For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പോണ്ടിങ്ങിന്റെ വാക്ക് അച്ചട്ട്, അഡ്‌ലെയ്ഡില്‍ 'സംപൂജ്യനായി' പൃഥ്വി ഷാ

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലെ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റ്; ഒരു ദിവസം മുന്‍പുതന്നെ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ച് ടീം ഇന്ത്യ ആത്മവിശ്വാസം പ്രകടമാക്കി. അഡ്‌ലെയ്ഡ് ഓവലില്‍ ടോസ് ജയിച്ചത് ഇന്ത്യയാണ്. ബാറ്റു ചെയ്യാന്‍ നായകന്‍ വിരാട് കോലി തീരുമാനിച്ചു. തുടക്കത്തിലെ സ്‌കോര്‍ബോര്‍ഡില്‍ വലിയ റണ്‍സ് കണ്ടെത്തണം, ടോസ് ജയിച്ചതിന് പിന്നാലെ കോലി ഉദ്ദേശ്യം വ്യക്തമാക്കി. മായങ്ക് അഗര്‍വാള്‍ – പൃഥ്വി ഷാ ജോടിയില്‍ നിന്ന് മികച്ച തുടക്കമാണ് ടീം ഇന്ത്യ പ്രതീക്ഷിച്ചത്.

തുടക്കത്തിലെ തിരിച്ചടി

എന്നാല്‍ സംഭവിച്ചതോ, രണ്ടാം പന്തില്‍ത്തന്നെ യുവതാരം പൃഥ്വി ഷാ 'കുറ്റിയും' കളഞ്ഞ് തിരിച്ചെത്തി. ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ചലിക്കുന്ന പന്തില്‍ ഗതിയറിയാതെ കുഴങ്ങുകയായിരുന്നു ഷാ. 144 കിലോമീറ്റര്‍ വേഗം കുറിച്ച ആദ്യത്തെ ബൗണ്‍സറിന് ശേഷം ലെങ്ത് ഡെലിവറിയാണ് താരത്തിനെതിരെ സ്റ്റാര്‍ക്ക് പുറത്തെടുത്തത്. ഓഫ് സ്റ്റംപിന് വെളിയിലേക്ക് പാഞ്ഞ പന്ത് നിരുപദ്രവകാരിയാണെന്ന് ഷാ കരുതി. ഇക്കാരണത്താല്‍ അലസമായാണ് ഇദ്ദേഹം ഷോട്ടിന് ശ്രമിച്ചതും.

പോണ്ടിങ്ങിന്റെ വാക്ക്

പക്ഷെ പിച്ചില്‍ കുത്തിയ പന്ത് സ്റ്റംപിലേക്ക് തിരിച്ചുകയറി. പൃഥ്വി ഷായ്ക്ക് നിസംഗതനായി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. പന്ത് ബാറ്റിന്റെ അരികില്‍ത്തട്ടി മിഡില്‍ സ്റ്റംപും തെറിപ്പിച്ചു കടന്നുപോയി. ഷോട്ടിന് ശ്രമിക്കുമ്പോള്‍ താരത്തിന്റെ മുന്‍ കാല്‍ നിലംതൊട്ടിരുന്നില്ലെന്നും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. ഷാ പുറത്താവുന്നതിന് മുന്‍പ് കമ്മന്റേറ്ററായ റിക്കി പോണ്ടിങ് താരത്തെ ഔട്ടാക്കാന്‍ ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ എന്തുചെയ്യണമെന്ന് വെളിപ്പെടുത്തിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഇതുതന്നെ അച്ചട്ടാവുകയും ചെയ്തു.

ആദ്യ ഡെക്ക്

പന്തിന്റെ ലൈനിന് നേര്‍ക്ക് ഫ്രണ്ട് ഫൂട്ട് കൊണ്ടുവരാത്തതാണ് ഷായുടെ പ്രധാന പ്രശ്‌നം. പന്ത് വരുന്ന ദിശയില്‍ മുന്നിലെ കാല്‍ കൃത്യമായി അവതരിപ്പിക്കാത്തതുകൊണ്ട് ബാറ്റും ലെഗ് പാഡും തമ്മില്‍ വലിയ വിടവ് സൃഷ്ടിക്കപ്പെടുന്നു. പൃഥ്വി ഷായെ പുറത്താക്കണമെങ്കില്‍ ഇവിടെ വേണം ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ പന്തെറിയേണ്ടത്. പോണ്ടിങ്ങിന്റെ കമ്മന്ററിക്ക് പിന്നാലെത്തന്നെ മിച്ചല്‍ സ്റ്റാര്‍ക്ക് ഇക്കാര്യം തെളിയിക്കുകയും ചെയ്തു. ടെസ്റ്റ് കരിയറില്‍ പൃഥ്വി ഷായുടെ ആദ്യ 'ഡെക്കാണ്' വ്യാഴാഴ്ച്ചത്തേത്.

