അഡ്‌ലെയ്ഡ്: ദുഃസ്വപ്‌നം! ഓസ്‌ട്രേലിയയുമായുള്ള ആദ്യ പിങ്ക് ബോള്‍ ടെസ്റ്റിനെ വിശേഷിപ്പിക്കാന്‍ മറ്റൊരു വാക്കില്ല ഇന്ത്യയ്ക്ക്. രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയക്ക് 90 റണ്‍സ് വിജയലക്ഷ്യം നല്‍കിയപ്പോഴെ വിരാട് കോലിയുടെ ടീം തോല്‍വി സമ്മതിച്ചിരുന്നു. എന്നാല്‍ ജയിക്കാനുള്ള ധൃതി കംഗാരുക്കള്‍ കാട്ടിയില്ല. ഇന്ത്യയുടെ ബൗളര്‍മാരെ കരുതലോടെ ആതിഥേയര്‍ നേരിട്ടു. ഫലമോ, ആദ്യ ഇന്നിങ്‌സിലെ ഇന്ദ്രജാലം ആവര്‍ത്തിക്കാന്‍ അശ്വിനോ ബുംറയ്‌ക്കോ കഴിഞ്ഞില്ല.
കേവലം രണ്ടു വിക്കറ്റ് നഷ്ടത്തില്‍, മൂന്നാം ദിനംതന്നെ ഓസ്‌ട്രേലിയ ജയിച്ചു കയറി. ഒപ്പണിങ് ഇറങ്ങിയ മാത്യൂ വെയ്ഡ് – ജോ ബേണ്‍സ് കൂട്ടുകെട്ടാണ് ഓസീസിന്റെ ജയം എളുപ്പമാക്കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 70 റണ്‍സ് കണ്ടെത്തി. 53 പന്തില്‍ 33 റണ്‍സെടുത്ത വെയ്ഡ് റണ്ണൗട്ടിലൂടെയാണ് പുറത്തായത്. ഇതേസമയം, തോല്‍വി പടിവാതില്‍ക്കല്‍ നില്‍ക്കെ മാര്‍നസ് ലബ്യുഷെയ്‌നെ (10 പന്തില്‍ 6) തിരിച്ചയച്ച് ആഘോഷിക്കാനുള്ള ചെറുനിമിഷം അശ്വിന്‍ ഇന്ത്യയ്ക്ക് സമ്മാനിച്ചു.
59 പന്തില്‍ 45 റണ്‍സെടുത്ത ജോ ബേണ്‍സാണ് ഓസീസ് നിരയിലെ ടോപ്‌സ്‌കോറര്‍. ജയത്തോടെ ടെസ്റ്റ് പരമ്പരയില്‍ 1-0 എന്ന കണക്കിന് ഓസ്‌ട്രേലിയ മുന്നിലെത്തി. ഇന്ത്യയുടെ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റ് പരാജയമെന്ന സവിശേഷതയും മത്സരത്തിനുണ്ട്. സ്കോർ: ഇന്ത്യ 244, 36 | ഓസ്ട്രേലിയ 191, 93/2.
മൂന്നാം ദിനം ടീം ഇന്ത്യ തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. ഒന്‍പതു വിക്കറ്റുമായി ക്രീസിലെത്തിയ കോലിയും സംഘവും ആദ്യ സെഷനില്‍ത്തന്നെ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞു. ഓസ്‌ട്രേലിയയുടെ പേസര്‍മാരാണ് കളം വാണത്. മിച്ചല്‍ സ്റ്റാര്‍, പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ് ത്രയം ഇന്ത്യയെ വേരോടെ പിഴുതെറിഞ്ഞു.
മൂന്നാം ദിനം കേവലം 22 ഓവര്‍ മാത്രമാണ് ഇന്ത്യ ബാറ്റു ചെയ്തത്. കോലിയടക്കം ഒരു ബാറ്റ്‌സ്മാന്‍പോലും രണ്ടക്കം കണ്ടില്ലെന്നത് ഇന്ത്യയുടെ ചിത്രം ദാരുണമാക്കുന്നു. 9 റണ്‍സെടുത്ത മായങ്ക് അഗര്‍വാളാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. രണ്ടാം ഇന്നിങ്‌സില്‍ ജോഷ് ഹേസല്‍വുഡിന് അഞ്ച് വിക്കറ്റുണ്ട്. പാറ്റ് കമ്മിന്‍സിന് നാലും.

