സിഡ്‌നി: സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ലക്ഷ്യം 407 റണ്‍സ്. നാലാം ദിനം രണ്ടിന് 103 എന്ന നിലയില്‍ രണ്ടാം ഇന്നിങ്‌സ് പുനരാരംഭിച്ച ഓസ്‌ട്രേലിയ 209 റണ്‍സ് കൂടി അടിച്ചെടുത്താണ് ഡിക്ലയര്‍ ചെയ്തത്. മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, കാമറോണ്‍ ഗ്രീന്‍, ടിം പെയ്ന്‍ എന്നിവരുടെ ബാറ്റിങ് മികവ് ആതിഥേയരെ വന്‍ ലീഡിലേക്ക് നയിച്ചു.
നാലാം ദിനം ആദ്യ രണ്ടു സെഷനുകള്‍ ലബ്യുഷെയ്ന്‍ - സ്മിത്ത് ജോടിയാണ് കളംനിറഞ്ഞത്. മൂന്നാം സെഷനില്‍ ഗ്രീനും പെയ്‌നും ചേര്‍ന്ന് ഓസ്‌ട്രേലിയയെ ടോപ് ഗിയറിലേക്ക് കൊണ്ടുവന്നു. ആദ്യ സെഷന്റെ തുടക്കത്തില്‍ ഇന്ത്യ വരുത്തിയ ഫീല്‍ഡിങ് പിഴവ് ഓസ്‌ട്രേലിയയെ വന്‍ സ്‌കോറിലെത്തിക്കുന്നതില്‍ നിര്‍ണായകമായി.

ലബ്യുഷെയ്‌നെ അര്‍ധ സെഞ്ച്വറിക്ക് മുന്‍പുതന്നെ പിടികൂടാന്‍ ഇന്ത്യയ്ക്ക് അവസരമുണ്ടായിരുന്നു. ബുംറയുടെ ലെഗ് സൈഡ് കെണിയില്‍ ലബ്യുഷെയ്ന്‍ തലവെയ്ക്കുകയും ചെയ്തതാണ്. എന്നാല്‍ അനായാസം പിടിക്കാവുന്ന ക്യാച്ച് ഹനുമാ വിഹാരി നഷ്ടപ്പെടുത്തി. ഈ സമയം ഓസ്‌ട്രേലിയയുടെ സ്‌കോര്‍ രണ്ടിന് 104; ലബ്യുഷെയ്ന്‍ 71 പന്തില്‍ 48 റണ്‍സും. തുടര്‍ന്ന് 47 ആം ഓവറിലാണ് ലബ്യുഷെയ്ന്‍ വീഴുന്നത്. 118 പന്തില്‍ 73 റണ്‍സുമായി ലബ്യുഷെയ്‌നെ സെയ്‌നി തിരിച്ചയക്കുമ്പോള്‍ ഓസ്‌ട്രേലിയ 138 റണ്‍സ് പിന്നിട്ടു. 9 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് ലബ്യുഷെയ്ന്‍ സ്മിത്തുമായി 100 റണ്‍സിന്റെ കൂട്ടുകെട്ട് തുന്നിച്ചേര്‍ത്തത്.

ലബ്യുഷെയ്‌ന് ശേഷമെത്തിയ മാത്യു വെയ്ഡിനെ (4) ഓരോവറിന്റെ ഇടവേളയില്‍ സെയ്‌നിത്തന്നെ തിരിച്ചയച്ചു. സെഞ്ച്വറിയിലേക്ക് നീങ്ങിയ സ്മിത്തിനെ അശ്വിനാണ് പുറത്താക്കിയത്. സ്മിത്ത് വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. ഒരു സിക്‌സും എട്ടു ഫോറും ഉള്‍പ്പെടെ സ്മിത്ത് 167 പന്തില്‍ 81 റണ്‍സ് കണ്ടെത്തി. ക്രീസില്‍ ഒരുമിച്ച കാമറോണ്‍ ഗ്രീന്‍ - ടിം പെയ്ന്‍ ജോടിയാണ് തുടര്‍ന്ന് ആക്രമണം അഴിച്ചുവിട്ടത്.
ഇതിനിടെ ടിം പെയ്‌ന്റെ ക്യാച്ച് സ്ലിപ്പില്‍ നിന്ന രോഹിത് ശര്‍മ പാഴാക്കുന്നതും മത്സരം കണ്ടു. അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ട്വന്റി-20 മൂഡിലേക്ക് കടന്ന കാമറോണ്‍ ഗ്രീന്‍ 134 പന്തില്‍ 84 റണ്‍സെടുത്താണ് പുറത്തായത്. ബുംറയെ തുടരെ പ്രഹരിക്കാനുള്ള ഗ്രീനിന്റെ നീക്കം പിഴച്ചപ്പോഴാണ് ഗ്രീനിന് വിക്കറ്റു നഷ്ടപ്പെട്ടതും. പിന്നാലെ ഓസ്‌ട്രേലിയ ഡിക്ലയര്‍ ചെയ്തു. നാലു സിക്‌സും എട്ടു ഫോറും ഗ്രീനിന്റെ ഇന്നിങ്‌സിലുണ്ട്.

ടിം പെയ്ന്‍ 52 പന്തില്‍ ആറ് ബൗണ്ടറികളുടെ അകമ്പടിയോടെ 39 റണ്‍സ് കുറിച്ചു. രണ്ടാം ഇന്നിങ്‌സില്‍ നവ്ദീപ് സെയ്‌നിക്കും രവിചന്ദ്രന്‍ അശ്വിനും രണ്ടു വിക്കറ്റുകള്‍ വീതമുണ്ട്. മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും ഓരോ വിക്കറ്റും കൈക്കലാക്കി.