അലസത

സന്നാഹ മത്സരത്തില്‍ ഓപ്പണിങ് റോളില്‍ ഷായെക്കാളും തിളങ്ങിയ ശുഭ്മാന്‍ ഗില്ലിനെയും ട്വന്റി-20, ഏകദിന പരമ്പരകളില്‍ കളിച്ച കെഎല്‍ രാഹുലിനെയും പുറത്തിരുത്തിയാണ് ടീം മാനേജ്‌മെന്റ് പൃഥ്വി ഷായ്ക്ക് അവസരം നല്‍കിയത്. എന്നാല്‍ അവസരം ഫലപ്രദമായി വിനിയോഗിക്കുന്നതില്‍ പൃഥ്വി ഷാ ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടു. ക്രീസിലെ അലസമായ സമീപനമാണ് ഷായ്ക്ക് വിനയാവുന്നത്. നേരത്തെ, ദുബായില്‍ സമാപിച്ച ഐപിഎല്‍ ടൂര്‍ണമെന്റിലും ഷായുടെ നിരുത്തരവാദപരമായ ബാറ്റിങ് ക്രിക്കറ്റ് ലോകം കണ്ടിരുന്നു.

പന്തിനും അവസരമില്ല

നിലവില്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഓപ്പണര്‍മാര്‍ക്കൊട്ടും പഞ്ഞമില്ല. രണ്ടാം ഇന്നിങ്‌സിലും ഷാ പരാജയമാവുകയാണെങ്കില്‍ യുവതാരം ശുഭ്മാന്‍ ഗില്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ഓപ്പണറാവാന്‍ സാധ്യതയേറെ. മൂന്നാം ടെസ്റ്റില്‍ ഫിറ്റ്‌നസ് കൈവരിച്ച് തിരിച്ചെത്തുന്ന രോഹിത് ശര്‍മയായിരിക്കും ഇന്ത്യയുടെ ഓപ്പണറെന്ന സൂചന നായകന്‍ വിരാട് കോലി നല്‍കിയിട്ടുണ്ട്. പറഞ്ഞുവരുമ്പോള്‍ റിഷഭ് പന്തിനും ആദ്യ ടെസ്റ്റില്‍ ഇടംകിട്ടിയിട്ടില്ല.

സാഹ കാക്കും

പിങ്ക് ബോള്‍ സന്നാഹ മത്സരത്തില്‍ റിഷഭ് പന്ത് അതിവേഗ സെഞ്ച്വറി നേടിയിട്ടും കീപ്പിങ്ങിലെ പരിചയസമ്പന്നത മുന്‍നിര്‍ത്തി വൃധിമാന്‍ സാഹ വിക്കറ്റ് കാത്താല്‍ മതിയെന്ന് മാനേജ്‌മെന്റ് തീരുമാനിച്ചു. സന്നാഹ മത്സരത്തില്‍ സാഹയും അര്‍ധ സെഞ്ച്വറി പിന്നിട്ടിരുന്നു. ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും പ്ലേയിങ് ഇലവനെ ചുവടെ കാണാം.

പ്ലേയിങ് ഇലവൻ

ഇന്ത്യ:
പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (നായകന്‍), അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, വൃധിമാന്‍ സാഹ, രവിചന്ദ്രന്‍ അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

ഓസ്‌ട്രേലിയ:
ജോ ബേണ്‍സ്, മാത്യു വെയ്ഡ്, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറോണ്‍ ഗ്രീന്‍, ടിം പെയ്ന്‍ (നായകന്‍, വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലയോണ്‍, ജോഷ് ഹേസല്‍വുഡ്.

Story first published: Thursday, December 17, 2020, 11:06 [IST]
Other articles published on Dec 17, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+