സച്ചിന് ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വീരേന്ദര്‍ സെവാഗ് എന്നിവരാണ് രോഹിത്തിന് മുന്‍പ് 7,000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കിയ ഓപ്പണര്‍മാര്‍. 137 ഇന്നിങ്‌സുകള്‍ കൊണ്ടാണ് രോഹിത് ശര്‍മ്മ 7,000 റണ്‍സ് പിന്നിട്ടത്. പട്ടികയില്‍ 7,000 റണ്‍സ് അതിവേഗം പൂര്‍ത്തിയാക്കിയ താരവും രോഹിത് തന്നെ.
നേരത്തെ, ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹാഷിം ആംലയായിരുന്നു അതിവേഗ വീരന്‍. 147 ഇന്നിങ്‌സുകള്‍ കൊണ്ടാണ് 7,000 റണ്‍സിന്റെ നാഴികക്കല്ല് ഇദ്ദേഹം മറികടന്നത്.
കഴിഞ്ഞവര്‍ഷത്തെ ഇന്ത്യ - ഓസ്‌ട്രേലിയ ഹോം പരമ്പരയിലും ആംലയുടെ റെക്കോര്‍ഡ് രോഹിത് തട്ടിയെടുത്തിരുന്നു. അന്ന് ഓപ്പണറെന്ന നിലയില്‍ അതിവേഗം 6,000 റണ്‍സ് കുറിച്ചാണ് ഹിറ്റ്മാന്‍ റെക്കോര്‍ഡ് പുസ്തകത്തില്‍ കയറിയത്. 6,000 റണ്‍സ് കുറിക്കാന്‍ ഹാഷിം ആംലയ്ക്ക് 123 ഇന്നിങ്‌സുകള്‍ വേണ്ടി വന്നപ്പോള്‍ രോഹിത്ത് 121 ഇന്നിങ്‌സുകള്‍ കൊണ്ട് ഈ നേട്ടം കരസ്ഥമാക്കി.
എന്തായാലും ശ്രീലങ്കന്‍ ഇതിഹാസം സനത് ജയസൂര്യയാണ് പട്ടികയില്‍ ഏറ്റവും പതുക്കെ 7,000 റണ്‍സ് പൂര്‍ത്തിയാക്കിയ ഓപ്പണര്‍. 205 ഇന്നിങ്‌സുകള്‍ വേണ്ടി വന്നു ജയസൂര്യയ്ക്ക് 7,000 ഏകദിന റണ്‍സ് പിന്നിടാന്‍.
ജയസൂര്യ കഴിഞ്ഞാല്‍ ഇന്ത്യയുടെ വീരേന്ദര്‍ സെവാഗും ഓസ്‌ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റുമാണ് ഈ നാഴികക്കല്ലിലേക്ക് സാവകാശം കളിച്ച മറ്റു താരങ്ങള്‍.
Most Read: ഇന്ത്യ vs ഓസീസ്: രാഹുലുമെത്തി 1,000 റണ്‍സ് ക്ലബ്ബില്‍, വേഗമേറിയ മൂന്നാമന്‍
196 ഇന്നിങ്‌സുകള്‍ കളിച്ചാണ് സെവാഗ് 7,000 ഏകദിന റണ്‍സ് കുറിച്ചത്; ഈ നേട്ടത്തിലെത്താന്‍ ഗില്‍ക്രിസ്റ്റിനും വേണ്ടി വന്നു 195 ഇന്നിങ്‌സുകള്‍. ഹാഷിം ആംലയ്ക്ക് മുന്‍പ് സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു പട്ടികയിലെ അതിവേഗം വീരന്‍. 160 ഇന്നിങ്‌സുകള്‍ കൊണ്ടാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഏകദിന ഓപ്പണറെന്ന നിലയ്ക്ക് 7,000 റണ്‍സ് തികച്ചത്. തിലകരത്‌നെ ദില്‍ഷനും (165 ഇന്നിങ്‌സുകള്‍) സൗരവ് ഗാംഗുലിയുമാണ് (168 ഇന്നിങ്‌സുകള്‍) സച്ചിന് പിന്നില്‍ നിലയുറച്ച് നില്‍ക്കുന്ന മറ്റു താരങ്ങള്‍.
രാജ്കോട്ട് ഏകദിനത്തിൽ കെഎൽ രാഹുലും കരിയറിൽ നിർണായകമായൊരു നാഴികക്കല്ല് പൂർത്തിയാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച്ച റിഷഭ് പന്തിന്റെ ഒഴിവിൽ അഞ്ചാം നമ്പറിൽ ഇറങ്ങിയ രാഹുൽ 52 പന്തിൽ 80 റൺസ് കുറിച്ചാണ് മടങ്ങിയത്. ഏകദിന കരിയറിൽ 1,000 റൺസെന്ന നേട്ടവും ഇന്നലത്തെ പ്രകടനത്തിൽ താരം സ്വന്തമാക്കി. വ്യക്തിഗത സ്കോർ 61 കടന്നപ്പോഴാണ് ഈ സുവർണനേട്ടം രാഹുൽ കൈപ്പിടിയിലാക്കിയത്.
ഏറ്റവും വേഗത്തില്‍ 1,000 റണ്‍സ് തികച്ച മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് ഇപ്പോൾ കെഎൽ രാഹുൽ. 27 ഇന്നിങ്‌സുകൾ മാത്രമേ വേണ്ടി വന്നുള്ളൂ രാഹുലിന് 1,000 റൺസ് തികയ്ക്കാൻ. നിലവിൽ ഇന്ത്യൻ നായകൻ വിരാട് കോലിയും ഓപ്പണർ ശിഖർ ധവാനുമാണ് ഈ പട്ടികയിലെ അതിവേഗ വീരന്മാർ. ഇരുവരും 25 ഇന്നിങ്സുകൾ കൊണ്ടുതന്നെ 1,000 ഏകദിന റൺസ് പൂർത്തിയാക്കി.
