For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മെല്‍ബണ്‍ ടെസ്റ്റ്: ഓസീസിനെ വിറപ്പിച്ച് ബുംറ, 195 -ന് പുറത്ത്

മെല്‍ബണ്‍: ആദ്യം ബാറ്റു ചെയ്യുന്നവര്‍ ജയിക്കുന്ന ചരിത്രമാണ് മെല്‍ബണ്‍ മൈതാനത്തിന് പറയാനുള്ളത്. അതുകൊണ്ടു ടോസ് ജയിച്ച ഓസ്‌ട്രേലിയന്‍ നായകന്‍ ടിം പെയ്ന്‍ ചെറുപുഞ്ചിരിയോടെ ഇന്ത്യയെ ഫീല്‍ഡിങ്ങിന് അയക്കാന്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല. എന്നാല്‍ ആതിഥേയരുടെ കണക്കുകൂട്ടലുകള്‍ മൊത്തം പിഴച്ചു; സ്‌കോര്‍ബോര്‍ഡില്‍ വലിയ സംഖ്യ കുറിക്കണമെന്ന മോഹമെല്ലാം രണ്ടു സെഷന്‍ പൂര്‍ത്തിയായപ്പോള്‍ത്തന്നെ ഓസ്‌ട്രേലിയ ഉപേക്ഷിച്ചു.

ആദ്യ ഇന്നിങ്സ്

നിലനില്‍പ്പിനുള്ള ശ്രമമായിരുന്നു പിന്നീട്. എന്നാല്‍ പേസുകൊണ്ട് ബുംറയും സ്പിന്നുകൊണ്ടു അശ്വിനും കംഗാരുക്കളെ എറിഞ്ഞിട്ടു. ഫലമോ, ആദ്യ ദിനം മൂന്നു സെഷന്‍ തികച്ചു നില്‍ക്കാന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചില്ല; 195 റണ്‍സിന് ടീം ഒന്നടങ്കം പുറത്തായി. 132 പന്തില്‍ 48 റണ്‍സടിച്ച മാര്‍നസ് ലബ്യുഷെയ്‌നാണ് ഓസീസ് നിരയിലെ ടോപ്‌സ്‌കോറര്‍. വാലറ്റത്ത് നതാന്‍ ലയോണ്‍ (17 പന്തില്‍ 20) ഓസ്‌ട്രേലിയക്കായി ആഞ്ഞുവീശിയെങ്കിലും പോരാട്ടത്തിന് ഏറെ ആയുസ്സുണ്ടായില്ല.

വിക്കറ്റുവേട്ട

ആദ്യ ഇന്നിങ്‌സില്‍ ജസ്പ്രീത് ബുംറയ്ക്ക് നാലു വിക്കറ്റുണ്ട്. രവിചന്ദ്രന്‍ അശ്വിന്‍ മൂന്നും അരങ്ങേറ്റക്കാരന്‍ മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. രവീന്ദ്ര ജഡേജയ്ക്കും ഒരു വിക്കറ്റുണ്ട്.ടോസ് നേടിയതൊഴിച്ചാല്‍ തുടക്കം മുതല്‍ക്കെ ഇന്ത്യയ്ക്കായിരുന്നു മെല്‍ബണില്‍ ആധിപത്യം. 15 ഓവര്‍ തീരുംമുന്‍പ് ഓസ്‌ട്രേലിയയുടെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ ഇന്ത്യ പിഴുതു. ഓപ്പണര്‍ ജോ ബേണ്‍സിനെ (0) പുറത്താക്കിക്കൊണ്ട് ബുംറയാണ് വിക്കറ്റുവേട്ടയ്ക്ക് തുടക്കമിട്ടത്.

സ്മിത്ത് പരാജയപ്പെട്ടു

തുടര്‍ന്ന് രവിചന്ദ്രന്‍ അശ്വിന്‍ ആക്രമണം ഏറ്റുപിടിച്ചു. ഉമേഷ് യാദവിനെതിരെ അനായാസം റണ്‍സ് കണ്ടെത്തിയ മാത്യു വെയ്ഡിനെ (39 പന്തില്‍ 30) അശ്വിനാണ് പറഞ്ഞയച്ചത്. അശ്വിനെ അങ്ങോട്ടു ചെന്നാക്രമിക്കാനുള്ള വെയ്ഡിന്റെ അനാവശ്യശ്രമം വിക്കറ്റില്‍ കലാശിച്ചു. ലോകോത്തര ടെസ്റ്റ് ബാറ്റ്‌സ്മാനായ സ്റ്റീവ് സ്മിത്ത് (0) ഒരിക്കല്‍ക്കൂടി അശ്വിന് മുന്നില്‍ കീഴടങ്ങുന്നത് മത്സരം കണ്ടു. ഈ സമയം ഓസീസ് സ്‌കോര്‍ മൂന്നിന് 38. ഇന്ത്യയ്‌ക്കെതിരെ ആദ്യമായാണ് താരം പൂജ്യം റണ്‍സിന് പുറത്താകുന്നത്.

വീഴ്ച്ച

മാര്‍നസ് ലബ്യുഷെയ്ന്‍ - ട്രാവിസ് ഹെഡ് സഖ്യത്തിലായിരുന്നു പിന്നെ ഓസ്‌ട്രേലിയയുടെ പ്രതീക്ഷ. ഇരുവരും ചേര്‍ന്ന് ആതിഥേയര്‍ക്ക് ഭേദപ്പെട്ട താളം സമ്മാനിക്കുകയും ചെയ്തു. എന്നാല്‍ ബുംറ വീണ്ടും വില്ലന്‍ വേഷമണിഞ്ഞപ്പോള്‍ 42 ആം ഓവറില്‍ ഓസ്‌ട്രേലിയക്ക് ട്രാവിസിനെ (92 പന്തില്‍ 38) നഷ്ടപ്പെട്ടു. മുഹമ്മദ് സിറാജിനാണ് ലബ്യുഷെയ്‌ന്റെ വിക്കറ്റ്. അര്‍ധ സെഞ്ച്വറിക്ക് രണ്ടു റണ്‍സ് അകലെവെച്ച് ലബ്യുഷെയ്‌നെ (132 പന്തില്‍ 48) സിറാജ് പിടികൂടി.

പുറത്ത്

കാമറോണ്‍ ഗ്രീന്‍ (60 പന്തില്‍ 12), ടിം പെയ്ന്‍ (38 പന്തില്‍ 13), മിച്ചല്‍ സ്റ്റാര്‍ക്ക് (8 പന്തില്‍ 7) എന്നിവര്‍ക്കും സ്‌കോര്‍ബോര്‍ഡില്‍ കാര്യമായ സംഭാവന നല്‍കാനായില്ല. ഒന്‍പതാമനായി നതാന്‍ ലയോണ്‍ മടങ്ങിയതിന് പിന്നാലെ ഓസ്‌ട്രേലിയയുടെ പോരാട്ടവും അവസാനിക്കുകയായിരുന്നു. രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും പ്ലേയിങ് ഇലവനെ ചുവടെ കാണാം.

പ്ലേയിങ് ഇലവൻ ഇങ്ങനെ

ഇന്ത്യ: മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ (നായകന്‍), ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഓസ്‌ട്രേലിയ: മാത്യു വെയ്ഡ്, ജോ ബേണ്‍സ്, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറോണ്‍ ഗ്രീന്‍, ടിം പെയ്ന്‍ (നായകന്‍, വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലയോണ്‍, ജോഷ് ഹേസല്‍വുഡ്.

Story first published: Saturday, December 26, 2020, 11:54 [IST]
Other articles published on Dec 26, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+