18 ആം ഓവര്‍വരെ തപ്പിയും തടഞ്ഞും നിന്ന ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിന് രവീന്ദ്ര ജഡേജയാണ് ദ്രുതതാളം സമര്‍പ്പിച്ചത്. ജോഷ് ഹേസല്‍വുഡിന്റെ 19 ആം ഓവറില്‍ മൂന്നു ഫോറും ഒരു സിക്‌സുമടക്കം 23 റണ്‍സ് ജഡേജ അടിച്ചെടുത്തു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ 20 ആം ഓവറിലും ജഡേജയുടെ വക രണ്ടു ബൗണ്ടറി പിറന്നപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 161 റണ്‍സ് ഇന്ത്യ തൊട്ടു.
മത്സരത്തില്‍ 23 പന്തുകളാണ് ജഡേജ നേരിട്ടത്. അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 44 റണ്‍സ് താരം നേടി. വെള്ളിയാഴ്ച്ച ഓസ്‌ട്രേലിയക്കെതിരായ ഈ തകര്‍പ്പന്‍ പ്രകടനത്തോടെ റെക്കോര്‍ഡ് പുസ്തകത്തിലും ജഡേജ കയറിക്കൂടി. ട്വന്റി-20 മത്സരത്തില്‍ ഏഴാം നമ്പറില്‍ കളിച്ച് ഏറ്റവും കൂടുതല്‍ റണ്‍സിച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാനെന്ന വിശേഷണമാണ് ജഡേജയ്ക്ക് ഇപ്പോള്‍ കൈവന്നിരിക്കുന്നത്.
മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ എട്ടുവര്‍ഷത്തെ റെക്കോര്‍ഡാണ് ഇവിടെ പഴങ്കഥയായതും. 2012 -ല്‍ ഇംഗ്ലണ്ടിനെതിരെ ധോണി കുറിച്ച 38 റണ്‍സ് പ്രകടനം ഇനി അപ്രസക്തം. 40 പന്തില്‍ 51 റണ്‍സടിച്ച കെഎല്‍ രാഹുലും 15 പന്തില്‍ 23 റണ്‍സടിച്ച സഞ്ജു സാംസണുമാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരില്‍ തിളങ്ങിയ മറ്റു രണ്ടുപേര്‍. ഇരുവരെയും മോയിസസ് ഹെന്റിക്കസാണ് പറഞ്ഞയച്ചത്. ഹാര്‍ദിക് പാണ്ഡ്യയുടെ വിക്കറ്റും ഇദ്ദേഹത്തിനുതന്നെ.
17 ആം ഓവറില്‍ പാണ്ഡ്യ മടങ്ങുമ്പോള്‍ ആറിന് 114 എന്ന നിലയിലായിരുന്നു ഇന്ത്യ. തുടര്‍ന്ന് ക്രീസിലെത്തിയ വാഷിങ്ടണ്‍ സുന്ദര്‍ ജഡേജയ്‌ക്കൊപ്പം ആക്രമിച്ചുകളിച്ചതോടെ ഓസ്‌ട്രേലിയക്ക് മേല്‍ക്കൈ നഷ്ടമായി. ഇതിനിടെ പന്തു ഹെല്‍മറ്റില്‍ത്തട്ടി ജഡേജയ്ക്ക് പരിക്കേറ്റതും രണ്ടാം ഇന്നിങ്‌സില്‍ ചഹാല്‍ പകരമെത്തി കളിച്ചതും പുതിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ട്.
ഐസിസിയുടെ 'കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ട്' നിയമം പ്രകാരമാണ് പ്ലേയിങ് ഇലവനില്‍ ഇല്ലാത്ത ചഹാലിനെ കോലി കളിപ്പിച്ചത്. സംഭവത്തിലുള്ള അതൃപ്തി ഓസീസ് ഇന്നിങ്‌സിന് തൊട്ടുമുന്‍പ് പരിശീലകന്‍ ജസ്റ്റിന്‍ ലാങ്കര്‍ മാച്ച് റഫറി ഡേവിഡ് ബൂണിനെ അറിയിച്ചിരുന്നു. മത്സരത്തില്‍ പന്തെടുത്ത ചഹാലാണ് ഓസ്‌ട്രേലിയയെ കടപുഴക്കി വീഴ്ത്തിയതും.
നാലോവറില്‍ 25 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ യുസ്‌വേന്ദ്ര ചഹാല്‍ സ്വന്തമാക്കി. ആരോണ്‍ ഫിഞ്ച് (26 പന്തില്‍ 35), സ്റ്റീവ് സ്മിത്ത് (9 പന്തില്‍ 12), മാത്യു വെയ്ഡ് (9 പന്തില്‍ 7) എന്നിവരാണ് ചഹാലിന് മുന്നില്‍ കീഴടങ്ങിയത്. മത്സരത്തില്‍ ട്വന്റി-20 -യില്‍ അരങ്ങേറ്റം നടത്തിയ ടി നടരാജനും മൂന്നു വിക്കറ്റുകള്‍ കണ്ടെത്തി. ഞായറാഴ്ച്ച സിഡ്‌നിയിലാണ് പരമ്പരയിലെ അടുത്ത മത്സരം. ചൊവാഴ്ച്ച ഇതേവേദിയില്‍ത്തന്നെ മൂന്നാം ട്വന്റി-20 മത്സരവും അരങ്ങേറും.