ഇത്ര തന്നെ ഇന്നിങ്‌സുകളില്‍ 1,000 റണ്‍സെടുത്ത മുന്‍ താരം നവ്‌ജ്യോത് സിങ് സിദ്ധുവാണ് പട്ടികയിൽ രണ്ടാമത്. നിർണായകമായ രണ്ടാം ഏകദിനത്തിൽ രാഹുലിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് രാജ്‌കോട്ടില്‍ ഇന്ത്യയ്ക്ക് മുതൽക്കൂട്ടായത്. അഞ്ചാമനായി ക്രീസിലെത്തിയ താരം ഫിനിഷറുടെ റോള്‍ ഭംഗിയായി നിറവേറ്റി.
Most Read: കോലിയെ വീണ്ടും കുടുക്കി സാംബ, ഇന്ത്യന്‍ നായകന്‍ പേടിക്കണം; കണക്കുകള്‍ ഇങ്ങനെ
വെറും 52 പന്തില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 80 റണ്‍സാണ് രാഹുല്‍ വാരിക്കൂട്ടിയത്. സ്ട്രൈക്ക് റേറ്റ് 153.85. അവസാന പത്തു ഓവറില്‍ ഇന്ത്യന്‍ ഇന്നിങ്‌സിനു വേഗം നല്‍കിയത് താരത്തിന്റെ ഈ പ്രകടനമായിരുന്നു. ഇന്നിങ്‌സിലെ അവസാന ഓവറിലെ നാലാമത്തെ പന്തിലായിരുന്നു രാഹുല്‍ പുറത്തായത്. ഓസീസ് വിക്കറ്റ് കീപ്പർ അലെക്സ് ക്യാരി ഇദ്ദേഹത്തെ റണ്ണൗട്ടാക്കുകയായിരുന്നു. രണ്ടാം ഏകദിനത്തിൽ കളിയിലെ താരവും കെഎൽ രാഹുൽ തന്നെ.
എന്തായാലും രാജ്കോട്ടിൽ ആരാധകര്‍ ആഗ്രഹിച്ചതാണ് സംഭവിച്ചതും. വാംഖഡേയിലെ നാണക്കേട് മുഴുവൻ രണ്ടാം ഏകദിനത്തിൽ ടീം ഇന്ത്യ കഴുകി. നിലവിൽ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഒപ്പത്തിനൊപ്പമാണ്. രാജ്കോട്ടിൽ 36 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ആദ്യ മത്സരത്തിന് സമാനമായി ഇത്തവണയും ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ടെങ്കിലും ബാറ്റിങ് നിര തങ്ങളുടെ തനിനിറം പുറത്തെടുത്തു. 340 റണ്‍സെന്ന വമ്പന്‍ സ്‌കോറാണ് ഇന്ത്യ നേടിയത്. മറുപടിയില്‍ ഓസീസിന് 49.1 ഓവറില്‍ 304 റണ്‍സെടുക്കാനേ ആയുള്ളൂ.
ഒരു ഘട്ടത്തിൽ സ്റ്റീവ് സ്മിത്ത് ക്രീസിൽ നിലയുറപ്പിച്ചപ്പോൾ ഇന്ത്യയുടെ കൈയിൽ നിന്നും ജയം വഴുതിപ്പോകുമോയെന്ന ആശങ്ക ആരാധകർക്കുണ്ടായിരുന്നു. എന്നാൽ കുൽദീപ് യാദവ് എറിഞ്ഞ 38 ആം ഓവർ കളിയുടെ ഗതി പാടെ മാറ്റി. ക്രീസിൽ ആഞ്ഞടിച്ച സ്റ്റീവ് സ്മിത്തിനെയും അലെക്സ് ക്യാരിയെയും മടക്കാൻ ഈ ഓവറിൽ കുൽദീപിന് സാധിച്ചു. സെഞ്ച്വറിക്ക് രണ്ടു റൺസ് അകലെ വെച്ചാണ് സ്മിത്തിന് വിക്കറ്റ് നഷ്ടമായത്.102 പന്തില്‍ ഒമ്പത് ബൗണ്ടറികളും ഒരു സിക്‌സറും സമിത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
കരിയറിലെ കന്നി ഏകദിന ഇന്നിങ്‌സ് കളിച്ച മാര്‍നസ് ലബ്യുഷെയ്ന്‍ (46), നായകന്‍ ആരോണ്‍ ഫിഞ്ച് (33) എന്നിവരാണ് ഓസീസിന്റെ മറ്റു സ്‌കോറര്‍മാര്‍. സ്മിത്ത് പോയതോടെ ഓസ്ട്രേലിയയുടെ നിലതെറ്റി. ഈ അവസരം മുതലെടുത്ത് മുഹമ്മദ് ഷമിയും ഒരോവറില്‍ തുടരെ രണ്ടു വിക്കറ്റുകള്‍ കൊയ്തതോടെ ഇന്ത്യ പിടിമുറുക്കുകയും ചെയ്തു.
മൂന്നു വിക്കറ്റെടുത്ത ഷമിയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചു നിന്നത്. കുല്‍ദീപും രവീന്ദ്ര ജഡേജയും നവദീപ് സെയ്‌നിയും രണ്ടു വിക്കറ്റ് വീതമെടുത്ത് മികച്ച പിന്തുണ നല്‍കി. ജസ്പ്രീത് ബുംറയ്ക്കു ഒരു വിക്കറ്റ് ലഭിച്ചു. ഞായറാഴ്ച ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഫൈനലിനു തുല്യമായ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം.