
ശേഷം മാര്‍നസ് ലബ്യുഷെയ്‌നും ട്രാവിസ് ഹെഡും ചേര്‍ന്നാണ് സ്‌കോര്‍ബോര്‍ഡ് പടുത്തുയര്‍ത്താന്‍ ശ്രമിച്ചത്. മൂന്നിന് 38 എന്ന നിലയില്‍ കുടുങ്ങിയ ഓസ്‌ട്രേലിയയെ 124 വരെ കൊണ്ടെത്തിക്കാന്‍ ഇവര്‍ക്ക് സാധിച്ചു. എന്നാല്‍ ജസ്പ്രീത് ബുംറ വീണ്ടും കടയ്ക്കല്‍ കത്തിവെച്ചു. ട്രാവിസ് ഹെഡിനെ രഹാനെയുടെ കൈകളിലെത്തിച്ച ബുംറ ആതിഥേയരുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി.

ലബ്യുഷെയ്‌നെ സിറാജും കൂടി വീഴ്ത്തിയതോടെ ആറിന് 155 എന്ന നിലയിലേക്ക് ഓസ്‌ട്രേലിയ വീണു. അവിടുന്നങ്ങോട്ട് വലിയ കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചില്ല. ഫലമോ, 195 റണ്‍സില്‍ ടീം ഒന്നടങ്കം കൂടാരം കയറി. പറഞ്ഞുവരുമ്പോള്‍ നാണക്കേടിന്റെ പുതിയൊരു റെക്കോര്‍ഡ് ഓസ്‌ട്രേലിയന്‍ സംഘം മെല്‍ബണില്‍ കുറിച്ചിട്ടുണ്ട്. സംഭവമെന്തന്നല്ലേ, ബോക്‌സിങ് ഡേ ടെസ്റ്റ് ചരിത്രത്തില്‍ ഓസ്‌ട്രേലിയയുടെ ഏറ്റവും ചെറിയ ആദ്യ ഇന്നിങ്‌സ് സ്‌കോറാണ് മെല്‍ബണ്‍ മൈതാനത്ത് കണ്ടത്.

1981 -ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യം ബാറ്റു ചെയ്ത് കുറിച്ച 198 റണ്‍സ് പ്രകടനം ശനിയാഴ്ച്ച തിരുത്തപ്പെട്ടു. ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ ബൗളിങ്ങിന് മുന്നിലാണ് ടിം പെയ്‌നും സംഘവും മൂക്കുംകുത്തി വീണത്. ബുംറ 16 ഓവറില്‍ 56 റണ്‍സ് വിട്ടുനല്‍കി 4 വിക്കറ്റെടുത്തു. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ത്തന്നെ കടന്നുവന്ന രവിചന്ദ്രന്‍ അശ്വിനും ഒട്ടും മോശമാക്കിയില്ല. അപകടകാരിയായ സ്മിത്തിന്റെയടക്കം 3 വിക്കറ്റുകള്‍ അശ്വിന്‍ കൈക്കലാക്കി.

24 ഓവറില്‍ കേവലം 35 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്. 7 ഓവറുകളില്‍ അശ്വിന്‍ ഒരു റണ്‍സുപോലും വിട്ടുനല്‍കിയുമില്ല. അരങ്ങേറ്റക്കാരന്‍ മുഹമ്മദ് സിറാജും ആദ്യ ദിനം ഇന്ത്യയ്ക്കായി തിളങ്ങി. മാര്‍നസ് ലബ്യുഷെയ്ന്‍, കാമറോണ്‍ ഗ്രീന്‍ എന്നിവരുടെ വിക്കറ്റുകളാണ് സിറാജ് കൈക്കലാക്കിയത്. രവീന്ദ്ര ജഡേജയ്ക്കും ഒരു വിക്കറ്റുണ്ട്.

ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 159 റണ്‍സിന് പിന്നിലാണ്. ചേതേശ്വര്‍ പൂജാരയും ശുഭ്മാന്‍ ഗില്ലും ക്രീസില്‍ പുറത്താകാതെ നില്‍ക്കുന്നു. ആദ്യ ഇന്നിങ്‌സിന് ഇറങ്ങിയ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ടാണ് ഓസ്‌ട്രേലിയയും തുടങ്ങിയത്. ആദ്യ ഓവറില്‍ത്തന്നെ മായങ്ക് അഗര്‍വാളിനെ പുറത്താക്കാന്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് സാധിച്ചു. എന്നാല്‍ തുടര്‍ന്ന് പൂജാര - ഗില്‍ കൂട്ടുകെട്ട് ക്രീസില്‍ നിലയുറപ്പിച്ചതോടെ ആദ്യ ദിനം വലിയ നാശനഷ്ടങ്ങളില്ലാതെ ഇന്ത്യ പൂര്‍ത്തിയാക്കി.


Click it and Unblock the Notifications