ്റ്റ് മത്സരങ്ങള്‍ നഷ്ടമാക്കി.
നേരത്തെ, പിന്‍തുടയ്‌ക്കേറ്റ പരിക്ക് കാരണം പരിമിത ഓവര്‍ പരമ്പരകളില്‍ രോഹിത് പങ്കെടുത്തിരുന്നില്ല. ഇതിനിടെ രോഹിത്തിനെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന നായകന്‍ വിരാട് കോലിയുടെ പരസ്യപ്രസ്താവന അനാവശ്യ വിവാദവും സൃഷ്ടിച്ചു. തുടര്‍ന്നാണ് രോഹിത്ത് ഇന്ത്യയിലേക്ക് മടങ്ങാനുള്ള കാരണത്തെക്കുറിച്ച് ബിസിസിഐ ഔദ്യോഗിക പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചത്.
നിലവില്‍ രോഹിത് സിഡ്‌നി ടെസ്റ്റില്‍ കളിക്കുമോയെന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. മൂന്നാം ടെസ്റ്റില്‍ രോഹിത്തായിരിക്കും ഓപ്പണമെന്ന് ഓസ്‌ട്രേലിയ വിടുംമുന്‍പ് കോലി അറിയിച്ചിരുന്നു. എന്നാല്‍ താരത്തിന്റെ ഫിറ്റ്‌നസ് വിലയിരുത്തിയതിന് ശേഷം മാത്രമേ സിഡ്‌നിയില്‍ അദ്ദേഹം കളിക്കുമോയെന്ന് പറയാന്‍ സാധിക്കുകയുള്ളൂവെന്ന് രവി ശാസ്ത്രി ചൊവാഴ്ച്ച പറയുകയുണ്ടായി. ജനുവരി ഏഴിനാണ് സിഡിന് ടെസ്റ്റിന് തുടക്കമാവുന്നത്.
രോഹിത് ഇന്ത്യൻ ടീമിനൊപ്പം ചേരുന്ന വീഡിയോ കാണാം.