For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീമില്‍ പൂജാരയ്ക്ക് 'പഠിക്കുന്നത്' ഇദ്ദേഹം; ഇന്ത്യയുടെ ഫീല്‍ഡിങ് പരിശീലകന്‍ വെളിപ്പെടുത്തുന്നു

ഓസീസ് പര്യടനം കഴിഞ്ഞതോടെ ഇന്ത്യന്‍ ടീമിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ ക്രിക്കറ്റ് ആരാധകര്‍ കണ്ണും കാതും കൂര്‍പ്പിച്ച് നില്‍ക്കുകയാണ്. ഇപ്പോള്‍ ടീം ഇന്ത്യയുടെ ഫീല്‍ഡിങ് പരിശീലകന്‍ ആര്‍ ശ്രീധര്‍ ചേതേശ്വര്‍ പൂജാരയുടെ 'അപ്രന്റീസ്' ആരെന്ന് വെളിപ്പെടുത്തിയിരിക്കുന്നു. ശ്രീധറിന്റെ അഭിപ്രായത്തില്‍ ഹനുമാ വിഹാരിയാണ് ടീമില്‍ 'പൂജാരയ്ക്ക് പഠിക്കുന്നത്'.

അപ്രന്റീസ്

'ടീമില്‍ പൂജാരയുടെ തനിപ്പകര്‍പ്പാണ് വിഹാരി. പൂജാരയുടെ അപ്രന്റീസെന്നാണ് അദ്ദേഹത്തെ ഞങ്ങളെല്ലാവരും വിളിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന് പൂജാര സമര്‍പ്പിക്കുന്നതെന്തോ അതുതന്നെ വിഹാരിക്കും കാഴ്ച്ചവെക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ കരുതുന്നു. വിഹാരിക്ക് മികവുണ്ട്. ക്ഷമയുണ്ട്. ശ്രദ്ധയുണ്ട്. സ്പിന്നിനെതിരെ മികച്ചു നില്‍ക്കുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ് ഹനുമാ വിഹാരി', ക്രിക്കറ്റ്‌നെക്സ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീധര്‍ പറഞ്ഞു.

സിഡ്നി ടെസ്റ്റ്

സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യ സമനില പൊരുതി വാങ്ങിയതില്‍ വിഹാരിക്കുള്ള പങ്ക് ചില്ലറയല്ല. പരിക്കേറ്റിട്ടും ക്രീസില്‍ ഓസീസിനെ ചെറുത്തുനിന്ന വിഹാരി 161 പന്തുകളാണ് പുറത്താകാതെ നിന്നത്. 43 ഓവറിലേറെ നേരം ക്രീസില്‍ ചിലവഴിച്ച ഇദ്ദേഹം ആറാം വിക്കറ്റില്‍ രവിചന്ദ്രന്‍ അശ്വിനുമായി ചേര്‍ന്ന് 62 റണ്‍സിന്റെ കൂട്ടുകെട്ടും പടുത്തുയര്‍ത്തി. വിഹാരിയുടെ പരിക്കിനെക്കുറിച്ചും ശ്രീധര്‍ സംസാരിക്കുന്നുണ്ട്. സിഡ്‌നി ടെസ്റ്റില്‍ തുടര്‍ച്ചയായി മൂന്നു ദിവസം ഫോര്‍വേര്‍ഡ് ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്തതുകൊണ്ടാണ് താരത്തിന് പരിക്കേറ്റത്.

പോരാട്ടവീര്യം

പരിക്ക് കാരണം പരമ്പരയിലെ അവസാന ടെസ്റ്റില്‍ പങ്കെടുക്കാന്‍ വിഹാരിക്ക് സാധിച്ചില്ല. നടക്കാനിരിക്കുന്ന ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ഹനുമാ വിഹാരിക്ക് നഷ്ടമാവും. സിഡ്‌നിയില്‍ വിഹാരിക്കേറ്റ പരിക്ക് ഇന്ത്യയെ തുണച്ചെന്നാണ് ശ്രീധറിന്റെ പക്ഷം.

'വേദന മികച്ച പ്രകടനങ്ങള്‍ക്ക് കാരണമാകാറുണ്ട്. കഴിഞ്ഞദിവസം വിവിഎസ് ലക്ഷ്മണിനോട് ഇക്കാര്യം ഞാന്‍ സംസാരിച്ചിരുന്നു. മൊഹാലിയില്‍ ഓസ്‌ട്രേലിയക്കെതിരെയും കൊളംബോയില്‍ ശ്രീലങ്കയ്‌ക്കെതിരെയും വേദന കടിച്ചുപിടിച്ചായിരുന്നു ലക്ഷ്മണ്‍ ഇന്ത്യയെ ജയിപ്പിച്ചത്. പലപ്പോഴും വേദന മികച്ച പ്രകടനങ്ങള്‍ക്ക് വഴിതെളിക്കാറുണ്ട്. കളിയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ വേദന വഴിയൊരുക്കും. സിഡ്‌നിയില്‍ വിഹാരിക്ക് പരിക്കേറ്റത് ഇന്ത്യയുടെ പോരാട്ടവീര്യം കൂട്ടി. ലോകോത്തര നിലവാരമുള്ള ഓസീസ് ബൗളര്‍മാരെ അതിസൂക്ഷ്മതയോടെ നേരിടാന്‍ പരിക്ക് വിഹാരിയെ നിര്‍ബന്ധിതനാക്കി. ടീമിനായി അദ്ദേഹം നിന്നു കളിച്ചു', ഇന്ത്യയുടെ ഫീല്‍ഡിങ് പരിശീലകന്‍ സൂചിപ്പിച്ചു.

റെക്കോർഡ്

സിഡ്‌നിയിലെ രണ്ടാം ഇന്നിങ്‌സില്‍ ആദ്യ നൂറു പന്തുകളില്‍ നിന്നും കേവലം 6 റണ്‍സ് മാത്രമാണ് വിഹാരി കുറിച്ചത്. ടെസ്റ്റ് ചരിത്രത്തില്‍ത്തന്നെ 100 പന്തില്‍ ഏറ്റവും കുറഞ്ഞ റണ്‍സ് സ്‌കോര്‍ ചെയ്ത രണ്ടാമത്തെ താരമാണ് ഇപ്പോള്‍ ഹനുമാ വിഹാരി. ഇംഗ്ലീഷ് താരം ജോണ്‍ മുറെയുടെ പേരിലാണ് ഈ റെക്കോര്‍ഡുള്ളത്. ജോണ്‍ മുറെ നേരിട്ട ആദ്യ 100 പന്തുകളില്‍ നിന്നും 3 റണ്‍സായിരുന്നു നേടിയത്.

Story first published: Monday, January 25, 2021, 15:22 [IST]
Other articles published on Jan 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+