റാഞ്ചി: ഏകദിന പരമ്പരയിൽ ഓസ്ട്രേലിയയെ തകര്‍ത്തുവിട്ട ആത്മവിശ്വാസം തന്നെയാണ് ട്വന്റി 20 പരമ്പരയ്ക്ക് ഇറങ്ങുമ്പോഴും ഇന്ത്യയുടെ കൈമുതൽ. വെറും 11 കളിക്കാരെ വെച്ചല്ല ഇന്ത്യ കളിക്കാൻ ഇറങ്ങുന്നത് എന്നത് തന്നെ വലിയ കാര്യം. ഏത് പൊസിഷനിലും പകരം വെക്കാൻ പോന്ന കളിക്കാരുടെ ചാകര തന്നെയുണ്ട് ഇന്ത്യയുടെ അവസാന 15 ൽ ഇപ്പോൾ. ടീമിൽ ഒരാളുടെ കാര്യവും സുരക്ഷിതമല്ല എന്നർഥം. അതിപ്പോൾ ബാറ്റിംഗായാലും ബൗളിംഗായാലും ഇത് തന്നെ സ്ഥിതി.
ട്വന്റി 20 സ്പെഷലിസ്റ്റായി ടീമിലെത്തിയ ആശിഷ് നെഹ്റയുടെ സ്ഥാനം പോലും ടീമിൽ ഉറപ്പില്ല എന്നതാണ് സ്ഥിതി. ഭുവനേശ്വർ കുമാറും ജസ്പ്രീത് ഭുമ്രയുമാണ് നിലവിലെ പതിനഞ്ചംഗ ഫാസ്റ്റ് ബൗളർമാർ. ഇവരെ മറികടന്ന് നെഹ്റയ്ക്ക് അവസരം കിട്ടുന്ന കാര്യം സംശയമാണ്. ദിനേശ് കാർത്തിക്കും ടീമിലുണ്ടെങ്കിലും എം എസ് ധോണി ടീമിലുള്ളപ്പോൽ കാർത്തിക്കിനും അവസരം കിട്ടാനിടയില്ല. ജാദവ്, പാണ്ഡെ തുടങ്ങിയവരെ മറികടന്ന് ബാറ്റ്സ്മാനായി മാത്രം കാര്‍ത്തിക് കളിക്കാനും സാധ്യത കുറവ്.

ശിഖർ ധവാൻ ടീമിലുള്ളത് കൊണ്ട് ടീമിലെ സ്ഥാനം സംശയത്തിലായ കളിക്കാരനാണ് കെ എൽ രാഹുൽ. രോഹിത് ശർമയും ധവാനുമാകും ഓപ്പണർമാർ. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഇതാകും ഇന്ത്യയുടെ ഫൈനൽ ഇലവൻ - രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോലി, എം എസ് ധോണി, കേദാർ ജാദവ്, മനീഷ് പാണ്ഡെ, ഹർദീക് പാണ്ഡ്യ, യുവേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ഭുമ്ര. റാഞ്ചിയിൽ 7 മണിക്കാണ് കളി. മത്സരം സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തത്സമയം കാണാം.