ബെംഗളൂരു: ഇന്ത്യ - ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ നാലാമത്തെ മത്സരം നാളെ (സെപ്തംബര്‍ 28 വ്യാഴാഴ്ച) ബെംഗളൂരുവിൽ നടക്കും. പരമ്പരയിലെ ആദ്യത്തെ മൂന്ന് മത്സരങ്ങളും ജയിച്ച് ആതിഥേയരായ ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. പരമ്പര സ്വന്തമാക്കിയെങ്കിലും വിരാട് കോലിക്ക് നാലാം ഏകദിനം പ്രധാനപ്പെട്ടതാണ്. തുടർച്ചയായി 9 മത്സരങ്ങൾ ജയിച്ച കോലി ആർമിക്ക് 1 കളി കൂടി ജയിച്ചാൽ ഇന്ത്യൻ റെക്കോർഡ് സ്വന്തമാക്കാം.

ചെന്നൈയില്‍ നടന്ന ഒന്നാം ഏകദിനത്തിൽ 26 റൺസിനും കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ഏകദിനം 50 റൺസിനും ജയിച്ച ഇന്ത്യ രണ്ടാമത് ബാറ്റ് ചെയ്ത ഇൻഡോറിൽ 5 വിക്കറ്റിനാണ് കളി ജയിച്ചത്. ഇന്‍ഡോറിലെ ജയതത്തോടെ ഇന്ത്യ പരമ്പരയും സ്വന്തമാക്കി. പരമ്പര ജയിച്ചുകഴിഞ്ഞ ഇന്ത്യ ബെംഗളൂരുവിൽ ബഞ്ച് സ്ട്രെങ്ത് പരീക്ഷിക്കാൻ സാധ്യതയുണ്ട്. അക്ഷർ പട്ടേൽ, ഷമി, ഉമേഷ് യാദവ്, രാഹുൽ എന്നിവർക്ക് ടീമിലുണ്ടായിട്ടും ഇത് വരെ അവസരം കിട്ടിയിട്ടില്ല.
റെക്കോർഡ് വിജയത്തിലേക്കാണ് ഇന്ത്യ കളിക്കാൻ ഇറങ്ങുന്നതെങ്കിൽ ഓസ്ട്രേലിയയുടെ കാര്യം മഹാകഷ്ടമാണ്. സ്വന്തം നാടിന് പുറത്ത് ജയം അറിയാതെ 13 കളികളായി സ്റ്റീവ് സ്മിത്തിനും കൂട്ടർക്കും. പരമ്പര നഷ്ടപ്പെട്ട ഓസ്ട്രേലിയയ്ക്ക് ഒരു കളിയെങ്കിലും ജയിച്ച് മുഖം രക്ഷിക്കുക എന്ന ലക്ഷ്യം മാത്രമേ ഇനിയുള്ളൂ. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 മുതലാണ് കളി. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇനി ഒരു കളി കൂടി ബാക്കിയുണ്ട്.