അവസാനക്കാരനായി ക്രീസില്‍ എത്തിയ മുഹമ്മദ് ഷമി പരിക്കേറ്റ് പുറത്തായതോടെയാണ് ഒന്‍പതിന് 36 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യാന്‍ ഇന്ത്യ നിര്‍ബന്ധിതരായത്. ഇനി മൂന്നു ദിനം മുന്നില്‍നില്‍ക്കെ ഓസ്‌ട്രേലിയ്ക്ക് ജയിക്കാന്‍ വേണ്ടത് കേവലം 90 റണ്‍സ്. ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ ഇന്നിങ്‌സ് സ്‌കോറിനാണ് അഡ്‌ലെയ്ഡിലെ ഓവല്‍ മൈതാനം സാക്ഷിയായത്. 1974 -ല്‍ ഇംഗ്ലണ്ടിനെതിരെ 42 റണ്‍സിന് പുറത്തായതായിരുന്നു ഇതിന് മുന്‍പത്തെ ഇന്ത്യയുടെ ഏറ്റവും ചെറിയ ഇന്നിങ്‌സ് പ്രകടനം.
മൂന്നാം ദിനം ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് ഒരു ഘട്ടത്തില്‍പ്പോലും ആത്മവിശ്വാസം കൈവരിക്കാന്‍ സാധിച്ചില്ല. കമ്മിന്‍സിന്റെയും ഹേസല്‍വുഡിന്റെയും ചലിക്കുന്ന പന്തുകള്‍ക്ക് മുന്നില്‍ സ്‌കോര്‍ ചെയ്യാന്‍ ഇന്ത്യ മറന്നു. ഒന്നിന് 9 എന്ന നിലയ്ക്ക് ബാറ്റിങ് പുനരാരംഭിച്ച സന്ദര്‍ശകര്‍ക്ക് നാലു റണ്‍സ് ചേര്‍ത്തപ്പോഴേക്കും ബുംറയെ (17 പന്തില്‍ 2) നഷ്ടപ്പെട്ടു. വരാനിരിക്കുന്ന വന്‍ത്തകര്‍ച്ചയുടെ സൂചന മാത്രമായിരുന്നു ഇത്.
മായങ്കും പൂജാരയും കൂടി ലീഡ് പടുത്തുയര്‍ത്തുമെന്ന നിനച്ചിരിക്കെ കമ്മിന്‍സ് ഒരിക്കല്‍ക്കൂടി വില്ലനായി. നെഞ്ചളവില്‍ പാഞ്ഞെത്തിയ പന്തിനെതിരെ ലൈന്‍ കണ്ടെത്തിയെങ്കിലും ഓഫ്‌സ്റ്റംപിലേക്ക് പന്ത് ദിശമാറിയതോടെ പുജാര കുഴങ്ങി. ടിം പെയ്ന്‍ ക്യാച്ചെടുക്കുന്നത് നിസഹായനായി കണ്ടു നില്‍ക്കാന്‍ മാത്രമാണ് പൂജാരയ്ക്ക് (8 പന്തില്‍ 0) സാധിച്ചത്.

തുടര്‍ന്ന് കോലിയെത്തി. പക്ഷെ ചിത്രം മാറിയില്ല. ക്രീസില്‍ നില്‍ക്കണമെന്ന് ഉറപ്പിച്ച മായങ്കിനെ ഷോര്‍ട്ട് ലെങ്ത് പന്തില്‍ ഹേസല്‍വുഡ് വീഴ്ത്തി. ഓഫ്സ്റ്റംപിന് വെളിയിലേക്ക് പോയ പന്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചതായിരുന്നു മായങ്കും (40 പന്തില്‍ 9). കോലിയും രഹാനയും കൂടി ഇന്നിങ്‌സ് പടുത്തുയര്‍ത്തുമെന്ന പ്രതീക്ഷയും ഹേസല്‍വുഡുതന്നെ തല്ലിക്കെടുത്തി. ഇതേ ഓവറില്‍ രഹാനെയുടെയും 'അന്തകനായി' ഇദ്ദേഹം. സ്റ്റംപിന് വെളിയിലേക്ക് ചലിച്ച പന്തിനെ പ്രതിരോധിച്ച് നിര്‍ത്താനാണ് രഹാനെ (4 പന്തില്‍ 0) ശ്രമിച്ചത്. എന്നാല്‍ പന്ത് ബാറ്റിലുരസി കീപ്പറുടെ കൈകളിലെത്തി. ഈ സമയം ഇന്ത്യയുടെ സ്‌കോര്‍, 15/5.

തൊട്ടടുത്ത ഓവറില്‍ വിരാട് കോലിയും (8 പന്തില്‍ 4) പുറത്തായതോടെയാണ് വന്‍ദുരന്തം ഇന്ത്യ മുന്നില്‍ കണ്ടത്. 14 ആം ഓവറില്‍ കമ്മിന്‍സിനെ ഇന്ത്യന്‍ നായകനെ വീഴ്ത്തി. ഓഫ്സ്റ്റംപിന് വെളിയില്‍ കമ്മിന്‍സൊരുക്കിയ കെണിയില്‍ കോലി 'തലവെച്ചുകൊടുക്കുകയായിരുന്നു'. ഓഫ്‌സൈഡില്‍ ഷോട്ടിന് ശ്രമിച്ച കോലിയുടെ ബാറ്റില്‍ത്തട്ടി പന്ത് ഗള്ളി പോയിന്റിലെത്തി. ക്യാച്ചെടുക്കുന്നതില്‍ കാമറോണ്‍ ഗ്രീന്‍ പിഴവും വരുത്തിയില്ല. ശേഷം ഇന്ത്യന്‍ നിരയിലാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. വൃധിമാന്‍ സാഹ (15 പന്തില്‍ 4), രവിചന്ദ്രന്‍ അശ്വിന്‍ (0) ഹുനുമാ വിഹാരി (22 പന്തില്‍ 8) എന്നിവര്‍ ആതിഥേയര്‍ക്ക് തലവേദനയൊരുക്കാതെ തിരിച്ചെത്തി.
ഇരു ടീമുകളുടെയും പ്ലേയിങ് ഇലവനെ ചുവടെ കാണാം.
ഇന്ത്യ: പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (നായകന്‍), അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, വൃധിമാന്‍ സാഹ, രവിചന്ദ്രന്‍ അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.
ഓസ്‌ട്രേലിയ: ജോ ബേണ്‍സ്, മാത്യു വെയ്ഡ്, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറോണ്‍ ഗ്രീന്‍, ടിം പെയ്ന്‍ (നായകന്‍, വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലയോണ്‍, ജോഷ് ഹേസല്‍വുഡ്.